റാഞ്ചി: ബാസ് ബോള്‍ ശൈലിയുടെ വക്താക്കളായ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ടെസ്റ്റ് പരമ്പര പോക്കറ്റിലാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ മൂന്നു ടെസ്റ്റുകളും പോലെ ഈ ടെസ്റ്റും നാലാം ദിനം തന്നെ അവസാനിച്ചപ്പോള്‍ രോഹിത് ശര്‍മയും സംഘവും അഞ്ചു വിക്കറ്റിന്റെ വിജയമാണ് ആഘോഷിച്ചത്. 192 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലെത്തുകയും ചെയ്തു.
റണ്‍ചേസില്‍ ഇന്ത്യ ഒരു ഘട്ടത്തില്‍ ശരിക്കും പതറിയിരുന്നു. 36 റണ്‍സിനിടെ അഞ്ചു വിക്കറ്റുകള്‍ ഇന്ത്യ കൈവിട്ടപ്പോള്‍ ഇംഗ്ലണ്ട് വിജയം മണത്തിരുന്നു. അഞ്ചു വിക്കറ്റിനു ടീം 120ല്‍ നില്‍ക്കവെയാണ് ഏഴാമനായി ധ്രുവ് ജുറേല്‍ ക്രീസിലെത്തിയത്. 72 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി ഗില്‍- ജുറേല്‍ ജോടി ടീമിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയും ചെയ്തു. ഗില്ലുമായി തന്റെ പ്ലാന്‍ എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ജുറേല്‍. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹചര്യം ആവശ്യപ്പെടുന്നത് അനുസരിച്ചാണ് താന്‍ എല്ലായ്‌പ്പോഴും ബാറ്റ് ചെയ്യാറുള്ളതെന്നാണ് ധ്രുവ് ജുറേല്‍ പറയുന്നത്. ആദ്യ ഇന്നിങ്‌സിലും നമുക്കു റണ്‍സെടുക്കേണ്ടത് ആവശ്യമായിരുന്നു. അവസാനം വരെ ബാറ്റ് ചെയ്യേണ്ടതായി വരുമെന്നു ഞങ്ങള്‍ക്കു അറിയാമായിരുന്നു. അതുകൊണ്ടു തന്നെ എത്ര റണ്ണെടുത്താലും അത് നിര്‍ണായകമായി മാറുമായിരുന്നു. എനിക്കു ചില കൂട്ടുകെട്ടുകളില്‍ പങ്കാളിയാവാന്‍ സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ക്രീസില്‍ പിടിച്ചുനില്‍ക്കുകയും റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്ത എല്ലാവരും ക്രെഡിറ്റ് അര്‍ഹിക്കുന്നു.
ബോള്‍ കണ്ടതിനു ശേഷം അതിനോടു പ്രതികരിക്കുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഒരുപാട് മുന്നിലേക്കൊന്നും ചിന്തിച്ചിരുന്നില്ല. രണ്ടാമിന്നിങ്‌സില്‍ ശുഭ്മന്‍ ഗില്ലുമായുള്ള ആശയവിനിമയം വളരെ നല്ലതായിരുന്നു. 10 റണ്‍സ് വീതമുള്ള സെറ്റുകളായി കൂട്ടുകെട്ടുണ്ടാക്കി അതു തകര്‍ക്കുകയായിരുന്നു ഞങ്ങളുടെ പ്ലാന്‍. ഇതിനു ശേഷം കൂട്ടുകെട്ട് വികസിപ്പിച്ചെടുക്കുകയും ചെയ്തതായും ജുറേല്‍ കൂട്ടിച്ചേര്‍ത്തു.
റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം വളരെ മികച്ചതായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ- യശസ്വി ജയ്‌സ്വാള്‍ സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇതോടെ വളരെ അനായാസം ഇന്ത്യ ജയം പിടിച്ചെടുക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. എന്നാല്‍ 37 റണ്‍സെടുത്ത ജയ്‌സ്വാള്‍ പുറത്തായ ശേഷം ഇന്ത്യക്കു തകര്‍ച്ച നേരിട്ടു. ടീം സ്‌കോറിലേക്കു 15 റണ്‍സ് കൂടി ചേര്‍ക്കവെ 55 റണ്‍സെടുത്ത രോഹിത്തും മടങ്ങി.

പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്‌ളോപ്പായ രജത് പാട്ടിധാര്‍ ഈ കളിയിലും പതിവ് തെറ്റിച്ചില്ല. അക്കൗണ്ട് തുറക്കാനാവാതെ താരം ക്രീസ് വിടുകയായിരുന്നു (3/100). രവീന്ദ്ര ജഡേജ (4), സര്‍ഫറാസ് ഖാന്‍ (0) എന്നിവരെ അടുത്തടുത്ത ബോളില്‍ ഷുഐബ് ബഷീര്‍ പുറത്താക്കിയതോടെ ഇന്ത്യ അഞ്ചിനു 120 റണ്‍സിലേക്കു വീണു. ഇംഗ്ലണ്ട് വിജയം പ്രതീക്ഷിച്ച നിമിഷമായിരുന്നു ഇത്.
പക്ഷെ ഗില്ലിനു കൂട്ടായെത്തിയ ജുറേല്‍ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്നതിനോടൊപ്പം മോശം ബോളുകളില്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും ഇരുവരും മടിച്ചില്ല. ഇതോടെ മല്‍സരം ഇംഗ്ലണ്ടിന്റെ കൈകളില്‍ നിന്നും വഴുതിപ്പോവുകയും ചെയ്തു. 61 ഓവറില്‍ ഇന്ത്യ വിജയ റണ്‍സ് കുറിക്കുമ്പോള്‍ ഗില്‍ 52 റണ്‍സുമായും ജുറേല്‍ 39 റണ്‍സുമായും ക്രീസിലുണ്ടായിരുന്നു.