പകിട്ട് കുറയുമെങ്കിലും ഐപിഎല്‍ നടത്തണമെന്നാണ് ഫ്രാഞ്ചൈസികളുടെയും ആവശ്യം. സ്‌റ്റേഡിയത്തില്‍ ആളില്ലെങ്കിലും കുഴപ്പമില്ല, സീസണ്‍ നടക്കണം. വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ഫ്രാഞ്ചൈസികള്‍ ബിസിസിഐ നിലപാട് അറിയിച്ചു. ഇതോടൊപ്പം ടീമില്‍ വിദേശ താരങ്ങള്‍ വേണമെന്ന കടുംപിടുത്തവും ഫ്രാഞ്ചൈസികള്‍ക്കുണ്ട്. വിസാ വിലക്ക് നിലനില്‍ക്കുന്നതുകൊണ്ട് ഏപ്രില്‍ 15 വരെ വിദേശ താരങ്ങള്‍ ഇന്ത്യയില്‍ വരാന്‍ നിര്‍വാഹമില്ല. ഐപിഎല്‍ തീയതി മാറ്റിവെയ്ക്കാന്‍ ഇതും ഒരു കാരണമാണ്.
ശനിയാഴ്ച്ച മുംബൈയില്‍ എട്ടു ഫ്രൈഞ്ചൈസികളുമായും ബിസിസിഐ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മത്സരക്രമം വെട്ടിച്ചുരുക്കിയാണെങ്കിലും ടൂര്‍ണമെന്റ് നടത്തണമെന്നാണ് ഫ്രാഞ്ചൈസികളുടെ പക്ഷം. മാര്‍ച്ച് 29 -നായിരുന്നു ഐപിഎല്‍ 13 ആം സീസണ്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ്-19 -നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള വിസകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ ആലോചിക്കവെയാണ് പുതിയ സംഭവവികാസം.
വിദേശ താരങ്ങളില്ലാതെ ഐപിഎല്‍ കളിക്കുന്നതില്‍ കഴമ്പില്ലെന്ന് ഫ്രാഞ്ചൈസികള്‍ ഈ അവസരത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ ഏപ്രില്‍ 15 -ലേക്ക് ഐപിഎല്‍ തീയതി ബിസിസിഐ പുനര്‍നിശ്ചയിച്ചു. ഭീമമായ നഷ്ടം നേരിടുമെന്നതുകൊണ്ടാണ് ഐപിഎല്‍ ഉപേക്ഷിക്കാന്‍ ബിസിസിഐ മടിക്കുന്നത്. ഈ വര്‍ഷം ഐപിഎല്‍ ഉപേക്ഷിച്ചാല്‍ 2,000 കോടി രൂപ ബിസിസിഐക്ക് ഒറ്റയടിക്ക് നഷ്ടമാവും.
Most Read: ജയില്‍ ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുമായി റൊണാള്‍ഡീഞ്ഞോ, സമ്മാനമായി 16 കിലോ പന്നിയിറച്ചി
കരാര്‍ പ്രകാരം പ്രതിവര്‍ഷം 3,000 കോടി രൂപയാണ് ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് ബോര്‍ഡിന് നല്‍കുന്നത്. ഈ തുക 50:50 അനുപാതത്തില്‍ ബിസിസിഐ ഫ്രാഞ്ചൈസികളുമായും വീതിക്കുന്നു. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയാണ് ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍. പ്രതിവര്‍ഷം 500 കോടി രൂപ വിവോയില്‍ നിന്ന് ബിസിസിഐക്ക് ലഭിക്കുന്നുണ്ട്. ടൂര്‍ണമെന്റ് നടന്നില്ലെങ്കില്‍ ഈ തുകയും ബോര്‍ഡിന് നഷ്ടപ്പെടും.
ഐപിഎല്‍ വേണ്ടെന്നുവെയ്ക്കുകയാണെങ്കില്‍ ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐയില്‍ നിന്നുള്ള വരുമാന വിഹിതം ലഭിക്കില്ല. ഒപ്പം സ്‌പോണ്‍സര്‍ഷിപ്പിലും വലിയ ഇടിവ് സംഭവിക്കും. നിലവില്‍ നൂറു കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് ഓരോ ഫ്രാഞ്ചൈസിക്കും മുകളില്‍ തൂങ്ങിയാടുന്നത്.