ഗയാന: ധോണി സ്‌റ്റൈലില്‍ ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ സിക്‌സ്! വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ട്വന്റി-20 മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര കോലിയും കൂട്ടരും പൂര്‍ണമായി കൈയ്യടക്കി.

ഓപ്പണിങ് ജോഡി നിരാശപ്പെടുത്തിയെങ്കിലും കോലിയും പന്തും ഒരുമിച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. 45 പന്തില്‍ 59 റണ്‍സ് കോലി കുറിച്ചു. 42 പന്തില്‍ 65 റണ്‍സാണ് പന്തിന്റെ സംഭാവന. മത്സരത്തില്‍ നാലു വീതം ഫോറും സിക്‌സും ഗ്രൗണ്ടിന് ചുറ്റും പന്ത് പായിച്ചു.
ഓഷെയന്‍ തോമസിന്റെ പന്തില്‍ എവിന്‍ ലൂയിസ് ക്യാച്ചെടുത്ത് കോലി മടങ്ങുമ്പോള്‍ മത്സരം ഏറെക്കുറെ ഇന്ത്യ ജയിച്ചിരുന്നു. മൂന്നു റണ്‍സില്‍ ശിഖര്‍ ധവാനെ കൂടാരം കയറ്റിയതും ഇദ്ദേഹംതന്നെ. രോഹിത് ശര്‍മ്മയ്ക്ക് പകരമെത്തിയ കെഎല്‍ രാഹുല്‍ 18 പന്തില്‍ 20 റണ്‍സ് നേടി മടങ്ങി. ആറു ബോളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും കോലി-പന്ത് കൂട്ടുകെട്ടിന് കടിഞ്ഞാണിടാന്‍ ബ്രാത്ത്‌വെയ്റ്റ് നയിച്ച ബോളിങ് നിരയ്ക്ക് കഴിയാതെ പോയി. ഒഷെയ്ന്‍ തോമസിന് പുറമെ ഫാബിയന്‍ അലെന്‍ മാത്രമാണ് വിക്കറ്റു നേടിയ മറ്റൊരു വിന്‍ഡീസ് ബോളര്‍.

നേരത്തെ ടോസ് നേടിയ കോലി, വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 45 പന്തില്‍ 58 റണ്‍സ് നേടിയ കീറോണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ആദ്യ ഓവറുകളില്‍ തുടരെ വിക്കറ്റു വീണ് പ്രതിസന്ധിയിലായ കരീബിയന്‍ ഇന്നിങ്ങ്‌സിനെ പൊള്ളാര്‍ഡാണ് കരുതലോടെ കരകയറ്റിയത്. നവ്ദീപ് സെയ്‌നിയുടെ പന്തില്‍ വിക്കറ്റു തെറിച്ച് പൊള്ളാര്‍ഡ് മടങ്ങുമ്പോള്‍ വിന്‍ഡീഡ് സ്‌കോര്‍ നൂറ് കടന്നിരുന്നു. 20 പന്തില്‍ 32 റണ്‍സ് അടിച്ചെടുത്ത റോവ്മാൻ പവലും അവസാന ഓവറുകളില്‍ വിന്‍ഡീസിന് തുണയായി.

ഇന്ത്യന്‍ നിരയില്‍ ദീപക് ചഹാര്‍ മികച്ച പ്രകടനം പുറത്തെുത്തു. മൂന്നോവറില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ താരം നാലു റണ്‍സ് മാത്രമാണ് വഴങ്ങിയത്. നാലോവറില്‍ 34 റണ്‍സ് വിട്ടുനല്‍കി നവ്ദീപ് സെയ്‌നി രണ്ടു വിക്കറ്റെടുത്തു. ഇതേസമയം വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിക്കറ്റു നേടാനായില്ല.