ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു അടുത്തയാഴ്ച തുടക്കമാവുകയാണ്. 25 മുതല്‍ ഹൈദരാബാദിലാണ് ദൈര്‍ഘ്യമേറിയ പരമ്പര ആരംഭിക്കുന്നത്. ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്താന്‍ ഇംഗ്ലണ്ടിനു തന്ത്രം ഉപദേശിച്ചിരിക്കുയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ അലന്‍ ഡൊണാള്‍ഡ്.
ന്യൂസിലാന്‍ഡിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ബ്രെന്‍ഡന്‍ മക്കെല്ലം കോച്ചും ബെന്‍ സ്‌റ്റോക്‌സ് ക്യാപ്റ്റനുമായ ശേഷം വളരെ അഗ്രസീവ് ക്രിക്കറ്റാണ് ടെസ്റ്റില്‍ ഇംഗ്ലീഷ് ടീം കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ പോരാട്ടം തീപാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ശൈലി പക്ഷെ ഓസ്‌ട്രേലിയയുമായുള്ള ആഷസ് ടെസ്റ്റ് പരമ്പരയില്‍ ക്ലിക്കായിരുന്നില്ല. ഇതു വരാനിരിക്കുന്ന പരമ്പയില്‍ ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.

നാട്ടില്‍ മികച്ച ടെസ്റ്റ് റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഇവിടെ ഒരു ടെസ്റ്റ് പരമ്പരയില്‍പ്പോലും ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. 2012-13ല്‍ അവസാനമായി ഇന്ത്യയെ നാട്ടില്‍ തോല്‍പ്പിച്ചത് ഇംഗ്ലണ്ടായിരുന്നു. അതിനു ശേഷം ഇവിടെ പരമ്പര കളിച്ചപ്പോള്‍ ഇംഗ്ലണ്ടിനെ 4-0, 3-1 എന്നീ മാര്‍ജിനുകളില്‍ ഇന്ത്യ തകര്‍ത്തുവിട്ടു. വെറും മൂന്നു ടെസ്റ്റുകളില്‍ മാത്രമേ പത്തു വര്‍ഷത്തിനിടെ നാട്ടില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തിട്ടുള്ളൂ.
അത്യുജ്വലമായ ക്രിക്കറ്റ് കരിയറില്‍ ഇന്ത്യയില്‍ വെറും നാലു ടെസ്റ്റുകളില്‍ മാത്രമേ ഡൊണാള്‍ഡിനു കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ. സ്പിന്‍ സൗഹൃദ പിച്ചുകളായിരുന്നിട്ടും ഇവയില്‍ നിന്നും 17 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.
1996-97, 1999-2000 കാലഘട്ടത്തില്‍ സൗത്താഫ്രിക്കന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ഏതു തരത്തിലുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നതെന്നാണ് ഡൊണാള്‍ഡ് വെളിപ്പെടുത്തിയത്. ആദ്യത്തെ പരമ്പരയില്‍ തോറ്റെങ്കിലും 99-2000ലെ അടുത്ത പരമ്പരയില്‍ ഇന്ത്യയെ അവര്‍ 2-0നു തകര്‍ത്തുവിട്ടിരുന്നു.
ന്യൂബോള്‍ കൊണ്ടുള്ള ആദ്യത്തെ 25-30 ഓവറുകളിലെ പ്രാധാന്യത്തെക്കുറിച്ചാണ് ഞങ്ങള്‍ അന്നു എല്ലായ്‌പ്പോഴും സംസാരിച്ചത്. വിക്കറ്റുകളെ അറ്റാക്ക് ചെയ്യുന്ന തരത്തില്‍ അല്‍പ്പം ഫുള്ളര്‍ ലെങ്ത്ത് ബോളുകളായിരുന്നു എല്ലായ്‌പ്പോഴും അനുയോജ്യമായ ലെങ്ത്ത്. തുടക്കം മുതല്‍ തന്നെ നേരെയുള്ള ഫീല്‍ഡിങ് ക്രമീകരണം നടത്തുകയും വേണം. പിച്ചില്‍ നിന്നും കാര്യമായൊന്നും ലഭിക്കാന്‍ പോവുന്നില്ലെന്നു നമുക്കറിയാമെന്നും ഡൊണാള്‍ഡ് വ്യക്തമാക്കി.
അല്‍പ്പം സ്വിങ് ലഭിക്കുകയാണെങ്കില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്കു മുതലാക്കാന്‍ സാധിക്കുന്ന ഏക കാര്യം ഇതു തന്നെയായിരിക്കും. ന്യൂബോളിന്റെ ആ സമയം കഴിയുകയാണെങ്കില്‍ നമ്മൾ നെഗറ്റീവായ ഫീല്‍ഡ് ക്രമീകരിക്കാനും പാടില്ല. പക്ഷെ സുരക്ഷയ്ക്കായി വേണമെങ്കില്‍ കവര്‍ പൊസിഷനില്‍ ഒരു എക്‌സ്ട്രാ ഫീല്‍ഡറെ നിര്‍ത്താം, വേണമെങ്കില്‍ മിഡ് വിക്കറ്റിലും ഫീല്‍ഡറെ പരീക്ഷിക്കാം.

കോച്ചുമാരെന്ന നിലയില്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യം ബൗര്‍മാരെന്ന നിലയില്‍ നേരെ ബൗള്‍ ചെയ്യുമ്പോള്‍ മിഡില്‍ സ്റ്റംപിനു നേരെ എറിയുകയെന്നല്ല അര്‍ഥം. ഓഫ് സ്റ്റംപാണ് ഞങ്ങള്‍ ലക്ഷ്യമിടാറുള്ളത്, ന്യൂബോളില്‍ ഞങ്ങള്‍ സ്ഥിരമായി പരീക്ഷിക്കുന്നതും ഈ ലെങ്ത്താണെന്നും ഡൊണാള്‍ഡ് വിശദമാക്കി.
ഇന്ത്യയില്‍ ബൗള്‍ ചെയ്യുകയെന്നതാണ് ഒരു ബൗളറെന്ന നിലയില്‍ നിങ്ങള്‍ക്കു കടന്നുപോവേണ്ട ഏറ്റവും കടുപ്പമേറിയ കാര്യം. ദീര്‍ഘമായ കൂട്ടുകെട്ടുണ്ടാവുമ്പോഴും ബോള്‍ പഴയതായി സ്വിങ് ലഭിക്കാതിരിക്കുമ്പോഴും ഒരു ബൗളറെന്ന നിലയില്‍ മാനസികമായി നിങ്ങൾ എല്ലാ തരത്തിലും പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും.
അതു വളരെ കടുപ്പം തന്നെയാണ്. ഒരു സീമറെ സംബന്ധിച്ച് അതു കഠിനമായ കാര്യമാണ്. പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഹാന്‍സിയും ബോബും എല്ലായ്‌പ്പോഴും കൂടിയിരുന്ന് ആലോചിക്കുകയും ഇംപാക്ടുണ്ടാക്കുന്ന ബൗളറെ തിരഞ്ഞെടുക്കുകയും ചെയ്യുമായിരുന്നു. ചെറിയ സമയത്തേക്കു അതിവേഗത്തില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ബൗളര്‍മാരെ അവര്‍ പരീക്ഷിക്കുമായിരുന്നെന്നും ഡൊണാള്‍ഡ് വിശദമാക്കി.