കാന്‍ബെറ: ഏഷ്യാ കപ്പില്‍ കിരീടമുയര്‍ത്തിയെങ്കിലും ടീം ഇന്ത്യയുടെ യഥാര്‍ഥ ചാലഞ്ച് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയാണ്. അഞ്ചു മല്‍സരങ്ങളുടെ ഈ പരമ്പര സൂര്യകുമാര്‍ യാദവിനും സംഘത്തിനും ശരിക്കും അഗ്നിപരീക്ഷ തന്നെയയായിരിക്കും.
അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പുകള്‍ എത്രത്തോളമെത്തിയെന്നു ഈ പരമ്പര കഴിയുന്നതോടെ വ്യക്തമാവും. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-2നു കീഴടങ്ങിയിരുന്നു.
ഈ തോല്‍വിക്കു സൂര്യയു സംഘവും ടി20യില്‍ കണക്കുതീര്‍ക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പക്ഷെ ഏകദിനത്തിന്റെ വഴിയെ ടി20 പരമ്പരയിലും ഇന്ത്യ തോല്‍വി രുചിച്ചേക്കും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ദുരന്തമാവുന്ന ഫീല്‍ഡിങ്
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യ കൈവിട്ടേക്കാനുള്ള ആദ്യത്തെ കാരണം ഫീല്‍ഡിങിലെ പാളിച്ചകളാണ്. ക്യാച്ചിങിന്റെ കാര്യത്തില്‍ ഇന്ത്യയോളം ദുരന്തമായി മാറിയ മറ്റൊരു ടീം ലോക ക്രിക്കറ്റില്‍ വേറെയില്ലെന്നു തന്നെ പറയാം. അത്ര മാത്രം ക്യാച്ചുകളാണ് ഓരോ കളിയിലും ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കി കൊണ്ടിരിക്കുന്നത്.
കുറഞ്ഞത് ഒന്നോ, രണ്ടോ ക്യാച്ചുകളെങ്കിലും എല്ലാ മല്‍സരത്തിലും ഉറപ്പാണെന്നതാണ് നിരാശാജനകമായ കാര്യം. 2023ലെ ഐസിസി ഏകദിന ലോകകപ്പിനു ശേഷമുള്ള കണക്കുകളെടുത്താല്‍ ക്യാച്ചിങ് ക്ഷമതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി ദയനീയമാണ്. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളേക്കാള്‍ താഴെയാണ് ഇന്ത്യ.
കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യന്‍ താരങ്ങള്‍ 'മല്‍സരിച്ച്' ക്യാച്ചുകള്‍ താഴെയിട്ടിരുന്നു. എന്നിട്ടും ടീമിനു കപ്പടിക്കാനായത് എതിരാളികള്‍ അത്രയും ശോകമായതിനാലാണ്. പക്ഷെ ഓസ്‌ട്രേലിയയോടു ഇതൊന്നും നടക്കില്ല. നഷ്ടപ്പെടുത്തുന്ന ഒരു ക്യാച്ചിനു പോലും ഇന്ത്യക്കു വലിയ വില നല്‍കേണ്ടതായി വരും.
ഫീല്‍ഡിങിലെ ഈ ദൗര്‍ബല്യം ടി20 പരമ്പരയിലും ഇന്ത്യ തുടരാന്‍ തന്നെയാണ് സാധ്യത. കഴിഞ്ഞ ഏകദിന പരമ്പരയിലും ചില സിംപിള്‍ ക്യാച്ചുകള്‍ ഇന്ത്യ പാഴാക്കിയിരുന്നു. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തോല്‍ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതായിരുന്നു.
സെറ്റാവാത്ത ബാറ്റിങ്
ഇന്ത്യന്‍ ടി20 ടീമിന്റെ രണ്ടാമത്തെ ദൗര്‍ബല്യം സെറ്റാവാത്ത ബാറ്റിങ് ലൈനപ്പാണ്. കഴിഞ്ഞ ഏഷ്യാ കപ്പിലും നമ്മള്‍ ഇതു കണ്ടതാണ്. ടൂര്‍ണമെന്റിലെ ഭൂരിഭാഗം മല്‍സരങ്ങളിലും ഇന്ത്യയെ ജയിപ്പിച്ചത് വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മയാണ്. അദ്ദേഹത്തിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സുകളാണ് പല കളിയിലും ടീമിനു അടിത്തറയിട്ടത്.
