മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാവ് സച്ചിന്‍ തെണ്ടുല്‍ക്കറും എം എസ് ധോണിയും ഒന്നുമല്ല, അത് നാരായണസ്വാമി ശ്രീനിവാസനാണ്. ഇപ്പോഴത്തെ ഐ സി സി ചെയര്‍മാന്‍ ശ്രീനിവാസന്‍. ക്രിക്കറ്റില്‍ ശ്രീനി വിചാരിച്ചാല്‍ നടക്കാത്തത് ഒന്നുമില്ല. ശ്രീനിക്ക് താഴെയേ വരൂ ബി സി സി ഐയും നിയമങ്ങളും എല്ലാം. ഐ പി എല്‍ ഒത്തുകളി കേസില്‍ രാജ്യം ഇത് കണ്ടതാണ്.
ഇപ്പോള്‍ വീണ്ടും ശ്രീനിയുടെ സമയമാണ്. ഐ സി സി ചെയര്‍മാനായി നിയമിതനായ ശ്രീനി ഇന്ത്യന്‍ ക്രിക്കറ്റിനോടും ബോര്‍ഡിനോടും പക തീര്‍ക്കുകയാണ് എന്ന് ആരെങ്കിലും ആരോപിച്ചാലും അത്ഭുതപ്പെടാനില്ല. കളിക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന ബി സി സി ഐയുടെ നിര്‍ദേശത്തെ ഐ സി സി പാടെ തള്ളി. ബി സി സി ഐയുടെ ആവശ്യം പരിഗണിക്കില്ലെന്ന് പറഞ്ഞതും ശ്രീനിവാസനാണ്.

ഇതാദ്യമായല്ല ശ്രീനിവാസന്‍ ഇന്ത്യയുടെ താല്‍പര്യത്തിന് എതിര് നില്‍ക്കുന്നത്. ആന്‍ഡേഴ്‌സണ്‍ കേസില്‍ ജഡേജയ്ക്ക് പിഴ ശിക്ഷ കിട്ടിയതിനെ ചോദ്യം ചെയ്യരുത് എന്നായിരുന്നു ശ്രീനിയുടെ ആവശ്യം. എന്നാല്‍ ധോണി ഇതിന് വഴങ്ങിയില്ല. അപ്പീല്‍ പോയി. എന്നാല്‍ ജഡേജയെ മാത്രമല്ല ആന്‍ഡേഴ്‌സനെയും വെറുതെ വിട്ടാണ് ഐ സി സി സംഭവം ഒത്തുതീര്‍ത്തത്. ധോണിയെയും ജഡേജയെയും കടിച്ചാല്‍ പൊട്ടാത്ത ചീത്ത വിളിച്ചയാളാണ് ആന്‍ഡേഴ്‌സണ്‍ എന്നോര്‍ക്കണം.
ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും സുപ്രീം കോടതി വിലക്കിയ ശ്രീനിവാസന്‍ ഇപ്പോള്‍ ഐ സി സിയുടെ ചെയര്‍മാനാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഐ സി സി ഇങ്ങനെ ഒരു പോസ്റ്റ് തന്നെ ഉണ്ടാക്കുന്നത്. ഇതിനിടെ തമിഴ്‌നാട് ബോര്‍ഡ് പ്രസിഡണ്ടായും ശ്രീനി ജയിച്ചിരുന്നു. സുപ്രീം കോടതിയുടെയും ഇന്ത്യയുടെയും നിയമങ്ങള്‍ക്ക് മേലെയാണ് ഇപ്പോള്‍ ശ്രീനി. അതുകൊണ്ട് തന്നെ പണ്ടത്തെ പോലെ ബി സി സി ഐയെ പേടിക്കാന്‍ ശ്രീനി ചെയര്‍മാനായ ഐ സി സി തയ്യാറാകണം എന്നില്ല എന്ന് തെളിയിക്കുന്നു ജഡേജ - ആന്‍ഡേഴ്‌സണ്‍ വിവാദത്തില്‍ ഇന്ത്യയ്ക്ക് കിട്ടിയ തിരിച്ചടികള്‍.