അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാമങ്കം വെള്ളിയാഴ്ച മുതല്‍ പകലും രാത്രിയുമായി ആരംഭിക്കുകയാണ്. തീപാറുന്ന പോരാട്ടം തന്നൊയാണ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്. പെര്‍ത്തിലെ ഒന്നാമങ്കത്തില്‍ ഓസ്‌ട്രേലിയയുടെ കഥ കഴിച്ചാണ് ഇന്ത്യയുടെ വരവെങ്കില്‍ മുറിവേറ്റ കംഗാരുപ്പട കണക്കുചോദിക്കാനൊരുങ്ങുകയാണ്.
പിങ്ക് ബോള്‍ ടെസ്റ്റില്‍ ആരാവും ജയിക്കുകയെന്നും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ആര്‍ക്കാവുമെന്നും പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകരും സ്റ്റാര്‍ ബാറ്റര്‍മാരുമായ മൈക്കല്‍ ക്ലാര്‍ക്കും ആരോണ്‍ ഫിഞ്ചും.
വിജയികളുടെ കാര്യത്തില്‍ ഇരുവരുടെയും പ്രവചനം ഒരുപോലെയാണെങ്കില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി വ്യത്യസ്ത താരങ്ങളെയാണ് ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇഎസ്പിഎന്നിന്റെ എറൗണ്ട് ദി ക്രിക്കറ്റെന്ന (Around The Cricket) ഷോയില്‍ സംസാരിക്കുകയായിരുന്നു ക്ലാര്‍ക്കും ഫിഞ്ചും.

പിങ്ക് ബോള്‍ ടെസ്റ്റിലെ വിജയി
പെര്‍ത്തില്‍ ഇന്ത്യന്‍ ടീം ആധികാരികമായി തന്നെ ജയിച്ചുകയറിയെങ്കിലും അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ജയം ഓസ്‌ട്രേലിയക്കായിരിക്കുമെന്നാണ് മൈക്കല്‍ ക്ലാര്‍ക്കും ആരോണ്‍ ഫിഞ്ചും പ്രവചിക്കുന്നത്. അഡ്‌ലെയ്ഡില്‍ ജയിക്കുക ഓസ്‌ട്രേലിയ തന്നെയായിരിക്കും. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം മിച്ചെല്‍ സ്റ്റാര്‍ക്കിനായിരിക്കുമെന്നു ക്ലാര്‍ക്ക് പ്രവചിച്ചു.
എന്നാല്‍ പ്ലെയര്‍ ഓഫ് ദി മാച്ചിന്റെ കാര്യത്തില്‍ ആരോണ്‍ ഫിഞ്ചിന് മറ്റൊരു അഭിപ്രായമാണുള്ളത്. ടീമിലേക്കു മടങ്ങിയെത്തുന്ന ഫാസ്റ്റ് ബൗളര്‍ സ്‌കോട്ട് ബോളണ്ടായിരിക്കും പിങ്ക് ബോള്‍ ടെസ്റ്റിലെ പ്ലെയര്‍ ഓഫി ദി മാച്ച്. ടെസ്റ്റില്‍ ഓസ്‌ട്രേലിയ ജയിക്കുകയും ചെയ്യും. ഈ പരമ്പര കഴിഞ്ഞാല്‍ എല്ലായിടത്തും ബോളണ്ടിന്റെ പ്രതിമ നമുക്കു കാണാന്‍ സാധിക്കുമെന്നും ഫിഞ്ച് വ്യക്തമാക്കി.
അഡ്‌ലെയ്ഡിലെ ദുരന്തം
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നേരത്തേ അഡ്‌ലെയ്ഡ് ഓവലില്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിച്ചപ്പോള്‍ അത്ര സന്തോഷകരമായ ഓര്‍മകളല്ലയുള്ളത്. 2020-21ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ ടീം ഇവിടെ ആദ്യമായും അവസാനമായും പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിച്ചത്. അന്നു ടീമിനെ നയിച്ചത് വിരാട് കോലിയുമായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്റെ കളി പുറത്തെടുത്ത കോലി 74 റണ്‍സുമായി ടോപ്‌സ്‌കോററായപ്പോള്‍ ഇന്ത്യന്‍ ടോട്ടല്‍ 244 റണ്‍സിലെത്തിരുന്നു. മറുപടിയില്‍ ഓസ്‌ട്രേലിയയെ 191 റണ്‍സിനു എറിഞ്ഞിട്ട് നേരിയ ലീഡ് കൈക്കലാക്കാനും ഇന്ത്യക്കു സാധിച്ചു. ടിം പെയ്ന്‍ പൊരുതി നേടിയ 73 റണ്‍സാണ് അന്നു ഓസീസിന്റെ മാനം കാാത്തത്. ആര്‍ അശ്വിന്‍ നാലു വിക്കറ്റുകളുമെടുത്തു.
എന്നാല്‍ മൂന്നാം ദിനം കളി ആകെ മാറി മറിയുകയായിരുന്നു. ഓസ്‌ട്രേലിയയുടെ പേസാക്രമണത്തില്‍ ഇന്ത്യന്‍ ടീം ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. ഒരു വിക്കറ്റിനു ഒമ്പതു റണ്‍സെന്ന നിലയിലായിരുന്നു മൂന്നാംദിനം ഇന്ത്യ കളി പുനരാരംഭിച്ചത്. എന്നാല്‍ 27 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഒമ്പതു വിക്കറ്റും നഷ്ടപ്പെടുത്തിയ ഇന്ത്യ വെറും 36 റണ്‍സിനു കൂടാരംകയറുകയായിരുന്നു.

ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും ചെറിയ ടോട്ടല്‍ കൂടിയായിരുന്നു ഇത്. പേസ് ജോടികളായ പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും കൂടി പങ്കിട്ടത് ഒമ്പതു വിക്കറ്റുകളാണ്. മറുപടിയില്‍ 90 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം ഓസ്‌ട്രേലിയ രണ്ടു വിക്കറ്റിനു മറികടക്കുകയും ചെയ്തു.
അന്നത്തെ ഈ നാണക്കേടിനു അതേ ഗ്രൗണ്ടില്‍ വച്ച് പകരം ചോദിക്കാനുള്ള സുവര്‍ണാവസരമാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഇത്തവണ ലഭിച്ചിരിക്കുന്നത്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ 295 റണ്‍സിനു ജയിച്ച ടീമില്‍ ചില മാറ്റങ്ങളോടെയാവും ഇന്ത്യ ഇറങ്ങുക. ആദ്യ ടെസ്റ്റ് നഷ്ടമായ രോഹിത്തും ശുഭ്മന്‍ ഗില്ലും പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തും.