For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യന്‍ ടീം ഓസീസില്‍ തകര്‍ന്നടിയും! ടീമില്‍ ദൗര്‍ബല്യങ്ങളേറെ; ഫൈനല്‍ സീറ്റും നേടില്ല

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. അതുകൊണ്ടുതന്നെ വലിയ നാണക്കേടാണ് ടീമിനെ തേടിയെത്തിയിരിക്കുന്നത്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യക്ക് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായിട്ടില്ലെന്ന് പറയാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് പ്രതീക്ഷിച്ചിരിക്കുന്ന ഇന്ത്യയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതാണ് കിവീസിനെതിരായ തോല്‍വി.

ആറ് മത്സരങ്ങള്‍ ശേഷിക്കുന്ന ഇന്ത്യക്ക് ആരുടേയും സഹായമില്ലാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ മൂന്ന് ജയങ്ങള്‍ കൂടി ആവശ്യമാണ്. ഇന്ത്യക്ക് മുന്നില്‍ ഇനിയുള്ള വലിയ വെല്ലുവിളി ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസീസില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടാവില്ലെന്നുറപ്പാണ്. ഇന്ത്യന്‍ ടീം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ദൗര്‍ബല്യങ്ങള്‍ ഏറെയാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഇന്ത്യയെ ഇത്തവണ പിന്നോട്ടടിക്കുന്ന പ്രധാന ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സൂപ്പര്‍ താരങ്ങളെല്ലാം മോശം ഫോമില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ല് സീനിയര്‍ താരങ്ങളാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ രോഹിത്തിനൊപ്പം വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരാണ് ബാറ്റിങ് നിരയിലെ പ്രധാന സീനിയര്‍ താരങ്ങള്‍. ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തുന്നത് ഇവരാണ്. ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുള്ള താരങ്ങളാണിവര്‍. എന്നാല്‍ ഇവരുടെ സമീപകാല ഫോം വളരെ മോശമാണ്. രോഹിത്തും കോലിയും വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന പ്രകടനം നടത്തിയിട്ട് കാലങ്ങളേറെയായി.

രാഹുലിന്റെ മധ്യനിരയിലെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദമുണ്ട്. റിഷഭ് പന്ത് ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടി തിളങ്ങിയെങ്കിലും ന്യൂസീലന്‍ഡിനെതിരേ നിരാശപ്പെടുത്തി. കഴിഞ്ഞ രണ്ട് തവണയും റിഷഭിന്റെ പ്രകടനം ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണ്ണായകമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും റിഷഭില്‍ നിന്ന് ഇന്ത്യ കാര്യമായി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഫോം പ്രശ്‌നമാണ്.

ind vs aus test cricket

മികച്ച ആംഗറുടെ അഭാവം

ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വിദേശ പര്യടനങ്ങളിലേക്ക് നോക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് ആംഗര്‍മാരുടെ മികച്ച പ്രകടനമായിരുന്നു. നേരത്തെ രാഹുല്‍ ദ്രാവിഡ് ചെയ്തിരുന്ന റോള്‍ പിന്നീട് ചേതേശ്വര്‍ പുജാരയിലേക്കെത്തി. ഇപ്പോള്‍ പുജാര ടീമിന് പുറത്തായപ്പോള്‍ ഈ റോളില്‍ പുതിയൊരു താരം ഇന്ത്യക്കില്ലെന്ന് തന്നെ പറയാം. ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിടുമ്പോള്‍ താങ്ങി നിര്‍ത്തി ടീമിന് പുതു ജീവന്‍ നല്‍കാന്‍ ക്ഷമയോടെ കളിക്കുന്ന ഒരു താരത്തെ ആവശ്യമാണ്.

നിലവിലെ ഇന്ത്യന്‍ ടീമില്‍ അത്തരമൊരു താരമില്ല. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. ഗില്‍ ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന താരമല്ല. ചേതേശ്വര്‍ പുജാര രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി പ്രകടനമടക്കം നടത്തി കൈയടി നേടിയിരുന്നു. എന്നാല്‍ ഇന്ത്യ ഓസീസ് പര്യടനത്തിലേക്ക് പരിഗണിച്ചിട്ടില്ല. നിലവിലെ ഇന്ത്യന്‍ ടീമില്‍ ക്ഷമയോടെ കളിക്കുന്ന ബാറ്റ്‌സ്മാന്റെ അഭാവം ടീമിനെ വിദേശ പിച്ചുകളില്‍ തളര്‍ത്താനുള്ള സാധ്യത കൂടുതലാണ്.

യുവതാരങ്ങളെ എങ്ങനെ വിശ്വസിക്കും

ഓസ്‌ട്രേലിയയിലെ പിച്ച് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമാണ്. നല്ല വേഗവും ബൗണ്‍സുമുള്ള പിച്ചില്‍ തിളങ്ങാന്‍ ഏറ്റവും മികച്ച സാങ്കേതികതതന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആവശ്യമാണ്. എന്നാല്‍ ഇന്ത്യ ഇത്തവണ നിരവധി യുവതാരങ്ങളെ പ്രതീക്ഷയോടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല. ആകാശ് ദീപ് ഇന്ത്യയ്ക്ക് പുറത്ത് അനുഭവസമ്പത്തില്ലാത്ത താരമാണ്. അഭിമന്യു ഈശ്വരന്‍, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്നവരാണ്.

എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഇതേ പ്രകടനം നടത്താന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് കരുതാനാവില്ല. യശ്വസി ജയ്‌സ്വാളിന് ഇന്ത്യയില്‍ കസറുന്ന അതേ പ്രകടനം ഓസീസില്‍ കാഴ്ചവെക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. സര്‍ഫറാസ് ഖാന്റെയും ഓസീസിലെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കാണണം. നിലവില്‍ ഇന്ത്യ യുവതാരയില്‍ വലിയ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും അതിനൊത്ത മികവ് കാട്ടാന്‍ അവര്‍ക്കാവുമോയെന്നത് വലിയ സംശയമായി തുടരുന്നു.

Story first published: Sunday, October 27, 2024, 12:23 [IST]
Other articles published on Oct 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+