മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ പ്രധാന സര്‍പ്രൈസുകളിലൊന്ന് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടതായിരുന്നു. പരിക്കു കാരണം റിഷഭ് പന്ത് പുറത്തായതിനാല്‍ ബാക്കപ്പായി അദ്ദേഹം ഉറപ്പായും ടീമില്‍ കാണുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിനെ കാണാനില്ല. പകരം നറുക്കുവീണത് ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത ധ്രുവ് ജുറേലിന്. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇത്തരമൊരു കൊടും ചതി ചെയ്യുമെന്നു ആരും പ്രതീക്ഷിച്ചതുമല്ല.

സഞ്ജുവിനെ ഏകദിന സ്‌ക്വാഡില്‍ നിന്നും തഴഞ്ഞതിന് വളരെ വിചിത്രമായ വാദമാണ് അഗാര്‍ക്കര്‍ നിരത്തിയതെന്നു കാണാം. പക്ഷെ അതു പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്നതാണ് യാഥാര്‍ഥ്യം. ഇതേക്കുറിച്ച് അറിയാം.
അഗാര്‍ക്കര്‍ പറഞ്ഞതെന്ത്?
നിലവില്‍ ഏകദിന ടീമിലെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ സ്റ്റാര്‍ ബാറ്ററും കൂടിയായ കെഎല്‍ രാഹുലാണ്. 2023ലെ ഏകദിന ലോകകപ്പിലും ഈ വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലുമെല്ലാം അദ്ദേഹമാണ് ടീമിനായി വിക്കറ്റ് കാത്തത്. ഓസ്‌ട്രേലിയയുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും ഈ റോള്‍ രാഹുലില്‍ ഭദ്രമാണ്.
അഞ്ചാം നമ്പറിലാണ് ഏകദിനത്തില്‍ അദ്ദേഹം സ്ഥിരമായി ബാറ്റ് ചെയ്യാറുള്ളത്. അതുകൊണ്ടു തന്നെ രാഹുലിനു പകരക്കാരനാവാന്‍ ഏറ്റവും അനുയോജ്യനായ താരം ധ്രുവ് ജുറേലാണെന്നും സഞ്ജു സാംസണ്‍ മുന്‍നിര ബാറ്ററാണെന്നുമായിരുന്നു ടീം പ്രഖ്യാപനത്തിനു ശേഷം അജിത് അഗാര്‍ക്കറുടെ വിശദീകരണം.
സഞ്ജു സാംസണ്‍ മുന്‍നിര ബാറ്ററാണ്. എന്റെ ഊഹം ശരിയാണെങ്കില്‍ അദ്ദേഹം സെഞ്ച്വറി നേടിയത് മൂന്നാം നമ്പറില്‍ ഇറങ്ങിയപ്പോഴാണ്. ധ്രുവ് ജുറേല്‍ സാധാരണയായി ബാറ്റിങില്‍ താഴേക്കാണ് ഇറങ്ങാറുള്ളത്. കെഎല്‍ രാഹുലും കളിക്കുന്നത് അവിടെയാണ്. ധ്രുവ് എത്ര മികച്ച താരമാണെന്നു നിങ്ങള്‍ കണ്ടിട്ടുമുള്ളതാണ്.
ഏകദിന ടീമിലെ സ്‌പോട്ടുകള്‍ നോക്കുമ്പോള്‍ മുന്‍നിരയില്‍ സഞ്ജുവിനു ചാന്‍സുണ്ടെുന്നു ഞാന്‍ കരുതുന്നില്ല. അതുകൊണ്ടു തന്നെ കൃത്യമായ ഒഴിവുകള്‍ നികത്താന്‍ കഴിയുന്നവരെയാണ് ബാക്കപ്പുകളായി ഞങ്ങള്‍ പരിഗണിച്ചത്. ടി20 ക്രിക്കറ്റില്‍ സഞ്ജു ഇപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത് മധ്യനിരയിലാണ്. അദ്ദേഹത്തെ അവിടെയാണ് ഇപ്പോള്‍ നമ്മള്‍ പരീക്ഷിക്കുന്നത്.
പക്ഷെ ഏകദിന ക്രിക്കറ്റില്‍ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണ്. ടീം സെലക്ഷന്റെ സമയത്തു അടിസ്ഥാനപരമായി ആലോചിച്ചത് ഈ കാര്യങ്ങളുമാണ്. മറ്റെന്തിനേക്കാളും ബാറ്റിങ് പൊസിഷന്‍ മാത്രമാണ് പരിഗണിച്ചതെന്നുമായിരുന്നു സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള അഗാര്‍ക്കറുടെ വിശദീകരണം.

വാദം അടിസ്ഥാനരഹിതം
ഏകദിനത്തിലും സഞ്ജു സാംസണ്‍ ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നും മധ്യനിരയില്‍ കളിച്ചിട്ടില്ലെന്നുമുള്ള അജിത് അഗാര്‍ക്കറുടെ വാദം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നതാണ് യാഥാര്‍ഥ്യം. കാരണം ഏകദിനത്തില്‍ മലയാളി താരത്തിന്റെ ഇതുവരെയുള്ള സ്റ്റാറ്റസ് ഒട്ടും തന്നെ തന്നെ പരിശോധിക്കാതെയാണ് അദ്ദേഹം ഈ മണ്ടത്തരം വിളമ്പിയിരിക്കുന്നത്.
ഏകദിനത്തില്‍ സഞ്ജുവിന്റെ ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ തന്നെ അഗാര്‍ക്കറുടെ വാദങ്ങള്‍ പൊളിച്ചടുക്കുന്നു. ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി പരിമിതമായ അവസരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും 3, 4, 5, 6 സ്ഥാനങ്ങളിലെല്ലാം സഞ്ജു ബാറ്റ് ചെയ്തിട്ടുണ്ട്.
മികച്ച പ്രകടനങ്ങളും കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. മൂന്നാം നമ്പറില്‍ 54.33 ശരാറയില്‍ 91.06 ആണ് സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ്. സൗത്താഫ്രിക്കയുമായി അവസാനമായി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറിയും (108) അദ്ദേഹം നേടി.
നാലാമനായി താരത്തിന്റെ ശരാശരി 51 ആണ്. 124.39 സ്‌ട്രൈക്ക് റേറ്റുള്ള സഞ്ജുവിന്റെ മികച്ച സ്‌കോര്‍ 51 റണ്‍സുമാണ്. അഞ്ച്, ആറ് പൊസിഷനുകൡലേക്കു വന്നാല്‍ അവിടെയും അദ്ദേഹം മിന്നിച്ചതായി കാണാം. അഞ്ചാമനായി 38.67 ശരാശരിയും 83.45 സ്‌ട്രൈക്ക് റേറ്റുമുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 54 റണ്‍സ്.
ആറാമനായി 90 എന്ന ഞെട്ടിക്കുന്ന ശരാശരി സഞ്ജുവിനുണ്ട്. സ്‌ട്രൈക്ക് റേറ്റാവട്ടെ 117.65. പുറത്താവാതെ നേടിയ 86 റണ്‍സാണ് ഈ പൊസിഷനിലെ ബെസ്റ്റ് സ്‌കോര്‍. മധ്യനിരയില്‍ ഇത്രയും മികച്ച റെക്കോര്‍ഡുണ്ടായിട്ടും മുന്‍നിര ബാറ്റാണെന്ന വിചിത്ര വാദം നിരത്തിയാണ് അഗാര്‍ക്കര്‍ സഞ്ജുവിനെ ടീമില്‍ നിന്നും തഴഞ്ഞിരിക്കുന്നത്.