2015നു ശേഷം ആദ്യമായി ഇന്ത്യയെ കൊമ്പുകുത്തിച്ച് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ. സിഡ്‌നിയില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആറു വിക്കറ്റിനാണ് പാറ്റ് കമ്മിന്‍സിന്റെ കംഗാരുപ്പട ഇന്ത്യയെ കെട്ടുകെട്ടിച്ചത്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ ജയം കൊയ്തതിനു ശേഷമാണ് തുടര്‍ന്നുള്ള നാലു കളിയില്‍ ഒന്നു പോലും ജയിക്കാനാവാതെ ഇന്ത്യ പരമ്പര കൈവിട്ടത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിട്ടതോടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യതയും ഇന്ത്യക്കു നഷ്ടമായിരുന്നു. കഴിഞ്ഞ രണ്ടു എഡിഷനുകളിലും ഫൈനലിലെത്തിയ ടീം കൂടിയാണ് ഇന്ത്യ. അഞ്ചു ടെസ്റ്റുകളുടെ പരമ്പകയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ഇന്ത്യ, ഓസീസ് ടീമുകളിലെ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു സംയുക്ത ഇലവന്‍ തിരഞ്ഞെടുത്താല്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

ഓപ്പണിങില്‍ ഇവര്‍
സംയുക്ത ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക ഇന്ത്യയുടെ യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ഓസ്‌ട്രേലിയയുടെ പുതിയ സെന്‍സേഷന്‍ സാം കോണ്‍സ്റ്റസുമായിരിക്കും. ഇത്തവണത്തെ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത്തെ താരം കൂടിയാണ് ജയ്‌സ്വാള്‍. കന്നി ഓസ്‌ട്രേലിയന്‍ പര്യടനം കളിച്ച അദ്ദേഹം അഞ്ചു ടെസ്റ്റുകളിലെ 10 ഇന്നിങ്‌സുകളിലായി സ്‌കോര്‍ ചെയ്തത് 391 റണ്‍സാണ്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കമാണിത്.
എന്നാല്‍ നാലാം ടെസ്റ്റിലൂടെ ഓസ്‌ട്രേലിയക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് കോണ്‍സ്റ്റസ്. വെടിക്കെട്ട് ബാറ്റിങിലൂടെ വളരെ വേഗത്തില്‍ ഇംപാക്ടുണ്ടാക്കാന്‍ യുവതാരത്തിനു സാധിക്കുകയും ചെയ്തു.
കരിയറിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരേ രണ്ടു സിക്‌സറുകള്‍ പായിച്ചതോടെയാണ് താരം ഹീറോയായത്. നിര്‍ഭയമായ ബാറ്റിങ് കാഴ്ചവച്ച കോണ്‍സ്റ്റസ് നാലിന്നിങ്‌സില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 113 റണ്‍സ് അടിച്ചെടുത്തു. 13 സിക്‌സറുകള്‍ ഇതിലുള്‍പ്പെടും.
മധ്യനിരയില്‍ ആരെല്ലാം?
മധ്യനിരയിലേക്കു വന്നാല്‍ മൂന്നു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ ഇന്ത്യയുടെ കെഎല്‍ രാഹുല്‍, ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി എന്നിവരാണ്. ഇന്ത്യക്കായി പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് രാഹുല്‍.
10 ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റിയടക്കം 276 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഓപ്പണറായി ഇറങ്ങിയാണ് താരം മിന്നിച്ചത്. ഇതേ തുടര്‍ന്നു നായകന്‍ രോഹിത് ശര്‍മയ്ക്കു താഴേക്കു ഇറങ്ങേണ്ടിയും വന്നിരുന്നു.
ഓസീസ് ടീമിനായി പരമ്പരയില്‍ മിന്നിച്ച രണ്ടു പേരാണ് സ്മിത്തും ഹെഡും. ഈ പരമ്പരയിലെ ടോപ്‌സ്‌കോററും ഹെഡ് തന്നെയായിരുന്നു. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു സെഞ്ച്വറികളടക്കം 314 റണ്‍സ് നേടാന്‍ സ്മിത്തിനു സാധിച്ചു. ഇന്ത്യയുടെ സ്ഥിരം പേടിസ്വപ്‌നമായ ഹെഡ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഒമ്പതു ഇന്നിങ്‌സില്‍ നിന്നും രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കം താരം വാരിക്കൂട്ടിയത് 448 റണ്‍സാണ്.
പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ഇത്തവണയുണ്ടായില്ലെങ്കിലും റിഷഭ് ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 255 റണ്‍സ് ഈ പരമ്പരയില്‍ നേടി. എന്നാല്‍ ഈ പര്യടനത്തില്‍ ഇന്ത്യയുടെ കണ്ടെത്തലായിരുന്നു നിതീഷ്. ഒമ്പതിന്നിങ്‌സില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 298 റണ്‍സെടുത്ത അദ്ദേഹം ടീമിന്റെ രണ്ടാമത്തെ മികച്ച റണ്‍വേട്ടക്കാരനുമായി മാറി. ബൗളിങിലാവട്ടെ അഞ്ചു വിക്കറ്റുകളും താരം വീഴ്ത്തി.

ബൗളിങ് ലൈനപ്പ്
സംയുക്ത ഇലവന്റെ ബൗളിങ് ലൈനപ്പില്‍ മൂന്നു പേസര്‍മാരും ഒരു സ്പിന്നറുമാരുള്ളത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ, ഓസ്‌ട്രേലിയയുടെ സ്‌കോട്ട് ബോളണ്ട് എന്നിവരാണ് പേസ് ബൗളിങ് കൈകാര്യം ചെയ്യുക. ഓസ്‌ട്രേലിയയുടെ നതാന്‍ ലയണാണ് ടീമിലെ ഏക സ്പിന്നര്‍. സംയുക്ത ഇലവനെ നയിക്കുന്നത് കമ്മിന്‍സായിരിക്കും.
32 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനായി മാറാന്‍ ബുംറയ്ക്കായിരുന്നു. പ്ലെയര്‍ ഓഫ് ദി സീരീസും അദ്ദേഹമായിരുന്നു. ഓസീസിനു വേണ്ടി കമ്മിന്‍സ് 25ഉം ബോളണ്ട് 21ഉം വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ലയണ്‍ 19 വിക്കറ്റുകളും പോക്കറ്റിലാക്കി.
സംയുക്ത പ്ലെയിങ് 11
യശസ്വി ജയ്‌സ്വാള്‍, സാം കോണ്‍സ്റ്റസ്, കെഎല്‍ രാഹുല്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, സ്‌കോട്ട് ബോളണ്ട്, നതാന്‍ ലയണ്‍.