ദുബായ്: ഐ സി സി റാങ്കിംഗിൽ സമീപകാലത്തെ ഏറ്റവും വലിയ കുതിച്ചുചാട്ടത്തോടെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ഭുമ്ര നാലാം സ്ഥാനത്ത്. ശ്രീലങ്കയ്ക്കെതിരായ പരമ്പര തുടങ്ങുമ്പോൾ മുപ്പത്തിയൊന്നാം റാങ്കിലായിരുന്നു ഭുമ്ര. അഞ്ച് മത്സരങ്ങളിൽ നിന്നും 15 വിക്കറ്റുകൾ വീഴ്ത്തിയാണ് ഭുമ്ര ഐ സി സി റാങ്കിംഗിൽ നാലാമനായത്. മുംബൈ ഇന്ത്യൻസ് വഴി ഇന്ത്യൻ ടീമിലെത്തിയ ഭുമ്രയുടെ കരിയർ ബെസ്റ്റ് റാങ്കാണ് ഇത്.
732 പോയിൻറുകളുമായി ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡാണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിര്‍ രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയയുടെ തന്നെ മിച്ചൽ സ്റ്റാർക്ക് മൂന്ന്. ഭുമ്ര നാല്. ദക്ഷിണാഫ്രിക്കയുടെ തന്നെ കഗീസോ റബാദയാണ് അഞ്ചാം റാങ്കിൽ. ബൗളർമാരുടെ പട്ടികയിൽ ആദ്യ അഞ്ചിലെ ഏക സ്പിന്നർ ഇമ്രാൻ താഹിറാണ്. ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ പത്താം റാങ്കിലുണ്ട്.
ശ്രീലങ്കയ്ക്കെതിരെ അഞ്ച് കളിയിൽ 15 വിക്കറ്റുകളാണ് ജസ്പ്രീത് ഭുമ്ര വീഴ്ത്തിയത്. പരമ്പരയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേട്ടത്തിന് ഉടമയായ ഭുമ്ര മാൻ ഓഫ് ദ സീരിസുമായി. 43.2 ഓവറുകൾ പന്തെറിഞ്ഞ ഭുമ്ര 169 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഇക്കോണമി വെറും 3.90. ശരാശരിയോ 11.26. ഭുമ്രയുടെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടവും ഈ പരമ്പരയിലായിരുന്നു. നാലാം ഏകദിനത്തിൽ 5 വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദ മാച്ചുമായി.