ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലെ മോശം ക്യാപ്റ്റന്‍സിയുടെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ക്യാപ്റ്റനെന്ന നിലയില്‍ കളിയില്‍ അദ്ദേഹം വരുത്തിയ വലിയൊരു അബദ്ധമായിരുന്നു ഇതിന്റെ കാരണം. രോഹിത്തിന്റെ മണ്ടത്തരം കാരണം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അനായാസം റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഇന്ത്യന്‍ ബൗളിങ് നിരയെ തല്ലിത്തകര്‍ക്കുകയായിരുന്നു.
ഇന്‍ഡോറിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ കളിയില്‍ ഓസീസ് ബാറ്റര്‍മാരുടെ പ്രകടനം. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയ പ്രധാന ബൗളര്‍മാര്‍ക്കെതിരേയെല്ലാം ഓസീസ് ബാറ്റര്‍മാര്‍ അനായാസം റണ്‍സ് വാരിക്കൂട്ടിയിട്ടും രോഹിത് തന്റെ മൂന്നാമത്തെ തുറുപ്പുചീട്ടായ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പരീക്ഷിക്കാന്‍ വൈകിപ്പിക്കുകയായിരുന്നു.

ആദ്യത്തെ പവര്‍പ്ലേയില്‍ ഒരു വിക്കറ്റിനു 90 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്. 10 ഓവറില്‍ നാലു ബൗളര്‍മാരെയായിരുന്നു രോഹിത് പരീക്ഷിച്ചത്. ബുംറ, സിറാജ് എന്നിവരെക്കൂടാതെ മൂന്നാമത്തെ പേസറായ പ്രസിദ്ധ് കൃഷ്ണയെയും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും രോഹിത് പന്തേല്‍പ്പിച്ചിരുന്നു.
ഇവരില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി പ്രസിദ്ധിനു മാത്രമേ ഇംപാക്ടുണ്ടാക്കാനായുള്ളൂ. പവര്‍പ്ലേയ്ക്കു പിന്നാലെ തന്റെ സ്‌ട്രൈക്ക് ബൗളറായ കുല്‍ദീപിനെ കൊണ്ടു വന്ന് ഓസീസ് കുതിപ്പിന് രോഹിത് കടിഞ്ഞാണിടുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. പക്ഷെ കുല്‍ദീപിനെ ഒളിപ്പിച്ചുവയ്ക്കുന്നതു പോലെയായിരുന്നു അദ്ദേഹത്തിന്റെ നീക്കം.
11 മുതല്‍ 20 വരെയുള്ള ഓവറുകളില്‍ ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയും രോഹിത് മാറി മാറി പരീക്ഷിക്കുകയാിയിരുന്നു. 10 ഓവറില്‍ 58 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല.
20 ഓവറുകള്‍ കഴിഞ്ഞിട്ടും വിക്കറ്റുകളെടുക്കാന്‍ കെല്‍പ്പുള്ള കുല്‍ദീപിനെ ബൗളിങിലേക്കു കൊണ്ടു വരാതെ രോഹിത് 'പൂഴ്ത്തിവച്ചതിനെ' കമന്റേറ്റര്‍മാരും ചോദ്യം ചെയ്തിരുന്നു. എന്തുകൊണ്ടാണ് ബാറ്റിങിനു ഏറെ അനുകൂലമായ ഇത്തരമൊരു പിച്ചില്‍ കുല്‍ദീപിനെ നേരത്തേ കൊണ്ടുവരാനും പരീക്ഷിക്കാനും രോഹിത് മടിക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം.
23ാം ഓവറില്‍ ബുംറയെ രണ്ടാമത്തെ സ്‌പെല്ലിനായി വിളിച്ചിട്ടും കുല്‍ദീപിനെ രോഹിത് മറന്ന മട്ടായിരുന്നു. ഒടുവില്‍ 24ാമാത്തെ ഓവറിലാണ് കുല്‍ദീപിനെ അദ്ദേഹം ആദ്യമായി പന്തേല്‍പ്പിച്ചത്. അപ്പോഴേക്കും മിച്ചെല്‍ മാര്‍ഷ്- സ്റ്റീവ് സ്മിത്ത് സഖ്യം മികച്ചൊരു കൂട്ടുകെട്ടമായി ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. മാര്‍ഷ് 73ഉം സ്മിത്ത് 46ഉം റണ്‍സോടെയായിരുന്നു ക്രീസില്‍.

പവര്‍പ്ലേയ്ക്കു പിന്നാലെ കുല്‍ദീപിനെ രോഹിത് പരീക്ഷിച്ചിരുന്നെങ്കില്‍ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ കൂടി നേടി കളിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യക്കാവുമായിരുന്നു. കുല്‍ദീപ് തന്റെ ആദ്യ ഓവറില്‍ അഞ്ചും രണ്ടാമത്തെ ഓവറില്‍ എട്ടും റണ്‍സായിരുന്നു വഴങ്ങിയത്. മൂന്നാം ഓവറില്‍ നന്നായി തല്ലുവാങ്ങിയെങ്കിലും അപകടകാരിയായ മാര്‍ഷിനെ പുറത്താക്കി അദ്ദേഹം ടീമിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി.
ഓവറിലെ ആദ്യ ബോളില്‍ കുല്‍ദീപിനെിരേ സ്മിത്ത് ബൗണ്ടറിയും മൂന്നാമത്തെ ബോളില്‍ മാര്‍ഷ് സിക്‌സറുമടിച്ചിരുന്നു. എന്നാല്‍ അവസാന ബോളില്‍ മാര്‍ഷിനെ കുല്‍ദീപ് വീഴ്ത്തി. ഗൂഗ്ലിയായിരുന്നു അദ്ദേഹം പരീക്ഷിച്ചത്. കട്ട് ഷോട്ട് കളിച്ച സെഞ്ച്വറി നേടാനുള്ള മാര്‍ഷിന്റെ (96 റണ്‍സ്) ശ്രമം പാളുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണയാണ് ക്യാച്ചെടുത്തത്.
അതിനു ശേശം 43ാം ഓവറില്‍ മറ്റൊരു വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയും കുല്‍ദീപ് പുറത്താക്കിയിരുന്നു. ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഗ്രീനിനെ ലോങ് ഓണില്‍ ബൗണ്ടറി ലൈനിനു തൊട്ടരികെ ശ്രേയസ് അയ്യര്‍ പിടികൂടുകയായിരുന്നു.