രാജ്‌കോട്ട്: ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയക്കെതിരേ ഏകദിന പരമ്പര തൂത്തുവാരുകയെന്ന ഇന്ത്യയുടെ മോഹം ഇത്തവണയും നടന്നില്ല. മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ 66 റണ്‍സിന്റെ ഉജ്ജ്വല ജയവുമായി ഓസീസ് ഇന്ത്യയുടെ തൂത്തുവാരല്‍ പ്രതീക്ഷ അവസാനിപ്പിക്കുകയായിരുന്നു. ഓസീസിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരുന്നു. കാരണം 353 റണ്‍സെന്ന വന്‍ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു മുന്നില്‍ ഓസീസ് വച്ചത്.
ഏതെങ്കിലുമൊരു താരം ഇന്ത്യന്‍ നിരയില്‍ വലിയൊരു സ്‌കോര്‍ കുറിച്ചാല്‍ മാത്രമേ ഇന്ത്യക്കു ഈ ടോട്ടല്‍ ചേസ് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. പക്ഷെ അതു സംഭവിച്ചില്ല. രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 286 റണ്‍സിനു ഇന്ത്യ പുറത്തായി. നായകന്‍ രോഹിത് ശര്‍മയും (81) വിരാട് കോലിയും (56) ഫിഫ്റ്റികള്‍ നേടിയെങ്കിലും അതു വലിയ സ്‌കോറുകളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. ശ്രേയസ് അയ്യര്‍ 48ഉം കെഎല്‍ രാഹുല്‍ 26ഉം റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ റണ്‍ചേസ് 49.4 ഓവറില്‍ 286 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. എങ്കിലും പരമ്പര ഇന്ത്യ 2-1നു നേടി.

രോഹിത്തും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നായിരുന്നു ഇന്ത്യക്കായി ഈ കളിയില്‍ ഓപ്പണ്‍ ചെയ്തത്. 74 റണ്‍സിന്റെ മോശമല്ലാത്ത തുടക്കം ഈ സഖ്യം ഇന്ത്യക്കു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വാഷിങ്ടണിനെ (18) പുറത്താക്കി ഗ്ലെന്‍ മാക്‌സ്വെല്‍ ഓസീസിനെ കളിയിലേക്കു തിരിക കൊണ്ടുവന്നു.
രണ്ടാം വിക്കറ്റില്‍ രോഹിത്- കോലി സഖ്യം ഒരുമിച്ചതോടെ ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു. 70 റണ്‍സുമായി ജോടി മുന്നേറവെ രോഹിത്തിനെ സ്വന്തം ബൗളില്‍ ഒരു വണ്ടര്‍ ക്യാച്ചില്‍ പുറത്താക്കി മാക്‌സിവെല്‍ ഇന്ത്യയെ ഞെട്ടിച്ചു. കൡയിലെ ടേണിങ് പോയിന്റും ഇതു തന്നെയായിരുന്നു. 57 ബോളുകള്‍ നേരിട്ട രോഹിത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ഫോറും ആറു സിക്‌സറുകളുമുള്‍പ്പെട്ടിരുന്നു.
വൈകാതെ കോലിയും മടങ്ങിയതോടെ ഇന്ത്യയുടെ വിജയസാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമായി. മാക്‌സിക്കു തന്നെയായിരുന്നു വിക്കറ്റ്. 61 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറും കോലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. സ്റ്റീവ് സ്മിത്താണ് അദ്ദേഹത്തെ പിടികൂടിയത്. 26 റണ്‍സിനിടെ രാഹുല്‍, സൂര്യകുമാര്‍ യാദവ് (8), ശ്രേയസ് എന്നിവര്‍ മടങ്ങിയതോടെ ഇന്ത്യ ആറു വിക്കറ്റിനു 249 റണ്‍സിലേക്കു വീഴുകയും തോല്‍വി ഉറപ്പാവുകയും ചെയ്തു. നാലു വിക്കറ്റുകളെടുത്ത മാക്‌സ്വെല്ലാണ് ഓസീസിന്റെ വിജയശില്‍പ്പി.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 352 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ ഓസീസ് 360 പ്ലസ്- 400 റണ്‍സെങ്കിലും അടിച്ചെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അവസാന 10 ഓവറുകളില്‍ മികച്ച ബൗളിങിലൂടെ ഓസീസിനെ ഇന്ത്യ 352 റണ്‍സിലൊതുക്കുകയായിരുന്നു.
ഓപ്പണറും ഓള്‍റൗണ്ടറുമായ മിച്ചെല്‍ മാര്‍ഷായിരുന്നു ഓസീസിന്റെ ടോപ്‌സ്‌കോറര്‍. 96 റണ്‍സ് അടിച്ചെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. 84 ബോളുകള്‍ നേരിട്ട മാര്‍ഷ് 13 ഫോറും മൂന്നു സിക്‌സറുകളുമടിച്ചു. സ്റ്റീവ് സ്മിത്ത് (74), മാര്‍നസ് ലബ്യുഷെയ്ന്‍ (72), ഡേവിഡ് വാര്‍ണര്‍ (56) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ഓസീസിനു മികച്ച തുടക്കമായിരുന്നു ഓപ്പണിങ് ജോടികളായ മാര്‍ഷും വാര്‍ണറും നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 78 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. 49 ബോളുകളില്‍ നിന്നായിരുന്നു. ഈ സഖ്യം അപകടകരമായ രീതിയില്‍ മുന്നേറവെയാണ് വാര്‍ണറെ പുറത്താക്കി പ്രസിദ്ധ് ഇന്ത്യക്കു നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മാര്‍ഷ്-സ്മിത്ത് ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി ഓസീസിനെ വലിയ സ്‌കോറിലേക്കു നയിക്കുകയായിരുന്നു. 137 റണ്‍സാണ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.
ടീം സ്‌കോര്‍ 215ല്‍ വച്ചായിരുന്നു ഈ ജോടി വേര്‍പിരിഞ്ഞത്. സെഞ്ച്വറിക്കു നാലു റണ്‍സ് അകലെ വച്ച് മാര്‍ഷിനെ കുല്‍ദീപ് വീഴ്ത്തുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണയായിരുന്നു മാര്‍ഷിനെ പിടികൂടിയത്. പിന്നീട് വലിയ കൂട്ടുകെട്ടുകളൊന്നും ഓസീസ് ഇന്നിങ്‌സില്‍ കണ്ടില്ല. കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. എങ്കിലും സ്‌കോര്‍ 350 കടത്താന്‍ അവര്‍ക്കു സാധിക്കുകയും ചെയ്തു.
ടോസിനു ശേഷം ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പല മാറ്റങ്ങളുമായിട്ടാണ് രണ്ടു ടീമുകളും ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ശുഭ്മന്‍ ഗില്ലിനും ശര്‍ദ്ദുല്‍ ടാക്കൂറിനും ഇന്ത്യ വിശ്രമം നല്‍കിയപ്പോള്‍ അസുഖം കാരണം ഇഷാന്‍ കിഷനു പുറത്തിരിക്കേണ്ടി വന്നു.
റുതുരാജ് ഗെയ്ക്വാദ്, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവരും ടീമില്‍ ഇല്ല. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഈ കളിയില്‍ ടീമിലേക്കു മടങ്ങിയെത്തി. കുല്‍ദീപ് യാദവാണ് തിരിച്ചെത്തിയ മറ്റൊരാള്‍. അശ്വിനു പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിലേക്കു വന്നു.
പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, അലെക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, തന്‍വീര്‍ സംഗ