ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ലോകകപ്പില്‍ പൂര്‍ണ ആത്മവിശ്വാസത്തോടെ ഇറങ്ങാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ രണ്ടു കളിയിലും ജയിച്ചു കഴിഞ്ഞ ഇന്ത്യ ബുധനാഴ്ച രാജ്‌കോട്ടില്‍ നടക്കാനിരിക്കുന്ന അവസാന അങ്കത്തിലും ഇതാവര്‍ത്തിക്കാനായിരിക്കും ശ്രമിക്കുക.
സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെഎല്‍ രാഹുലായിരുന്നു കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ടീമിനെ നയിച്ചത്. രോഹിത്തിനെക്കൂടാതെ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ ഇവരെല്ലാം തിരിച്ചെത്തുന്നതോട കൂടുതല്‍ കരുത്തരായിട്ടാവും ഓസീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കുക.

മൊഹാലിയിലെ ആദ്യത്തെ മല്‍സരത്തില്‍ റണ്‍ചേസിനൊടുവില്‍ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. 1998നു ശേഷം ഓസീസിനെതിരേ ഈ വേദിയില്‍ ഇന്ത്യയുടെ ആദ്യ ഏകദിന വിജയം കൂടിയായിരുന്നു ഇത്. ഇന്‍ഡോറിലെ രണ്ടാം ഏകദിനത്തില്‍ റണ്‍മഴ പെയ്യിച്ച ഇന്ത്യ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 99 റണ്‍സിനാണ് ഓസീസിന്റെ കഥ കഴിച്ചത്.
രാജ്‌കോട്ടിലെ മൂന്നാം ഏകദിനവും ജയിക്കാനായാല്‍ പുതിയ ചരിത്രമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഏകദിനത്തില്‍ ഓസീസിനെതിരേ ഇന്ത്യയുടെ ആദ്യത്തെ തൂത്തുവാരലായി അതു മാറും. പക്ഷെ എന്തു വില കൊടുത്തും ഈ നാണക്കേട് ഒഴിവാക്കാന്‍ തന്നെയായിരിക്കും ഓസ്‌ട്രേലിയയുടെ ശ്രമം. മൂന്നാം ഏകദിനത്തില്‍ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ ഓസ്‌ട്രേലിയക്കു സാധിക്കും. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.
പ്ലെയിങ് ഇലവനില്‍ നിന്നും രണ്ടു പേരെ ഒഴിവാക്കുകയെന്നതാണ് ഓസ്‌ട്രേലിയ ആദ്യമായി ചെയ്യേണ്ട കാര്യം. വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനെയും മാത്യു ഷോര്‍ട്ടിനെയുമാണ് ഓസ്‌ട്രേലിയ മാറ്റി നിര്‍ത്തേണ്ടത്. ഇരുവരും ഏകദിനത്തില്‍ അത്ര മികച്ച റെക്കോര്‍ഡോ, അനുഭവ സമ്പത്തോ ഇല്ലാത്ത താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇവരില്‍ ഇനിയും ഓസീസ് വിശ്വാസമര്‍പ്പിക്കുന്നത് മണ്ടത്തരമാണ്.
പരിക്കേറ്റ ട്രാവിസ് ഹെഡ് ഇനിയും ഫിറ്റ്‌നസിലേക്കു തിരികെ എത്തിയിട്ടില്ലാത്തതിനാല്‍ മിച്ചെല്‍ മാര്‍ഷിനെ മുന്‍നിരയിലേക്കു ഓസീസ് തിരിച്ചുവിളിക്കണം. ഈ വര്‍ഷമാദ്യം ഓസീസ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ മാര്‍ഷ് മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. പക്ഷെ പാര്‍ട്ട് ടൈം സ്പിന്നറായി ഷോര്‍ട്ടിനെ ഓസീസ് ഉപയോഗിക്കുന്നതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കുക അത്ര എളപ്പമാവില്ല. കാരണം ആദം സാംപ മാത്രമാണ് ടീമിലെ ഒരേയൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

ബാറ്റിങില്‍ ലഭിക്കുന്ന മോശമല്ലാത്ത തുടക്കങ്ങള്‍ വലിയ സ്‌കോറുകളാക്കി മാറ്റുകയെന്നതാണ് ഓസ്ട്രലിയ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം. ബാറ്റിങ് പിച്ചായ മൊഹാലിയില്‍ ആദ്യ ഏകദിനത്തില്‍ 276 റണ്‍സാണ് ഓസീസിനു കുറിക്കാനായത്. 52 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറായിരുന്നു ടോപ്‌സ്‌കോറര്‍. മറ്റുള്ളവരെല്ലാം ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷം വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു.
രണ്ടാം ഏകദിനത്തിലും ഏറെക്കുറെ ഇതേ പാറ്റേണ്‍ തന്നെയായിരുന്നു കണ്ടത്. ഇന്ത്യ 400നടുത്ത് റണ്‍സ് വാരിക്കൂട്ടിയ കളിയില്‍ ശുഭ്മന്‍ ഗില്ലും ശ്രേയസ് അയ്യരും സെഞ്ച്വറികളടിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവും കെഎല്‍ രാഹുലും അപരാജിത ഫിഫ്റ്റികളും നേടിയിരുന്നു. മറുപടിയില്‍ ഡേവിഡ് വാര്‍ണറും വാലറ്റത്ത് ഷോണ്‍ ആബട്ടും മാത്രമാണ് ഓസീസിനായി ഫിഫ്റ്റികള്‍ നേടിയത്.
ടോപ്പ് ഫോറിലെ ഏതെങ്കിലുമൊരാള്‍ മൂന്നാം ഏകദിനത്തില്‍ ഓസീസിനായി വലിയൊരു ഇന്നിങ്‌സ് കളിക്കേണ്ടതു പ്രധാനമാണ്. സ്റ്റീവ് സ്മിത്തും മാര്‍നസ് ലബ്യുഷെയ്‌നും ഇതിനു ശേഷിയുള്ള താരങ്ങളാണ്.
ന്യൂബോളില്‍ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുകയെന്നതാണ് മൂന്നാം ഏകദിത്തില്‍ ജയിക്കാന്‍ ഓസ്‌ട്രേലിയ ചെയ്യേണ്ട മൂന്നാമത്തെ കാര്യം. ബാറ്റിങിന് അനുകൂലമായ ഇന്ത്യയിലെ പിച്ചുകളില്‍ ബൗള്‍ ചെയ്യുകയെന്നത് തീര്‍ച്ചയായും വെല്ലുവിളി തന്നെയാണ്. പക്ഷെ ന്യൂബോള്‍ കൊണ്ട് പവര്‍പ്ലേയില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുക്കാനും റണ്ണൊഴുക്ക് തടയാനുമുള്ള പ്ലാന്‍ ഓസീസ് തയ്യാറാക്കിയേ തീരൂ.
ഈ പരമ്പരയില്‍ ആദ്യത്തെ 20 ഓവറുകളില്‍ ഒരേയൊരു വിക്കറ്റാണ് ഓസീസ് ബൗളര്‍മാര്‍ക്കു ഇതിനകം വീഴ്ത്താനായത്. ന്യൂബോള്‍ കൊണ്ട് അവരുട പ്രകടനം എത്ര മാത്രം ദയനീയമാണെന്നു ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. പാറ്റ് കമ്മിന്‍സിനൊപ്പം മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരും കൂടി കളിക്കുകയാണെങ്കില്‍ ന്യൂബോളില്‍ ഈ വീക്ക്‌നെസ് മറികടക്കാന്‍ ഓസ്‌ട്രേലിയക്കു സാധിച്ചേക്കും.