റാഞ്ചി: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് ജയം സ്വന്തമാക്കിയതിനു പിന്നാലെ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലാണ്. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റില്‍ കളിച്ച അദ്ദേഹം രണ്ടിന്നിങ്‌സുകളിലും ടീമിനായി മിന്നിച്ചിരുന്നു. ഒന്നാമിന്നിങ്‌സില്‍ വന്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ രക്ഷിച്ചത് 90 റണ്‍സെടുത്ത ജുറേലാണ്. രണ്ടാമിന്നിങ്‌സിവാട്ടെ റണ്‍ചേസില്‍ അദ്ദേഹം പുറത്താവാതെ 39 റണ്‍സും നേടി.
ഏതു സമ്മര്‍ദ്ദ ഘട്ടത്തിലും വളരെ കൂളായി ബാറ്റ് ചെയ്യാനും ഇന്നിങ്‌സ് പടുത്തുയര്‍ത്താനുമുള്ള കഴിവാണ് ജുറേലിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. റാഞ്ചി ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതോടെ ഒരു വമ്പന്‍ നേട്ടത്തിനൊപ്പവും അദ്ദേഹം എത്തിയിരിക്കുകയാണ്. ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ എലൈറ്റ് ക്ലബ്ബിലാണ് ജുറേലും അംഗമായിരിക്കുന്നത്.

അജയ് രാത്ര, വൃധിമാന്‍ സാഹ, നയന്‍ മോംഗിയ എന്നിവരാണ് നേരത്തേ ഓരോ തവണ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ മറ്റു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍. രാത്ര ആറു ടെസ്റ്റകളിലാണ് ഒരു തവണ പ്ലെയര്‍ ഓഫ് ദി മാച്ചായതെയെങ്കില്‍ സാഹയ്ക്കു 39ഉം മോംഗിയക്കു 44ഇം മല്‍സരങ്ങളാണ് ഈ പുരസ്‌കാരം കൈക്കലാക്കാന്‍ കളിക്കേണ്ടതായി വന്നത്. പക്ഷെ വെറും രണ്ടു ടെസ്റ്റില്‍ തന്നെ കളിയിലെ ഹീറോയായ ജുറേല്‍ ഇവരെയെല്ലാം നിഷ്പ്രഭരാക്കിയിരിക്കുകയാണ്.
ജുറേലിനു മുന്നില്‍ ഇനി വെറും രണ്ടു പേര്‍ മാത്രമേയുള്ളൂ. ഒരാള്‍ മുന്‍ ഇതിഹാസ നായകന്‍ കൂടിയായ എംഎസ് ധോണിയാണെങ്കില്‍ മറ്റൊരാള്‍ റിഷഭ് പന്തുമാണ്. ഇരുവരും രണ്ടു തവണ വീതമാണ് പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടുള്ളത്. 33 ടെസ്റ്റുകളിലാണ് റിഷഭ് രണ്ടു തവണ പ്ലെയര്‍ ഓഫ് ദി മാച്ചായതെങ്കില്‍ ധോണിക്കു ഇതിനായി 90 ടെസ്റ്റുകള്‍ വേണ്ടി വരികയും ചെയ്തു.
ഇതു മാത്രമല്ല മറ്റൊരു എലൈറ്റ് ക്ലബ്ബിലും ജുറേല്‍ അംഗമായിട്ടുണ്ട്. നാട്ടിലെ ടെസ്റ്റിന്റെ നാലാമിന്നിങ്‌സില്‍ 30 പ്ലസ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ എലൈറ്റ് ക്ലബ്ബലും ജുറേല്‍ ഇടംപിടിച്ചു. ഈ ലിസ്റ്റില്‍ ആറാംസ്ഥാനത്താണ് അദ്ദേഹം എത്തിയത്.

റാഞ്ചി ടെസ്റ്റില്‍ പുറത്താവാതെ നേടിയ 39 റണ്‍സാണ് ജുറേലിനെ ഇതിനു സഹായിച്ചത്. ഈ ലിസ്റ്റില്‍ ഓള്‍ടൈം റെക്കോര്‍ഡ് മുന്‍ താരം പാര്‍ഥീവ് പട്ടേലിനു അവകാശപ്പെട്ടതാണ്. 2016ല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിന്റെ രണ്ടാമിന്നിങ്സില്‍ പുറത്താവാതെ 67 റണ്‍സാണ് പാര്‍ഥീവ് നേടിയത്.
ദീപ് ദാസ്ഗുപ്ത 60 റണ്‍സ് (എതിരാളി ഇംഗ്ലണ്ട്, 2001), നയന്‍ മോംഗിയ (52, പാകിസ്താന്‍, 1999), എംഎസ് ധോണി (48*, ന്യൂസിലാന്‍ഡ്, 2012), ഫാറൂഖ് എഞ്ചിനിയര്‍ (45, ന്യൂസിലാന്‍ഡ്, 1965) എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്.
അതേസമയം, റാഞ്ചി ടെസ്റ്റില്‍ ഇംഗ്ലണ്ട് നല്‍കിയ 192 റണ്‍സിന്റെ വിജയലക്ഷ്യം നാലാംദിനം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു വിക്കറ്റ് പോവാതെ 83 റണ്‍സില്‍ നിന്നും പിന്നീട് ഇന്ത്യ അഞ്ചു വിക്കറ്റിനു 120 റണ്‍സിലേക്കു വീണു.
ഈ ഘട്ടത്തിലാണ് ശുഭ്മന്‍ ഗില്ലിനു കൂട്ടായി ജുറേല്‍ എത്തിയത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 3-1ന്റെ അപരാജിത ലീഡും കൈക്കലാക്കി.