For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യ വലിയ തെറ്റ് കാട്ടുന്നു, ഇപ്പോള്‍ സാഹസം വേണ്ട! മുന്നറിയിപ്പുമായി ഹര്‍ഭജന്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ആര്‍ അശ്വിനെ പരിഗണിച്ചത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം ഉള്ളപ്പോള്‍ ഇപ്പോള്‍ സ്പിന്‍ നിരയിലേക്ക് അശ്വിനെ പരിഗണിച്ചത് മണ്ടന്‍ തീരുമാനമായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ടെസ്റ്റിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണെങ്കിലും അശ്വിനെ ഇന്ത്യ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്.

അതുകൊണ്ടുതന്നെ ഇപ്പോള്‍ പെട്ടെന്ന് തിരിച്ചുവിളിച്ചത് മണ്ടന്‍ തീരുമാനമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ വാഷിങ്ടണ്‍ സുന്ദറുള്ളപ്പോള്‍ അശ്വിനെ തിരികെ കൊണ്ടുവന്നത് ശരിയായ തീരുമാനമല്ലെന്നും ഇന്ത്യ അബദ്ധം കാട്ടുകയാണെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്. 'വാഷിങ്ടണ്‍ സുന്ദര്‍ ഏഷ്യാ കപ്പ് ടീമില്‍ ഇല്ലായിരുന്നു. ഫൈനലിനായാണ് അവന്‍ വന്നത്. ഇപ്പോള്‍ അശ്വിനെ ഇന്ത്യ ടീമിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

ഇന്ത്യ ഇപ്പോഴും സ്പിന്നര്‍മാരെ അന്വേഷിക്കുവാണോ?. ഓഫ് സ്പിന്നറെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്ന തെറ്റ് ഇപ്പോള്‍ ഇന്ത്യ തിരിച്ചറിയുന്നു. ഇടം കൈയന്‍മാരുള്ളപ്പോള്‍ വലം കൈയന്‍ സ്പിന്നര്‍മാര്‍ വേണമെന്നത് സ്വാഭാവിക ബുദ്ധിയില്‍ തോന്നേണ്ട കാര്യമാണ്. മൂന്ന് സ്പിന്നര്‍മാരെ ടീമിലേക്ക് പരിഗണിക്കേണ്ട കാര്യമില്ല. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ഉള്ളപ്പോള്‍ അവിടെ മറ്റാര്‍ക്കും സ്ഥാനമില്ല'- ഹര്‍ഭജന്‍ പറഞ്ഞു.

അശ്വിന്‍ സീനിയര്‍ സ്പിന്നറാണ്. അതുകൊണ്ടുതന്നെ ബൗളറെന്ന നിലയില്‍ അദ്ദേഹം ടീമിന് ഗുണം ചെയ്‌തേക്കും. എന്നാല്‍ അശ്വിനില്‍ നിന്ന് ഓള്‍റൗണ്ട് പ്രകടനം ഇപ്പോള്‍ പ്രതീക്ഷിക്കാനാവില്ല. 37കാരനായ അശ്വിന്റെ ബാറ്റിങ്ങും ഫീല്‍ഡിങ്ങും മോശമാണ്. ഇപ്പോള്‍ത്തന്നെ ഇന്ത്യയുടെ വാലറ്റം ബാറ്റുകൊണ്ട് പ്രയാസപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ അശ്വിനെ പരിഗണിച്ചാല്‍ ടീമിന്റെ ബാറ്റിങ് കരുത്ത് കൂടുതല്‍ ദുര്‍ബലമാകാനാണ് സാധ്യത.

r ashwin

അശ്വിനും സുന്ദറിനും നിലവില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സ്ഥാനമില്ല. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇനിയും ലോകകപ്പ് ടീമില്‍ ഇവര്‍ക്ക് സ്ഥാനം പിടിക്കാനാവും. ഓസീസ് പരമ്പരയിലെ പ്രകടനം നിര്‍ണ്ണായകമാവും. സുന്ദറിനെ പരിഗണിച്ചാല്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനെ കൂടി ടീമിന് ലഭിക്കും. അക്ഷര്‍ പട്ടേലിന് ലോകകപ്പ് ടീമില്‍ ഇടമുണ്ടെങ്കിലും അക്ഷറിനെ പരിക്ക് വലക്കുന്നുണ്ടെന്നാണ് വിവരം. അക്ഷറിന് ലോകകപ്പ് നഷ്ടമായാല്‍ അശ്വിന്‍, സുന്ദര്‍ എന്നിവരിലൊരാള്‍ക്കാവും അവസരം ലഭിക്കുക.

സമീപകാലത്തെ ഫോം പരിശോധിക്കുമ്പോള്‍ സുന്ദര്‍ കളിക്കുന്നതാണ് ടീമിന് കൂടുതല്‍ ഗുണം ചെയ്യുക. ഭേദപ്പെട്ട ബാറ്റിങ് പ്രകടനമാണ് സുന്ദര്‍ കാഴ്ചവെച്ചിട്ടുള്ളത്. ന്യൂബോളില്‍ വിശ്വസിച്ച് പന്തേല്‍പ്പിക്കാവുന്ന താരമാണ് സുന്ദര്‍. ഫീല്‍ഡിങ് അല്‍പ്പം മോശമാണെങ്കിലും നിലവിലെ ഇന്ത്യന്‍ ടീം സാഹചര്യത്തില്‍ അശ്വിനെക്കാള്‍ ടീമിന് ഗുണം ചെയ്യുക സുന്ദറാണെന്നുറപ്പ്.

എന്നാല്‍ രോഹിത് ശര്‍മ അശ്വിന്റെ അനുഭവസമ്പത്തില്‍ പ്രതീക്ഷവെക്കുന്നു. ഇന്ത്യന്‍ പിച്ചില്‍ സ്പിന്നിന് മുന്‍തൂക്കമുണ്ടെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ അശ്വിനെ ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യ പരിഗണിച്ചാല്‍ അത് 2019ല്‍ വിജയ് ശങ്കറിനെ പരിഗണിച്ചതുപോലെ വലിയ തിരിച്ചടിയായി മാറുമോയെന്നാണ് കണ്ടറിയേണ്ടത്. 28ാം തീയ്യതിയാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയ്യതി. അതുകൊണ്ടുതന്നെ എന്തൊക്കെ മാറ്റങ്ങള്‍ ഇന്ത്യ ടീമില്‍ വരുത്തുമെന്നത് കാത്തിരുന്ന് കാണാം.

Story first published: Tuesday, September 19, 2023, 23:16 [IST]
Other articles published on Sep 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+