മറ്റാരില്‍ നിന്നും ബാറ്റിങില്‍ ടീമിനു കാര്യമായി സംഭാവകളൊന്നും ലഭിച്ചിട്ടില്ല. അഭിഷേക് ഫ്‌ളോപ്പായാല്‍ ടീമും പതറുമെന്നതു ടൂര്‍ണമെന്റില്‍ കണ്ടു. ദുര്‍ബലരായ ഒമാനുമായുള്ള ഗ്രൂപ്പ് മല്‍സരത്തിലും പാകിസ്താനെതിരായ ഫൈനലിലുമെല്ലാം ഇതു കാണുകയും ചെയ്തതാണ്.
ഇവയില്‍ സഞ്ജു സാംസണിന്റെയും തിലക് വര്‍മയുടെയും (ഫൈനല്‍) ഫിഫ്റ്റികളാണ് ടീമിനെ രക്ഷിച്ചത്. ഓസ്‌ട്രേലിയയിലും ഈ തരത്തില്‍ അഭിഷേകിനെ മാത്രം ആശ്രയിച്ച് ഇന്ത്യക്കു മല്‍സരങ്ങള്‍ ജയിക്കാന്‍ കഴിയില്ല.
ശുഭ്മന്‍ ഗില്‍, നായകന്‍ സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ശിവം ദുബെ തുടങ്ങിയവരില്‍ നിന്നെല്ലാം ടീമിനു സംഭാവനകള്‍ ആവശ്യമാണ്. ക്യാപ്റ്റനായ ശേഷം പരിതാപകരമാണ് സൂര്യയുടെ പ്രകടനം. ഗില്ലാവട്ടെ തനിക്കു ടി20 വഴങ്ങില്ലെനനു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. സഞ്ജുവാകട്ടെ പുതിയ റോളായ മധ്യനിരയില്‍ ഇനിയും ക്ലച്ച് പിടിച്ചിട്ടില്ല.

സാഹചര്യങ്ങള്‍ കടുപ്പം
ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ വിജയരഹസ്യം സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവിന്റെയും വരുണ്‍ ചക്രവര്‍ത്തിയുടെയും മാജിക്കല്‍ സ്‌പെല്ലുകളായിരുന്നു. യുഎഇയിലെ പിച്ചുകളില്‍ നിന്നും അവര്‍ക്കു വേണ്ടുവോളം സഹായവും ലഭിച്ചു. പക്ഷെ ഓസ്‌ട്രേലിയയില്‍ ചിത്രം മാറുകയാണ്.
അവിടുത്തേതു പോല ടേണ്‍ ലഭിക്കുന്ന സ്ലോ പിച്ചുകളല്ല ഇവിടുത്തേത്. പിച്ച് ചെയ്താല്‍ തലയ്ക്കു മുകളിലൂടെ മൂളിപ്പറക്കുന്ന ബോളുകളാണ് ഇവിടെ കാണുക. പേസും ബൗണ്‍സുമുള്ള ഓസീസ് പിച്ചുകളില്‍ കുല്‍ദീപിനെയും വരുണിനെയും ഒരുമിച്ച് കളിപ്പിക്കാനും സാധ്യതയില്ല. ഇതോടെ ഇന്ത്യന്‍ ബൗളിങിന്റെ മൂര്‍ച്ചയും കുറയും.
പേസര്‍മാരില്‍ നിന്നും അസാധാരണ പ്രകടനങ്ങളുണ്ടായാല്‍ മാത്രമേ ഓസീസ് ബാറ്റിങിന് മൂക്കുകയറിടാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. മറിച്ചാണെങ്കില്‍ നന്നായി തന്നെ തല്ലുകിട്ടുമെന്നുറപ്പാണ്.