ഓസ്‌ട്രേലിയയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ ഇന്ത്യന്‍ ടീം കനത്ത തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു നേരെ വിമര്‍ശനവും പരിഹാസവും ഉയരുകയാണ്. രാജ്കോട്ടില്‍ നടന്ന കളിയില്‍ 66 റണ്‍സിനായിരുന്നു ഇന്ത്യയെ ഓസീസ് കെട്ടുകെട്ടിച്ചത്. ഇതോടെ ഓസീസിനെതിരേ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പര തൂത്തുവാരാനുള്ള ഒരവസരവും ഇന്ത്യ പാഴാക്കിയിരിക്കുകയാണ്.
ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ കളിച്ചതിനേക്കാള്‍ ശക്തമായ ഇലവനെയായിരുന്നു ഇന്ത്യ മൂന്നാമങ്കത്തില്‍ ഇറക്കിയത്. തൊട്ടുമുമ്പത്തെ രണ്ടു കളിയിലും വിശ്രമം അനുവദിക്കപ്പെട്ട ക്യാപ്റ്റന്‍ രോഹിത്, മുന്‍ നായകന്‍ വിരാട് കോലി, സ്പിന്നര്‍ കുല്‍ദീപ് യാദവ്, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരെല്ലാം ഈ മല്‍സരത്തില്‍ തിരിച്ചെത്തിയിരുന്നു. എന്നിട്ടും ടീം തോല്‍വിയിലേക്കു വീഴുകയായിരുന്നു.

ഈ നാലു നെടുംതൂണുകളായ താരങ്ങളില്ലാതെയായിരുന്നു ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും താല്‍ക്കാലിക ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു കീഴില്‍ ഇന്ത്യ മിന്നുന്ന ജയം സ്വന്തമാക്കിയത്. രണ്ടു കളിയിലും ഓസീസിനെ 300ല്‍ താഴെ റണ്‍സിലൊതുക്കാനും ഓള്‍ഔട്ടാക്കാനും ഇന്ത്യക്കായിരുന്നു.
പക്ഷെ മൂന്നാമങ്കത്തില്‍ ഓസീസ് വാരിക്കൂട്ടിയത് 352 റണ്‍സെന്ന കൂറ്റന്‍ ടോട്ടലായിരുന്നു. മാത്രമല്ല മുന്‍നിര ബൗളര്‍മാരെയെല്ലാം കളിപ്പിച്ചിട്ടും ഏഴു വിക്കറ്റുകള്‍ മാത്രമേ ഇന്ത്യക്കു വീഴ്ത്താനുമായുള്ളൂ. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലെ വീഴ്ചയാണ് മൂന്നാം ഏകദിനത്തിലെ പരാജയത്തിനു കാരണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രമുഖരില്ലാതെ രണ്ടാംനിര ടീമിനെ വച്ച് രാഹുലിനു ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതു അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് തന്നെയാണ് അടിവരയിടുന്നതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സി ഈ കളിയില്‍ ദയനീയമായിരുന്നെന്നും രാഹുലിനെ സ്ഥിരം ക്യാപ്റ്റനായി നിയമിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ദയനീയമായിരുന്നു. ഈ കാരണത്താലാണ് ഓസ്‌ട്രേലിയ 350ന് മുകളില്‍ അടിച്ചെടുത്തത്. തൊട്ടുമുമ്പത്തെ രണ്ടു കളിയിലും നായകനായിരുന്ന കെഎല്‍ രാഹുല്‍ അവരെ 300 റണ്‍സ് പോലും തികയ്ക്കാന്‍ അനുവദിച്ചില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
രാജ്കോട്ട് ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി പരിതാപകരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അതിവേഗം റണ്‍സ് വാരിക്കൂട്ടവെ അഞ്ച്- ആറു ഓവറുകള്‍ക്കു ശേഷം തന്നെ സ്പിന്നര്‍മാരെ കൊണ്ടു വന്ന് രോഹിത് ഇതു തടയേണ്ടതായിരുന്നു. പക്ഷെ അത്തരമൊരു നീക്കം അദ്ദേഹം നടത്തിയില്ല. വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ടീമിലെ ഫസ്റ്റ് ചോയ്‌സ് സ്പിന്നറായ കുല്‍ദീപ് യാദവിനെ 24ാം ഓവര്‍ വരെ രോഹിത് വൈകിപ്പിപ്പത് വലിയ മണ്ടത്തരം തന്നെയാണെന്നും ആരാധകര്‍ തുറന്നടിച്ചു.
ആദ്യ രണ്ടു മല്‍സരങ്ങളിലും ഫ്‌ളാറ്റ് പിച്ചുകളിലാണ് കെഎല്‍ രാഹുലിനു കീഴില്‍ ഇന്ത്യ മികച്ച മാര്‍ജിനില്‍ വിജയം കൊയ്തത്. പക്ഷെ മൂന്നാം ഏകദിനത്തില്‍ അത്തരത്തിലുള്ള ഒരു പിച്ചില്‍ അതിനേക്കാള്‍ മികച്ച ടീമുണ്ടായിട്ടും രോഹിത് ശര്‍മയ്ക്കു ഇന്ത്യയെ വിജയിപ്പിക്കാനായില്ല. രോഹിത്തിനേക്കാള്‍ മികച്ച ക്യാപ്റ്റനാണ് രാഹുലെന്നു ഇതു തെളിയിക്കുന്നതായും ആരാധകര്‍ പറയുന്നു.
മൂന്നാം ഏകദിനത്തിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.