ചെന്നൈ: ബംഗ്ലാദേശുമായുള്ള രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് ഈയാഴ്ച ആരംഭിക്കാനിരിക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മുന്‍ നായകന്‍ വിരാട് കോലിയുടെയും മോശം ഫോം ഇന്ത്യക്കു തലവേദനയായി മാറിയിരിക്കുകയാണ്. ചെന്നൈ ടെസ്റ്റില്‍ രണ്ടു പേരും ബാറ്റിങില്‍ നാലിന്നിങ്‌സുകളിലും ക്ലിക്കായില്ല. രോഹിത് രണ്ടിന്നിങ്‌സുകളിലും ഒറ്റയക്ക സ്‌കോറിനു പുറത്തായപ്പോള്‍ കോലിക്കു ഒരിന്നിങ്‌സില്‍ ഒറ്റയക്ക സ്‌കോറിനു വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.
രോഹിത്തിന്റെയും കോലിയുടെയും ദയനീയ പ്രകടനം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് മറ്റു മേഖലകളില്‍ ഇന്ത്യ മികവ് പുലര്‍ത്തിയതിനാലാണ്. എന്നാല്‍ കാണ്‍പൂരിലെ അടുത്ത ടെസ്റ്റിലു ഇരുവരില്‍ നിന്നും ഈ തരത്തിലുള്ള ദയനീയ പ്രകടനം ടീം ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ശക്തമായൊരു തിരിച്ചുവരവ് രണ്ടു പേരും നടത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

നനഞ്ഞ പടക്കമായി രോഹിത്തും കോലിയും
ഇന്ത്യന്‍ ബാറ്റിങിലെ രണ്ടും നെടുംതൂണുകളാണ് രോഹിത് ശര്‍മയും വിരാട് കോലിയും. അതുകൊണ്ടു തന്നെ ആ തരത്തിലുള്ള പ്രകടനങ്ങളില്‍ ഇരുവരില്‍ നിന്നും ടീം എല്ലായ്‌പ്പോഴും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ടെസ്റ്റില്‍ രോഹിത്തും കോലിയും ഒരുപോലെ രണ്ടിന്നിങ്‌സുകളിലും ഫ്‌ളോപ്പാവുന്നത് അധികം കാണാറില്ല. രോഹിത് നിരാശപ്പെടുത്തുമ്പോള്‍ കോലിയും, കോലി നിറം മങ്ങുമ്പോള്‍ രോഹിത്തും രക്ഷകരായത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. പക്ഷെ ചെന്നൈയില്‍ ഇതു സംഭവിച്ചില്ല.
രോഹിത്തിനും കോലിക്കും രണ്ടിന്നിങ്‌സുകളിലുമായി സംഭാവന ചെയ്യാന്‍ കഴിഞ്ഞത് വെറും 34 റണ്‍സ് മാത്രമാണ്. ആദ്യ ഇന്നിങ്‌സില്‍ ഹിറ്റ്മാനും കോലിയും ആറു വീതം റണ്‍സാണ് നേടിയത്. രണ്ടു പേരേയും ഫാസ്റ്റ് ബൗളര്‍ ഹസന്‍ മഹമ്മൂദ് മടക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ നിരാശ രണ്ടാമിന്നിങ്‌സില്‍ ഇരുവരും മായ്ക്കുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ വീണ്ടും നിരാശ തന്നെയായിരുന്നു ഫലം.
രണ്ടാമിന്നിങ്‌സില്‍ അഞ്ചു റണ്‍സ് മാത്രമെടുത്ത രോഹിത്തിനെ ടസ്‌കിന്‍ അഹമ്മദ് പുറത്താക്കുകയായിരുന്നു. 17 റണ്‍സെടുത്ത കോലിയെ മടക്കിയത് സ്പിന്നര്‍ മെഹ്ദി ഹസന്‍ മിറാസുമായിരുന്നു. അംപയറുടെ മോശം തീരുമാനമാണ് അദ്ദേഹത്തിനു വിനയായത്. റിവ്യു എടുത്തിരുന്നെങ്കില്‍ കോലി തീര്‍ച്ചയായും രക്ഷപ്പെടുമായിരുന്നു.
എന്തുകൊണ്ട് പതറുന്നു?
നീണ്ട ഇടവേളയ്ക്കു ശേഷം റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും തിരിച്ചുവരവ് കൂടിയാണ് ബംഗ്ലാദേശുമായുള്ള ഈ ടെസ്റ്റ് പരമ്പര. ഈ ബ്രേക്ക് തന്നെയാണ് ഇരുവര്‍ക്കും ഇപ്പോള്‍ തിരിച്ചടിയായി മാറിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷമാദ്യം സൗത്താഫ്രിക്കയുമായി ഒരേയൊരു ടെസ്റ്റില്‍ മാത്രമേ കോലി കളിച്ചിട്ടുള്ളൂ. അതിനുശേഷം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയുമായിരുന്നു.

രോഹിത്തിന്റെ കാര്യമെടുത്താല്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് അവസാനമായി ടെസ്റ്റില്‍ കളിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു ഇത്. നീണ്ട ഈ ഇടവേള ഇന്ത്യന്‍ താരങ്ങള്‍ക്കു തിരിച്ചടിയാവാനിടയുണ്ടെന്നും അതുകൊണ്ടു തന്നെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനും കോച്ച് ഗൗതം ഗംഭീറും നിര്‍ദേശിച്ചിരുന്നു. ഭൂരിഭാഗം കളിക്കാരും കോച്ചിന്റെ ഈ നിര്‍ദേശം പാലിക്കുകയും ചെയ്തു.
സമാപിച്ച ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ രോഹിത്തും കോലിയും കളിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഇരുവരും പിന്‍മാറുകയാണെന്നു അറിയിക്കുകയായിരുന്നു.
ബ്രേക്കിനു ശേഷം നേരിട്ടാണ് ആദ്യ ടെസ്റ്റില്‍ രോഹിത്തും കോലിയും കളിച്ചത്. ഇതു അവരുടെ പ്രകടനത്തെ സാരമായി തന്നെ ബാധിക്കുകയും ചെയ്തു. ബംഗ്ലാദേശുമായുള്ള രണ്ടാം ടെസ്റ്റില്‍ രോഹിത്തും കോലിയും മികച്ച തിരിച്ചുവരവായിരിക്കും ലക്ഷ്യമിടുക. കാരണം ദുഷ്‌കരമായ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകള്‍ വരാനിരിക്കവെ ഇരുവരുടെയും ഫോം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.