റാഞ്ചി: ഇന്ത്യക്കെതിരേയുള്ള നിര്‍ണായകമായ നാലം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പരാജയത്തിനു കാരണം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ വലിയൊരു പിഴവാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ഇതിഹാസം ജെഫ്രി ബോയ്‌കോട്ട്. ഒരു ദിവസം ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിന്റെ വിജയമാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന്റെ അപരാജിത ലീഡും കൈക്കലാക്കിയിരുന്നു.
192 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. ലഞ്ച് ബ്രേക്കിനു ശേഷം രണ്ടാം സെഷനില്‍ അഞ്ചു വിക്കറ്റിനു ഇന്ത്യ ലക്ഷ്യം മറികടക്കുകയുമായിരുന്നു. അഞ്ചു വിക്കറ്റിനു 120 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഒരു സമയത്തു പതറിയിരുന്നു. എന്നാല്‍ അപരാജിതമായ ആറാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്‍- ധ്രുവ് ജുറേല്‍ ജോടി 72 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ രക്ഷിക്കുകയായിരുന്നു.

നാലാദിനം രാവിലെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു പകരം സ്പിന്നര്‍മാരെക്കൊണ്ട് ബൗള്‍ ചെയ്യിച്ച സ്റ്റോക്‌സിന്റെ നീക്കത്തെയാണ് ബോയ്‌കോട്ട് വിമര്‍ശിച്ചത്. ഇതു വലിയൊരു പിഴവാണെന്നും ന്യൂബോള്‍ കൈകാര്യം ചെയ്യാനുള്ള മിടുക്ക് ജോ റൂട്ടിനും ടോം ഹാര്‍ട്ട്‌ലിക്കുമൊന്നും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്പിന്നര്‍മാര്‍ക്കു പിച്ചില്‍ നിന്നും തുടക്കത്തില്‍ സഹായം ലഭിച്ചിരുന്നു. റൂട്ടിനും ഹാര്‍ട്ട്‌ലിക്കും ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയ്ക്കും യശസ്വി ജയ്‌സ്വാളിനും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുമായിരുന്നു. പക്ഷെ വിക്കറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടു. എട്ടോവറില്‍ 40 റണ്‍സും ഇന്ത്യന്‍ ജോടി അടിച്ചെടുത്തിരുന്നു.
ദി ടെലഗ്രാഫിലെ കോളത്തിലാണ് സ്‌റ്റോക്‌സിന്റെ ക്യാപ്റ്റന്‍സിയെ ബോയ്‌കോട്ട് വിമര്‍ശിച്ചത്. ഇംഗ്ലണ്ടിനു പ്രതിരോധിക്കേണ്ടിയിരുന്നത് വെറും 192 റണ്‍സ് മാത്രമായിരുന്നു. ബെന്‍ സ്‌റ്റോക്‌സിന്റെ ക്യാപ്റ്റന്‍സി എനിക്കു ഇഷ്ടമായി.
പക്ഷെ നാലാംദിനം സ്പിന്നര്‍മാരാരായ ജോ റൂട്ട്, ടോം ഹാര്‍ട്ട്‌ലി എന്നിവരെക്കൊണ്ട് ബൗളിങ് ഓപ്പണ്‍ ചെയ്യിച്ചത് അദ്ദേഹം വരുത്തിയ വലിയൊരു പിഴവാണെന്നു ഞാന്‍ കരുതുന്നു. ന്യൂബോള്‍ കൊണ്ട് ബൗള്‍ ചെയ്യാനുള്ള അനുഭവസമ്പത്ത് നിങ്ങള്‍ക്കില്ലെങ്കില്‍ അതു കാര്യങ്ങള്‍ കടുപ്പമാക്കി തീര്‍ക്കുമെന്നും ദി ടെലഗ്രാഫിലെ കോളത്തില്‍ ജെഫ്രി ബോയ്‌കോട്ട് കുറിച്ചു.
ഇംഗ്ലണ്ടിന്റെ യുവ സ്പിന്നര്‍മാര്‍ വളരെ നന്നായി പെര്‍ഫോം ചെയ്തതായും ബാറ്റര്‍മാരാണ് പരാജയമായതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യുവ സ്പിന്നര്‍മാരുടെ പ്രകടനം വളരെ ശ്രദ്ധേയമായിരുന്നു. പക്ഷെ ഇന്ത്യയെ ഔട്ടാക്കാന്‍ അവര്‍ക്കു ഒരിക്കലും സാധിക്കില്ല. അവരെയെല്ല (ബൗളര്‍മാര്‍) കുറ്റപ്പെടുത്തേണ്ടത്. ബാറ്റര്‍മാരാണ് വിമര്‍ശിക്കപ്പെടേണ്ടത്.
പിഴവുകളുടെയും അവസരങ്ങള്‍ പാഴാക്കിയതിന്റെയും മല്‍സരമാണിത്. ഈ തോല്‍വിക്കു ഇംഗ്ലീഷ് ടീം സ്വയം പഴിക്കുകയാവും. ടോസ് ലഭിച്ചതിനു ശേഷം ഡ്രൈയായ ഈ പിച്ചില്‍ ബാറ്റ് ചെയ്യുകയും 353 റണ്‍സ് നേടുകയും ചെയ്തത് ഇംഗ്ലണ്ടിനെ ജയിപ്പിക്കേണ്ടതായിരുന്നുവെന്നും ബോയ്‌കോട്ട് കോളത്തില്‍ വിലയിരുത്തി.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഈ പര്യടനത്തിലെ ഏറ്റവും വലിയ രണ്ടു കണ്ടെത്തലുകളാണ് യുവ സ്പിന്‍ ജോടികളായ ടോം ഹാര്‍ട്ട്‌ലിയും ഷുഐബ് ബഷീറും. ഹൈദരാബാദിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു ജയം സമ്മാനിച്ചത് രണ്ടാമന്നിങ്‌സില്‍ ഏഴു വിക്കറ്റുകള്‍ പിഴുത ഹാര്‍ട്ട്‌ലിയായിരുന്നു. ബഷീറാവട്ടെ റാഞ്ചിയിലെ നാലാം ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സിലെ ഫൈഫറടക്കം എട്ടു വിക്കറ്റുകളും പിഴുതിരുന്നു.
റാഞ്ചി ടെസ്റ്റിന്റെ നാലാംദിനം രാവിലെ ന്യൂബോള്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നത് ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നുവെന്നാണ് ബോയ്‌കോട്ടിന്റെ അഭിപ്രായം. ന്യൂബോള്‍ എറിയാന്‍ അവിടെ ജിമ്മി ആന്‍ഡേഴ്‌സനുണ്ടായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ രോഹിത് ശര്‍മയെ അദ്ദേഹം പുറത്താക്കുകയും ചെയ്തിരുന്നു.
ഒരുപാട് റണ്‍സ് വിട്ടുകൊടുക്കില്ലെന്നതാണ് ആന്‍ഡേഴ്‌സനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമെന്നും ബോയ്‌കോട്ട് നിരീക്ഷിച്ചു. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ വെറും മൂന്നോവറുകള്‍ മാത്രമേ ആന്‍ഡേഴ്‌സനെക്കൊണ്ട് സ്‌റ്റോക്‌സ് ബൗള്‍ ചെയ്യിച്ചിരുന്നുള്ളൂ.