അഫ്ഗാനിസ്താനുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നു ഏകദിനങ്ങളും ഒരു ടെസ്റ്റുമാണ് അഫ്ഗാനുമായി നാട്ടില്‍ ഇന്ത്യ കളിക്കുക. രണ്ടു ടീമുകളെയും നയിക്കുന്നത് ശുഭ്മന്‍ ഗില്‍ തന്നെയാണ്.
ചില പുതുമുഖങ്ങളെ രണ്ടു ടീമുകളും കാണാന്‍ സാധിക്കും. എന്നാല്‍ അവസരം ലഭിക്കുമെന്ന ചിലര്‍ അവഗണിക്കപ്പെടുകയും ചെയ്തു. അതിനിടെ ഈ രണ്ടു ടീമുകളെയും പരിശോധിക്കുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നുള്ളവര്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ടോയെന്നു സംശയിക്കേണ്ടി വരും.

അര്‍ഹതപ്പെട്ട ചിലരെ തഴഞ്ഞാണ് ജിടി കളിക്കാരെ ടീമില്‍ കുത്തിക്കയറ്റിയിരിക്കുന്നത്. നിലവിലെ ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്‍ തന്നെയാണ് ജിടിയുടെയും നായകനെന്ന് ചേര്‍ത്തു വായിക്കുമ്പോഴാണ് പിന്നിലെ ലോബിയെ കുറിച്ച് വ്യക്തമാവുക. ഈ കാരണത്താല്‍ ടീം സെലക്ഷനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ശക്തമാണ്.

അഫ്ഗാനിസ്തിനെതിരേ പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് സ്‌ക്വാഡുകളെയെടുത്താല്‍ രണ്ടിലുമായി ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏഴു താരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ചിലര്‍ നേരത്തേ തന്നെ ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമാണെന്നതു ശരി തന്നെയാണ്.
ഗില്ലിനെ കൂടാതെ വാഷിങ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, സായ് സുദര്‍ശന്‍, മുഹമ്മദ് സിറാജ്, മാനവ് സുതാര്‍ എന്നാവാണ് ടീം ഇന്ത്യയിലെ ജിടി താരങ്ങള്‍. ഈ തരത്തില്‍ ജിടി കളിക്കാരെ തിരുകിക്കയറ്റിയതു കാരണം അര്‍ഹതപ്പെട്ട ചിലര്‍ തഴയപ്പെട്ടിട്ടുണ്ടെന്നതാണ് നിരാശാജനകമായ കാര്യം.
ഇതില്‍ ആദ്യത്തെയാള്‍ പരിചയ സമ്പന്നനായ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും രണ്ടു ടീമുകളിലും ഉള്‍പ്പെട്ടിട്ടില്ല. ടെസ്റ്റില്‍ ജഡ്ഡുവും ഏകദിനത്തില്‍ അക്ഷറും ഉറപ്പായും ടീമില്‍ വേണ്ടവരാണ്. എന്നാല്‍ രണ്ടു പേരെയും സെലക്ടര്‍മാര്‍ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്.

പകരം രണ്ടു ടീമുകളിലുള്ളത് ജിടിയില്‍ ഗില്ലിനു കീഴില്‍ കളിച്ചുകൊണ്ടിരിക്കുന്ന ആവറേജ് താരം മാത്രമായ വാഷിങ്ടണ്‍ സുന്ദറാണ്. ബൗളിങില്‍ ജഡ്ഡുവിനെയോ, അക്ഷറിനെയോ പോലെ വിക്കറ്റ് ടേക്കിങ് താരമല്ല വാഷി. ഐപിഎല്ലില്‍ ജിടിക്കായി ബാറ്റര്‍ മാത്രമായിട്ടാണ് അദ്ദേഹത്തെ ഗില്‍ ഉപയോഗിക്കുകയും ചെയ്യുന്നത്.
അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് വരാനിരിക്കവെ ഉറപ്പായും ടീമില്‍ വേണ്ടയാളാണ് അക്ഷര്‍. ബാറ്റിങിലും ബൗളിങിലും അദ്ദേഹമുണ്ടാക്കുന്ന ഇപാക്ട് അത്രത്തോളം വലുതാണ്. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാനും ബൗളിങിലാവട്ടെ കൂട്ടുകെട്ടുകള്‍ തകര്‍ക്കാനുള്ള മിടുക്കും അക്ഷറിനുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് സെലക്ഷന്‍ കമ്മിറ്റി വാഷിയെ കൊണ്ടു വന്നിരിക്കുന്നത്.
ഇന്ത്യന്‍ ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ ടെസ്റ്റ് ടീമിലേക്കു ഉറപ്പായും വിളിയെത്തുമെന്നു കരുതപ്പെട്ടിരുന്നവരാണ് വൈറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയും പുതുമുഖമായ ആക്വിബ് നബിയും. പക്ഷെ രണ്ടുപേരെയും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി അവഗണിച്ചു.

ഇവിടെയും ജിടിയുടെ കടന്നുകയറ്റം കാണാം. ഷമിയെയും നബിയെയും പരിഗണിക്കാതിരുന്ന സെലക്ഷന്‍ കമ്മിറ്റി ജിടിയുടെ ഗുര്‍നൂര്‍ ബ്രാറിനെ ടീമിലെടുത്തത് വിചിത്രമാണ്.
പരിക്കു ഭേദമായി തിരിച്ചെത്തിയ ശേഷം ഷമി മിന്നുന്ന ഫോമിലാണ്. വിവിധ ഫോര്‍മാറ്റുകളിലായി ഒരുപാട് വിക്കറ്റുകളുമെടുത്തു. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ടീമിനു ഗുണം ചെയ്‌തേനെ.
നബിയുടെ കാര്യമെടുത്താല്‍ ആഭ്യന്തര ക്രിക്കറ്റിലെ കിങാണ് അദ്ദേഹം. നൂറിന് മുകളില്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ജമ്മു കാശ്മീരിനായി താരം പന്തെറിഞ്ഞു കഴിഞ്ഞു. 3.5 എന്ന ഗംഭീര ഇക്കോണമി റേറ്റില്‍ 212 വിക്കറ്റുകളുമെടുത്തിട്ടുണ്ട്. ബൗളിങിനൊപ്പം ബാറ്റിങിലും സംഭാവന നല്‍കാന്‍ നബിക്കാവും.
മറുഭാഗത്ത് 40 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ പോലും ബ്രാര്‍ കളിച്ചിട്ടില്ല. 37 ഇന്നിങ്‌സുകളില്‍ 4.15 ഇക്കോണമി റേറ്റില്‍ വീഴ്ത്താനായത് വെറും 37 വിക്കറ്റുകള്‍ മാത്രം. എന്നിട്ടും ഷമിയെയും നബിയെയും മറികടന്ന് ബ്രാറിനു ടെസ്റ്റ്, ഏകദിന ടീമിലുകളില്‍ ഇടം ലഭിച്ചത് ഗില്ലിന്റെ സമ്മര്‍ദ്ദം കൊണ്ടാവുമെന്നുറപ്പിക്കാം.