മെല്‍ബണ്‍: ഏകദിനത്തിനു പിന്നാലെ ടി20യിലും ഇന്ത്യയെ നിലംപരിശാക്കി ഓസ്‌ട്രേലിയ ഡ്രൈവിങ് സീറ്റിലെത്തിയിരിക്കുകയാണ്. രണ്ടാം ടി20യില്‍ നാലു വിക്കറ്റിന്റെ ജയമാണ് മിച്ചെല്‍ മാര്‍ഷും സംഘവും കൈക്കലാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലും ഓസീസ് 1-0നു മുന്നിലെത്തുകയും ചെയ്തു.
യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ടീം അര്‍ഹിച്ച തോല്‍വി കൂടിയാണിത്. കോച്ച് ഗൗതം ഗംഭീര്‍ കാണിച്ച മണ്ടത്തരങ്ങളാണ് ടീമിനു വലിയ തിരിച്ചടിയായി മാറിയത്. മെല്‍ബണില്‍ അദ്ദേഹം കാണിച്ച മണ്ടത്തരങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

അബദ്ധങ്ങള്‍ എന്തൊക്കെ?
രണ്ടാം ടി20യില്‍ ഗൗതം ഗംഭീര്‍ കാംണിച്ച ആദ്യത്തെ പിഴവ് ഇന്ത്യന്‍ ടീം സെലക്ഷനിലാണ്. മെല്‍ബണിലെ പേസും സ്വിങും ബൗണ്‍സുമുള്ള പിച്ചില്‍ രണ്ടു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ അദ്ദേഹം എന്തിന് ഒരുമിച്ച് ഇറക്കിയെന്നതാണ് ആദ്യത്തെ ചോദ്യം. വരുണ്‍ ചക്രവര്‍ത്തിയെയും കുല്‍ദീപ് യാദവിനെയും ഒരുമിച്ച് കളിപ്പിച്ചത് വലിയ മണ്ടത്തരമാണെന്നതില്‍ സംശയമില്ല.
മെല്‍ബണിലെ പിച്ച് പരമ്പരാഗതമായി ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്നതാണെന്നു എല്ലാവര്‍ക്കു അറിയാം. പക്ഷെ ഈ ചരിത്രം വകവയ്ക്കാതെയാണ് രണ്ടു സ്പിന്നര്‍മാരെും ഗംഭീര്‍ പ്ലെയിങ് ഇലവനിലെടുത്തത്. വരുണും കുല്‍ദീപും രണ്ടു വിക്കറ്റ് വീതമെടുത്തെങ്കിലും കുല്‍ദീപിനു നന്നായി തല്ലുകിട്ടി.
14നടുത്ത് ഇക്കോണമി റേറ്റിലാണ് അദ്ദേഹം റണ്‍സ് വാരിക്കോരി നല്‍കിയത്. 3.2 ഓവറില്‍ കുല്‍ദീപ് വിട്ടുനല്‍കിയത് 45 റണ്‍സാണ്. വരുണാവട്ടെ നാലോവറില്‍ 23 റണ്‍സിനാണ് രണ്ടു പേരെ മടക്കിയത്. കുല്‍ദീപിനും പകരം ടി20 സ്‌പെഷ്യലിസ്റ്റും ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനുമായ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങാണ് കളിക്കേണ്ടിയിരുന്നത്. അദ്ദേഹത്തിനു ഈ പിച്ചില്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ അര്‍ഷ്ദീപിനെ പറത്തിരുത്തിയ ഗംഭീറിന്റെ നീക്കം അമ്പെ പാളി.
