പെര്‍ത്ത്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ വ്യക്തായ മേല്‍ക്കൈ നേടിയിരിക്കുകയാണ് ടീം ഇന്ത്യ. 46 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോല്‍ വിക്കറ്റ് പോവാതെ 172 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഫിഫ്റ്റികളോടെ യശസ്വി ജയ്‌സ്വാളും (90*) കെഎല്‍ രാഹുലുമാണ് (62*) ക്രീസിലുള്ളത്. മുഴുവന്‍ വിക്കറ്റുകളും കൈയിലിരിക്കെ 218 റണ്‍സിന്റെ മികച്ച ലീഡ് ഇന്ത്യ കൈക്കലാക്കി കഴിഞ്ഞു.
നേരത്തേ ഇന്ത്യയുടെ ഒന്നാമന്നിങ്‌സ് ടോട്ടലായ 150 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് രണ്ടാംദിനം ആദ്യ സെഷനില്‍ തന്നെ 104 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ആദ്യ ദിനം ബൗളര്‍മാരാണ് അരങ്ങു വാണതെങ്കില്‍ രണ്ടാംദിനം പിച്ച് ബാറ്റിങിനു കൂടൂതല്‍ അനുകൂലമായി മാറുകയും ചെയ്തു. ഇതാണ് ടെസ്റ്റില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

കരുത്തുകാട്ടി ഇന്ത്യ
ഒന്നാമിന്നിങ്‌സില്‍ ബാറ്റിങില്‍ നിറംമങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ യശസ്വി ജയ്‌സ്വാള്‍ രണ്ടാമിന്നിങ്‌സില്‍ കിടിലന്‍ ഇന്നിങ്‌സുമായി ഇതിനു പ്രായശ്ചിത്തം ചെയ്തു. ഒന്നാമിന്നിങ്‌സില്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായ കെഎല്‍ രാഹുലും ഇതിന്റെ ക്ഷീണം രണ്ടാമിന്നിങ്‌സില്‍ തീര്‍ക്കുകയായിരുന്നു.
193 ബോളുകള്‍ നേരിട്ട ജയ്‌സ്വാള്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടിച്ചു. 153 ബോളുകള്‍ നേരിട്ട രാഹുലിന്റെ ഇന്നിങ്‌സില്‍ നാലു ഫോറുകളുണ്ടായിരുന്നു. ഓസീസ് പേസാക്രമണത്തിനെതിരേ വളരെ ശ്രദ്ധയോടെ തുടങ്ങിയ രാഹുലും ജയ്‌സ്വാളും പിന്നീട് സ്‌കോറിങിനു വേഗത കൂട്ടുകയും ചെയ്തു. രാഹുലിനെ അപേക്ഷിച്ച് ജയ്‌സ്വാളാണ്് കൂടുതല്‍ അഗ്രസീവ് ക്രിക്കറ്റ് കാഴ്ചവച്ചത്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുള്‍പ്പെടെ ഏഴു പോര്‍ ഓസീസിനായി പന്തെറിഞ്ഞെങ്കിലും ഈ സഖ്യത്തെ പിടിച്ചുകെട്ടാന്‍ സാധിച്ചില്ല.
ബുംറയുടെ ഫൈഫര്‍
ബൗളിങില്‍ ഇന്ത്യയെ മുന്നില്‍ നിന്നു നയിച്ച ജസ്പ്രീത് ബുംയാണ് ഈ ടെസ്റ്റില്‍ ടീമിനെ ഡ്രൈവിങ് സീറ്റിലെത്തിച്ചത്. ഫൈഫറുമായി അദ്ദേഹം കസറിയപ്പോള്‍ ഓസീസ് 104 റണ്‍സിനു തകര്‍ന്നടിയുകയായിരുന്നു. ഏഴു വിക്കറ്റിനു 67 റണ്‍സെന്ന നിലയിലാണ് ഓസീസ് ഇന്നു കൡപുനരരാംഭിച്ചത്. 37 റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിച്ച ശേഷിച്ച മൂന്നു വിക്കറ്റ് കൂടി ഇന്ത്യ കൈക്കലാക്കുകയായിരുന്നു.
വാലറ്റത്ത് 26 റണ്‍സെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. അലെക്‌സ് ക്യാരി 21 റണ്‍സുമെടുത്തു. ഓസീസ് നിരയില്‍ മറ്റാരും 20 റണ്‍സ് തികച്ചില്ല. ആദ്യദിനം ഉസ്മാന്‍ ഖവാജ (8), നതാന്‍ മക്സ്വീനി (10), മാര്‍നസ് ലബ്യുഷെയ്ന്‍ (2), സ്റ്റീവ് സ്മിത്ത് (0), ട്രാവിസ് ഹെഡ് (11), മിച്ചെല്‍ മാര്‍ഷ് (6), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യപിഴുതതത്. അഞ്ചു വിക്കറ്റുകളെടുത്ത ബുംറയാണ് ഓസീസ് ബാറ്റിങ് ലൈനപ്പിനെ തകര്‍ത്തത്. ഹര്‍ഷിത് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകളെടുത്തു.

ഇന്ത്യന്‍ ബാറ്റിങ്
ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് അതീവ ദുഷ്‌കരമായിരുന്ന പെര്‍ത്തിലെ പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ശരിക്കും പതറുകയും ചെയ്തു. അരങ്ങേറ്റ മല്‍സരം കളിച്ച ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് 41 റണ്‍സോടെ ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറിയത്. 59 ബോളുകള്‍ നേരിട്ട താരം ആറു ഫോറും ഒരു സിക്‌സറുമടിച്ചു.
നിതീഷിനെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍ റിഷഭ് പന്ത് (37), കെഎല്‍ രാഹുല്‍ (26), ധ്രുവ് ജുറേല്‍ (11) എന്നിവരാണ്. യശസ്വി ജയ്‌സ്വാള്‍ (0), ദേവ്ദത്ത് പടിക്കല്‍ (0), വിരാട് കോലി (5), വാഷിങ്ടണ്‍ സുന്ദര്‍ (4), ഹര്‍ഷിത് റാണ (7), ബുംറ (8), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം. ഓസ്‌ട്രേലിയക്കു വേണ്ടി ജോഷ് ഹേസല്‍വുഡ് നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, ദേവദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍, നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ- ഉസ്മാന്‍ ഖവാജ, നതാന്‍ മക്സ്വീനി, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയണ്‍, ജോഷ് ഹേസല്‍വുഡ്.