ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ ലീഡ് നേടിയിട്ടും രണ്ടാം ഇന്നിങ്‌സില്‍ 231 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാവാതെ ഇന്ത്യ 28 റണ്‍സിന് തോല്‍ക്കുകയായിരുന്നു. ഒലി പോപ്പിന്റെ (196) തകര്‍പ്പന്‍ സെഞ്ച്വറിയും ടോം ഹാര്‍ട്ട്‌ലിയുടെ 7 വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് ജയം നിഷേധിച്ചത്. ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാട്ടാം.
നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമെല്ലാം ബാറ്റിങ് നിരയുടെ മോശം പ്രകടനത്തെയാണ് തോല്‍വിയുടെ കാരണമായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഇന്ത്യയുടെ തോല്‍വിയിലെ ശരിയായ വില്ലന്‍ അക്ഷര്‍ പട്ടേലാണെന്ന് പറയാം. ഇന്ത്യയുടെ സര്‍വ കണക്കുകൂട്ടലുകളും തെറ്റിച്ചത് ഒലി പോപ്പിന്റെ പ്രകടനമാണ്. ഇന്ത്യയില്‍ വിദേശ താരങ്ങള്‍ നടത്തിയതിലെ ഏറ്റവും മികച്ച പ്രകടനമെന്നാണ് പോപ്പിന്റെ പ്രകടനത്തെ രോഹിത് വിശേഷിപ്പിച്ചത്.
എന്നാല്‍ പോപ്പിനെ സെഞ്ച്വറിക്ക് പിന്നാലെ പുറത്താക്കാന്‍ ഇന്ത്യക്ക് അവസരം ലഭിച്ചിരുന്നു. ഇത് മുതലാക്കാന്‍ സാധിക്കാതെ ഇരുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അതിന് കാരണക്കാരന്‍ അക്ഷര്‍ പട്ടേലാണ്. ഒലി പോപ്പ് 110 റണ്‍സില്‍ നില്‍ക്കവെ രവീന്ദ്ര ജഡേജയുടെ പന്തില്‍ അക്ഷര്‍ പട്ടേലിന് ക്യാച്ച് ലഭിച്ചതാണ്. എന്നാല്‍ ഇത് താരം പാഴാക്കി. ഈ ലൈഫ് മുതലാക്കി 86 റണ്‍സുകൂടി തന്റെ സ്‌കോറിനോട് ചേര്‍ക്കാന്‍ പോപ്പിന് സാധിച്ചു.
ഇത് മത്സരഫലത്തില്‍ വലിയ മാറ്റമുണ്ടാക്കി. അക്ഷര്‍ പട്ടേല്‍ ക്യാച്ച് നഷ്ടപ്പെടുത്തിയപ്പോള്‍ ഇന്ത്യക്ക് മത്സരം കൂടിയാണ് നഷ്ടമായത്. അത്ര അനായാസമായിരുന്നില്ലെങ്കിലും എടുക്കാന്‍ സാധിക്കുന്ന ക്യാച്ചായിരുന്നു അക്ഷറിന് ലഭിച്ചത്. എന്നാല്‍ താരത്തിന് അത് പിടിച്ചെടുക്കാനായില്ല. തൊട്ടടുത്ത പന്തില്‍ ബൗണ്ടറി പായിച്ച് പോപ്പ് തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. പോപ്പിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന നിലയിലേക്കെത്തിച്ചത്.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍ 47 റണ്‍സെടുത്ത ബെന്‍ ഡക്കറ്റാണ്. ഇതില്‍ നിന്ന് തന്നെ പോപ്പിന്റെ പ്രകടനം എത്രത്തോളം മികച്ചതായിരുന്നുവെന്ന് വ്യക്തം. ആദ്യ ഇന്നിങ്‌സില്‍ 246 റണ്‍സില്‍ ഒതുങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 420 എന്ന ഗംഭീര സ്‌കോറിലേക്കെത്തി. 184ല്‍ കെ എല്‍ രാഹുലും ഒലി പോപ്പിനെ വിട്ടുകളഞ്ഞിരുന്നു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനവും ഇംഗ്ലണ്ടിനെ മികച്ച നിലയിലേക്കെത്താന്‍ സഹായിച്ചിട്ടുണ്ട്.
231 റണ്‍സ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഇന്ത്യക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് 42 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 15 റണ്‍സെടുത്ത ജയ്‌സ്വാള്‍ പുറത്തായതിന് പിന്നാലെ കൂട്ടത്തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടത്. ശുബ്മാന്‍ ഗില്‍ ഡെക്കായപ്പോശള്‍ കെ എല്‍ രാഹുല്‍ 22 റണ്‍സിലും മടങ്ങി. ബാറ്റിങ് പ്രമോഷന്‍ ലഭിച്ചെത്തിയ അക്ഷര്‍ പട്ടേലിന് 17 റണ്‍സാണ് നേടാനായത്.
ശ്രേയസ് അയ്യരും (13) നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോററായ രവീന്ദ്ര ജഡേജ 2 റണ്‍സില്‍ റണ്ണൗട്ടായതും മത്സരത്തില്‍ വഴിത്തിരിവായി. കെ എസ് ഭരത് (28) ആര്‍ അശ്വിന്‍ (28) കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല.
ഇന്ത്യയുടെ അമിത ആത്മവിശ്വാസവും രണ്ടാം ഇന്നിങ്‌സിലെ പ്രതിരോധ ബാറ്റിങ്ങും തോല്‍വിയുടെ കാരണമാണെന്ന് പറയാം. എന്നാല്‍ മത്സരഫലത്തെ മാറ്റിമറിച്ചത് അക്ഷര്‍ പട്ടേല്‍ ഒലി പോപ്പിനെ കൈവിട്ടു കളഞ്ഞതാണ്. എന്തായാലും ഇന്ത്യക്ക് വലിയ നാണക്കേടായി ഈ തോല്‍വി മാറിയിരിക്കുകയാണ്.