അഡ്‌ലെയ്ഡ്: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. രണ്ടാം ദിനം പൂര്‍ത്തിയാകവെ ആതിഥേയരായ ഓസ്‌ട്രേലിയയാണ് ഡ്രൈവിങ് സീറ്റില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 180 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 337 റണ്‍സാണ് നേടിയത്. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയിലാണ്. നിലവില്‍ ഓസ്‌ട്രേലിയയെക്കാള്‍ 29 റണ്‍സിന് പിന്നിലാണ് ഇന്ത്യയുള്ളത്.
റിഷഭ് പന്തും (28) നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് (15) ക്രീസില്‍. ഈ കൂട്ടുകെട്ട് കൂടി പെട്ടെന്ന് പൊളിഞ്ഞാല്‍ ഇന്ത്യ ഇന്നിങ്‌സ് തോല്‍വിയിലേക്ക് നീങ്ങുമെന്ന കാര്യം ഉറപ്പാണ്. പെര്‍ത്തില്‍ ജയിച്ച് ഓസീസിനെ ഞെട്ടിച്ച ഇന്ത്യക്ക് അഡ്‌ലെയ്ഡില്‍ മുട്ടിടിക്കുന്നതാണ് കാണാനാവുന്നത്. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ഇതിനോടകം കൈയൊഴിഞ്ഞതിനാല്‍ ഇന്ത്യ വലിയ തോല്‍വിയെയാണ് മുന്നില്‍ക്കാണുന്നത്. രണ്ടാം ദിനം ഇന്ത്യ കളി കൈവിടാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ട്രാവിസ് ഹെഡിനെതിരേ ഷോര്‍ട്ട് ബോള്‍ ഉപയോഗിച്ചില്ല
നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ദൗര്‍ബല്യം തെളിഞ്ഞു കണ്ടത് ട്രാവിസ് ഹെഡിന് ഫീല്‍ഡൊരുക്കിയ കാര്യത്തിലാണ്. ഹെഡ് കടന്നാക്രമിച്ച് കളിക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ വലിയ ഷോട്ടുമായി ഹെഡ് മുന്നേറവെ ഇതിനെ ചെറുക്കാനുള്ള ഫീല്‍ഡിങ് രോഹിത് ശര്‍മ ഒരുക്കിയില്ല. ഷോര്‍ട്ട് ബോളുകള്‍ കൂടുതല്‍ ഉപയോഗിച്ച് ബൗണ്ടറി ലൈനിലേക്ക് കൂടുതല്‍ ഫീല്‍ഡര്‍മാരെ വിന്യസിക്കുകയാണ് രോഹിത് ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍ ഷോര്‍ട്ട് ബോള്‍ ഹെഡിനെതിരേ അധികം ഉപയോഗിച്ചില്ലെന്ന് തന്നെ പറയാം. ഹെഡ് കത്തിക്കയറുമ്പോള്‍ നിരായുധനായ നായകനായിരുന്നു രോഹിത്. മുഹമ്മദ് സിറാജ് ആക്രമണോത്സകതയോടെ പന്തെറിഞ്ഞതാണ് 140തിലെങ്കിലും ഹെഡിനെ ഒതുക്കാന്‍ സാധിച്ചത്. 17 ഫോറും 4 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഹെഡിന്റെ പ്രകടനം. എന്തായാലും ഹെഡിനെ പൂട്ടാന്‍ കൃത്യമായ തന്ത്രമില്ലാതെ പോയത് ഇന്ത്യക്ക് വലിയ തിരിച്ചടിയായെന്ന് നിസംശയം പറയാം.

ഹര്‍ഷിത് റാണയെ അമിതമായി വിശ്വസിച്ചു
ഇന്ത്യയുടെ യുവതാരമായ ഹര്‍ഷിത് റാണയെ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് കളിപ്പിക്കുന്നത്. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ ഹര്‍ഷിത് റാണ സന്നാഹ മത്സരത്തിലും നാല് വിക്കറ്റുമായി തിളങ്ങി. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ തല്ലുകൊള്ളിയായി മാറി. 16 ഓവറില്‍ 86 റണ്‍സ് വഴങ്ങിയ താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ഹര്‍ഷിത് ആദ്യ മത്സരത്തില്‍ ഓസീസ് താരങ്ങളെ സ്ലെഡ്ജ് ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ ഹര്‍ഷിതിനെ രണ്ടാം ടെസ്റ്റില്‍ ഓസീസ് ബൗളര്‍മാര്‍ തിരഞ്ഞു പിടിച്ചാക്രമിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഹര്‍ഷിതിനെ മാറ്റി പകരം നിതീഷ് കുമാറിന് കൂടുതല്‍ ഓവര്‍ നല്‍കാന്‍ രോഹിത് ശ്രമിച്ചില്ല. സ്പിന്നറെന്ന നിലയില്‍ ആര്‍ അശ്വിനെ പരിഗണിച്ചതിന്റെ യുക്തിയും മനസിലാകുന്നില്ല. ജസ്പ്രീത് ബുംറക്കൊപ്പം ആദ്യ സമയത്ത് നില്‍ക്കാന്‍ മികച്ചൊരു ബൗളറില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയായി മാറി.
കടന്നാക്രമിച്ച് കളിച്ച് വിക്കറ്റ് തുലച്ചു
ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ കടന്നാക്രമിച്ചാണ് കളിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങളും കടന്നാക്രമിച്ച് കളിക്കുക എന്നതായിരുന്നു ഗൗതം ഗംഭീറിന്റെ പദ്ധതി. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യക്ക് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമായി. അതിവേഗം റണ്‍സുയര്‍ത്താനുള്ള പദ്ധതി പാളി. യശ്വസി ജയ്‌സ്വാള്‍, റിഷഭ് പന്ത്, നിതീഷ് കുമാര്‍ എന്നിവര്‍ സ്വാഭാവികമായ ആക്രമണ ശൈലിയില്‍ കളിക്കുമ്പോള്‍ കെ എല്‍ രാഹുല്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം വേരുറപ്പിച്ച് മുന്നോട്ട് പോകേണ്ടതായിരുന്നു. എന്നാല്‍ ഇത് സാധിക്കാത്തതാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.