അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല ടീം ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ടോസ് നഷ്ടമായി ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു ഏഴോവറുകളായപ്പോഴക്കും രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. രണ്ടു വിക്കറ്റും വീണത് ഒരേ ഓവറില്‍ തന്നെയാണ്.
പേസര്‍ സാവിയര്‍ ബാര്‍ലെറ്റെറിഞ്ഞ ഏഴാമത്തെ ഓറിലാണ് നായകന്‍ ശുഭ്മന്‍ ഗില്‍ (9), വിരാട് കോലി (0) എന്നിവര്‍ മടങ്ങിയത്. ടീം സ്‌കോറിലുണ്ടായിരുന്നത് വെറും 17 റണ്‍സ് മാത്രം. ഇിതില്‍ ഗില്ലിന്റെ പുറത്താവലില്‍ വില്ലനായി മാറിയത് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്നു കാണാം. ഇതു എങ്ങനെയാണെന്നു നോക്കാം.

രോഹിത് ആകെ മാറി
ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തുണ്ടായിരുന്ന രോഹിത് ശര്‍മയെയല്ല ഓസ്‌ട്രേലിയക്കെതിരായ ഈ പരമ്പരയില്‍ കാണുന്നത്. നേരത്തേ തുടക്കം മുതല്‍ അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിച്ച് ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. 2023ലെ ഐസിസിയുടെ ഏകദിന ലോകകപ്പിലടക്കം ഈ സമീപനം വലിയ ഇംപാക്ടുണ്ടാക്കുകയും ചെയ്തിരുന്നു.
ടീമിന്റെ നായകനായതിനാല്‍ ഫ്‌ളോപ്പായാലും സ്ഥാനം നഷ്ടമാവില്ലെന്നുള്ള ആത്മവിശ്വാസം രോഹിത്തിനു കൂടുതല്‍ റിസ്‌കെടുക്കാനുള്ള ധൈര്യവും നല്‍കിയിരുന്നു. പക്ഷെ ഓസ്‌ട്രേലിയക്കതിരായ പരമ്പരയില്‍ നായകസ്ഥാനം നഷ്ടമാവുകയും ശുഭ്മന്‍ ഗില്‍ പുതിയ ക്യാപ്റ്റനാവുകയും ചെയ്തതോടെ രോഹിത് തന്റെ ബാറ്റിങ് സമീപനവും മാറ്റിയിരിക്കുകയാണ്.
ഇനി പഴയതു പോലെ റിസ്‌കെടുത്ത് അതു വിജയിച്ചില്ലെങ്കില്‍ ടീമിലെ സ്ഥാനം നഷ്ടമാവുമെന്ന ഭയമുള്ളതു പോലെയാണ് ഓസ്‌ട്രേലിയയില്‍ രോഹിത് കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ വലിയ റിസ്‌കുകളെടുക്കാതെ കൂടുതല്‍ സുരക്ഷിതമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. രണ്ടാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ പുറത്താവലിലേക്കു നയിച്ചതും ഇതു തന്നെയാണ്.
നേരത്തേ രോഹിത് പവര്‍പ്ലേയില്‍ വളരെ അഗ്രസീവായി കടന്നാക്രമിച്ചതു കാരണം ഗില്ലിനു അധികം റിസ്‌കുകളെടുക്കേണ്ടി വന്നിരുന്നില്ല,. പകരം പതിയ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ ശേഷം പിന്നീട് സ്‌കോറിനു വേഗം കൂട്ടുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. പക്ഷെ ഇപ്പോള്‍ രോഹിത് കൂടുതല്‍ ഡിഫന്‍സീവായി മാറിയതോടെ ഗില്ലിന്റെ കണക്കുകൂട്ടല്‍ പിഴച്ചിരിക്കുകയാണ്.
അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഗില്ലിനു വിക്കറ്റ് കൈവിടേണ്ടി വന്നതും ഈ കാരണത്താലാണ്. നാലു മുതല്‍ ആറു വരെയുള്ള ഓവറുകളില്‍ ഇന്ത്യക്കു നേടാനായത് വെറും ആറു റണ്‍സ് മാത്രം. ഒരോവറാവട്ടെ മെയ്ഡനാവുകയും ചെയ്തു. ജോഷ് ഹേസല്‍വുഡെറിഞ്ഞ നാലാമത്തെ ഓവറാണ് രോഹിത് തട്ടിയും മുട്ടിയുമെല്ലാം മെയ്ഡനാക്കിയത്.

പ്രതീക്ഷിച്ചതു പോലെ ടീം ടോട്ടലിലേക്കു റണ്‍സ് വരാതിരുന്നതോടെ ഗില്‍ റിസ്‌കെടുക്കാന്‍ നിര്‍ബന്ധിതനായി മാറി. രോഹിത്തില്‍ നിന്നും അഗ്രസീവ് ഷോട്ടുകള്‍ കാണാതെ വന്നതു കാരണം തനിക്കു അത്ര വഴങ്ങാത്ത ശൈലിയിലേക്കു മാറാന്‍ ഗില്‍ ശ്രമിക്കുകയും ചെയ്തു.
പക്ഷെ അദ്ദേഹത്തിന്റെ പുറത്താവലിലാണ് ഇതു കലാശിച്ചത്. ആറോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 17 റണ്‍സെന്ന നിലയിലായിരുന്നു. 28 ബോളില്‍ വെറും എട്ടു റണ്‍സ് മാത്രമെത്ത രോഹിത്തും എട്ടു ബോളില്‍ ഒമ്പതു റണ്‍സുമായി ഗില്ലുമായിരുന്നു ക്രീസില്‍,
ഏഴാം ഓവര്‍ എറിയാനെത്തിയത് സാവിയര്‍ ബാര്‍ലെറ്റാണ്. ക്രീസിനു പുറത്തേക്കിറങ്ങിയ ഗില്‍ വമ്പന്‍ ഷോട്ടിനു തുനിയുകയായിരുന്നു, പക്ഷെ ഈ നീക്കം അമ്പെ പാളി. ഫുള്ളിഷ് ഡെലിവെറിക്കെതിരേ അദ്ദേഹത്തിന്റെ ഷോട്ട് മിഡ് ഓഫില്‍ നേരെ ഓസീസ് ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷിന്റെ കൈകളിലെത്തുകയായിരുന്നു.