അദ്ദേഹം ഈ മല്‍സരത്തില്‍ കാണിച്ച രണ്ടാമത്തെ പിഴവ് ടീമിന്റെ ബാറ്റിങ് ഓര്‍ഡറില്‍ അനാവശ്യമായി വരുത്തിയ പരീക്ഷണങ്ങളാണ്. മലയാളി താരം സഞ്ജു സാംസണിനു ഇനി മുതല്‍ ടി20യില്‍ അഞ്ചാം നമ്പറാണെന്നതു ഇന്ത്യ തീരുമാനിച്ച് ഉറപ്പിച്ചതാണ്. അങ്ങനെയിരിക്കെ ഈ കളിയില്‍ അദ്ദേഹത്തെ എന്തിനാണ് മൂന്നിലേക്കു പ്രൊമോട്ട് ചെയ്തത്? ഈ നീക്കം ഗുണമല്ല, മറിച്ച് ദോഷമാണ് ചെയ്തത്. വെറും രണ്ടു റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തത്
മഴ കാരണം ഉപേക്ഷിക്കപ്പെട്ട ആദ്യ കളിയില്‍ മൂന്നാമനായെത്തിയ സൂര്യ തന്റെ പഴയ ഫോമിലേക്കു തിരികെയെത്തുന്ന സൂചനകള്‍ നല്‍കിയിരുന്നു. പുറത്താവാതെ 39 റണ്‍സാണ് അന്നു അദ്ദേഹം സ്‌കോര്‍ ചെയ്തത്. അതിന്റെ തുടര്‍ച്ചയാണ് സ്‌കൈയ്ക്കു മെല്‍ബണില്‍ നല്‍കേണ്ടിയിരുന്നത്. പക്ഷെ മൂന്ന് വിട്ട് നാലിലേക്കു വന്നതോടെ സൂര്യക്കു ആ ടച്ച് നഷ്ടമാവുകയും ചെയ്തു.

ഈ കളിയില്‍ ഹര്‍ഷിത് റാണയെ ഏഴാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തതതും ഗംഭീറിന്റെ മറ്റൊരു മണ്ടത്തരമാണ്. 33 ബോളില്‍ 35 റണ്‍സുമായി അദ്ദേഹം ഭേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവച്ചെങ്കിലും ശിവം ദുബെയെ പോലെ അപകടകാരിയായ ബാറ്ററുള്ളപ്പോള്‍ ഹര്‍ഷിത്തിനെ അതിനേക്കാള്‍ നേരത്തേ അയക്കേണ്ടിയിരുന്നോ എന്നതാണ് ചോദ്യം.
33 ബോളുകളാണ് ഹര്‍ഷിത് കാരണം ടീം പാഴാക്കിയത്. ദുബെ ആയിരുന്നെങ്കില്‍ കുറേക്കൂടി വേഗത്തില്‍ സ്‌കോര്‍ ചെയ്യുമായിരുന്നു. ഇതു ടീമിനെ 145-155 റണ്‍സിലും എത്തിച്ചേനെ. മെല്‍ബണിലെ പിച്ചില്‍ അതു തീര്‍ച്ചയായു നല്ലൊരു ടോട്ടല്‍ തന്നെയായിരിക്കും.
ഗംഭീര്‍ കാണിച്ച മറ്റൊരു പിഴവ് വിക്കറ്റുകള്‍ തുരുതുരാ വീണു കൊണ്ടിരുന്നിട്ടും പുതുതായെത്തുന്ന ഒരു ബാറ്ററോടു പോലും ആങ്കറുടെ റോള്‍ ഏറ്റെടുത്ത് അഭിഷേക് ശര്‍മയ്ക്കു പിന്തുണ നല്‍കാന്‍ ഉപദേശിച്ചില്ലെന്നതാണ്.
സഞ്ജു, സൂര്യ, തിലക്, അക്ഷര്‍ തുടങ്ങിയവരെല്ലാം സാഹചര്യം നോക്കാതെ ഓവര്‍ അഗ്രസീവാന്‍ ശ്രമിച്ചാണ് പുറത്തായത്. ഗംഭീര്‍ ഇടപെട്ട ഗെയിം പ്ലാന്‍ മാറ്റിയിരുന്നെങ്കില്‍ ഇത്തരമൊരു കൂട്ടത്തകര്‍ച്ച ഇന്ത്യക്കു നേരിടില്ലായിരുന്നു.