For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സിക്‌സറില്‍ വമ്പന്‍ റെക്കോഡുമായി ജുറേല്‍, ധോണിക്കൊപ്പം- തലപ്പത്ത് റിഷഭ്

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച് ഇന്ത്യയുടെ ഹീറോയായിരിക്കുകയാണ് ദ്രുവ് ജുറേല്‍. 7 വിക്കറ്റിന് 177 എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ 90 റണ്‍സ് പ്രകടനത്തോടെ 307 എന്ന നിലയിലേക്കെത്തിക്കാന്‍ ജുറേലിന് സാധിച്ചിരിക്കുകയാണ്. 23കാരനായ താരം 149 പന്തുകള്‍ നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് ഇന്ത്യയുടെ രക്ഷകനായത്. ഇംഗ്ലണ്ടിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ഇന്നിങ്‌സാണിതെന്ന് പറയാം.

വാലറ്റത്തെ കൂട്ടുപിടിച്ച് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ച ജുറേലിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെടുന്നു. ഇംഗ്ലണ്ടിനെതിരേ നാല് സിക്‌സുകള്‍ പറത്തിയതോടെ വമ്പനൊരു റെക്കോഡിലേക്ക് യുവ വിക്കറ്റ് കീപ്പര്‍ പേരുചേര്‍ത്തിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡിലാണ് ജുറേല്‍ ധോണിക്കൊപ്പമെത്തിയത്. നാല് സിക്‌സുകളാണ് ജുറേല്‍ പറത്തിയത്.

2007ല്‍ ഓവലിലാണ് ധോണി നാല് സിക്‌സുകള്‍ ഒരു ഇന്നിങ്‌സില്‍ നേടിയത്. 2018ലും 2022ലും റിഷഭ് പന്തും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഈ റെക്കോഡില്‍ തലപ്പത്തുള്ളത് റിഷഭാണ്. 2021ല്‍ അഞ്ച് സിക്‌സുകളാണ് ഇംഗ്ലണ്ടിനെതിരേ റിഷഭ് പറത്തിയത്. ചെന്നൈയിലായിരുന്നു ഈ പ്രകടനം. എന്തായാലും റാഞ്ചിയിലെ പ്രകടനത്തോടെ ജുറേല്‍ ഇന്ത്യയുടെ ഹീറോയായിരിക്കുകയാണ്. അര്‍ഹിച്ച സെഞ്ച്വറി നേടാന്‍ താരത്തിനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

ടെസ്റ്റില്‍ കൂടുതല്‍ തവണ 90കളില്‍ പുറത്താവുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിലേക്ക് ജുറേലും എത്തിയിരിക്കുകയാണ്. ആറ് തവണയാണ് റിഷഭ് പന്ത് 90കളില്‍ പുറത്തായത്. എംഎസ് ധോണി അഞ്ച് തവണയും ഇത്തരത്തില്‍ പുറത്തായപ്പോള്‍ ദിനേഷ് കാര്‍ത്തികും ദ്രുവ് ജുറേലും ഫറൂഖ് എഞ്ചിനീയറും ഓരോ തവണയും 90കളില്‍ മടങ്ങിയിട്ടുണ്ട്. സെഞ്ച്വറിക്ക് 10 റണ്‍സകലെ ടോം ഹാര്‍ട്ട്‌ലിയാണ് ജുറേലിനെ ക്ലീന്‍ബൗള്‍ഡാക്കിയത്.

dhruv jurel

തന്റെ രണ്ടാം ടെസ്റ്റില്‍ത്തന്നെ ഇന്ത്യയുടെ ഹീറോയാകാന്‍ ജുറേലിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. വലിയ ഭാവി ഇന്ത്യന്‍ ടീമിനൊപ്പം ജുറേലിനുണ്ടാവുമെന്നുറപ്പാണ്. ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടറായ അശ്വിന്‍ വമ്പനൊരു റെക്കോഡും സ്വന്തം പേരിലാക്കിയി. ഇന്ത്യയില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോഡാണ് അശ്വിന്‍ നേടിയെടുത്തത്. 351 വിക്കറ്റുകള്‍ വീഴ്ത്തിയതോടെ അനില്‍ കുംബ്ലെയുടെ പേരിലുള്ള വമ്പന്‍ റെക്കോഡാണ് അശ്വിന്‍ തകര്‍ത്തത്.

സ്വന്തം നാട്ടില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റെന്ന റെക്കോഡില്‍ മുത്തയ്യ മുരളീധരനാണ് തലപ്പത്ത്. ശ്രീലങ്കയില്‍ 493 വിക്കറ്റുകള്‍ വീഴ്ത്തിയ മുത്തയ്യ മുരളീധരനാണ് ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തുള്ളത്. 434 വിക്കറ്റ് ഇംഗ്ലണ്ടില്‍ വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അശ്വിന്‍ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുമെത്തി. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബൗളിങ്ങാണ് അശ്വിന്‍ കാഴ്ചവെക്കുന്നത്.

ബെന്‍ ഡക്കെറ്റ്, ഒലി പോപ്പ് എന്നിവരെ തുടര്‍ച്ചയായി രണ്ട് പന്തുകളില്‍ പുറത്താക്കിയ അശ്വിന്‍ ജോ റൂട്ടിനേയും മടക്കി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. ആദ്യ ഇന്നിങ്‌സില്‍ അപരാജിത സെഞ്ച്വറിയോടെ ഇംഗ്ലണ്ടിന്റെ രക്ഷകനായ റൂട്ടിനെ രണ്ടാം ഇന്നിങ്‌സില്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അംപയര്‍ അനുവദിക്കാതിരുന്നിട്ടും റിവ്യൂവിലൂടെയാണ് റൂട്ടിന്റെ വിക്കറ്റ് അശ്വിന്‍ നേടിയെടുത്തത്. നാലാം ടെസ്റ്റ് മൂന്നാം ദിനത്തിലേക്ക് കടക്കവെ പോരാട്ടം മുറുകുകയാണ്.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 353 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 307 റണ്‍സിലാണ് അവസാനിച്ചത്. ഇതോടെ 46 റണ്‍സിന്റെ ലീഡ് സന്ദര്‍ശകര്‍ നേടി. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ജയം നേടിയെടുക്കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Sunday, February 25, 2024, 13:30 [IST]
Other articles published on Feb 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+