കാണ്‍പൂര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനവും ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിച്ചു. ഇതോടെ മല്‍സരം സമനിലയില്‍ കലാശിക്കുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇനി രണ്ടു ദിവസം മാത്രമാണ് ടെസ്റ്റില്‍ ശേഷിക്കുന്നത്. രണ്ടു ടീമുകളുടെയും ഒരിന്നിങ്‌സ് പോലും പൂര്‍ത്തിയായിട്ടുമില്ല. തുടരെ രണ്ടാം ദിവസമാണ് ഒരു പന്ത് പോലുമെറിയാനാവാതെ കളി മുടങ്ങിയത്. ഇന്നു കാണ്‍പൂരില്‍ മഴ പെയ്തില്ലെങ്കിലും പിച്ചിലെ ഈര്‍പ്പം കാരണം മല്‍സരം നടത്താന്‍ സാധിക്കാതെ പോവുകയായിരുന്നു.
ബംഗ്ലാദേശ് ഒന്നാമിന്നിങ്സില്‍ മൂന്നു വിക്കറ്റിനു 107 റണ്‍സെന്ന നിലയിലാണ് ഇപ്പോഴുള്ളത്. ആദ്യദിനം മുതല്‍ ഈ ടെസ്റ്റിന്റെ നിറം കെടുത്തിയിരിക്കുകയാണ് മഴ. ഒന്നാംദിനം മഴയെ തുടര്‍ന്നു ടോസ് വൈകിയിരുന്നു. പിന്നീട് വീണ്ടും മഴയെത്തിയതോടെ 35 ഓവറുകള്‍ മാത്രമേ ആദ്യദിനം കളിയും നടന്നുള്ളൂ.
രണ്ടാംദിനമാവട്ടെ ഒരോവര്‍ പോലും മല്‍സരം നടന്നില്ല. മഴയെ തുടര്‍ന്നു മല്‍സരം പുനരാരംഭിക്കാന്‍ സാധിക്കാതെ പോയതോടെ ലഞ്ച് ബ്രേക്കിനു ശേഷം രണ്ടാംദിനത്തിലെ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബംഗ്ലാദേശിനായി മൊമിനുള്‍ ഹഖും (40) മുഷ്ഫിഖുര്‍ റഹീമുമാണ് (6) ഇപ്പോള്‍ ക്രീസിലുള്ളത്. സാക്കര്‍ ഹസന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (31) എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്.
ആകാശ്ദീപ് രണ്ടു വിക്കറ്റുകള്‍ പിഴുതപ്പോള്‍ ആര്‍ അശ്വിനു ഒരു വിക്കറ്റും ലഭിക്കുകയായിരുന്നു. നേരത്തേ ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിലെ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഈ മല്‍സരത്തിലും ഇറങ്ങിയത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ബംഗ്ലാദേശ്- ഷദ്മാൻ ഇസ്ലാം, സക്കീർ ഹസൻ, നജ്മുൽ ഹുസൈൻ ഷാൻ്റോ (ക്യാപ്റ്റന്‍), മൊമിനുൽ ഹഖ്, മുഷ്ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻ, ലിറ്റൺ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹ്ദി ഹസൻ മിറാസ്, തൈജുൽ ഇസ്ലാം, ഹസൻ മഹ്മൂദ്, ഖാലിദ് അഹമ്മദ്.