കേപ്ടൗണ്‍: ഏകദിനങ്ങളില്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അടിപതറുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇന്ത്യക്കെതിരെ ആരംഭിച്ച ഏകദിനത്തില്‍ ഇത് ആവര്‍ത്തിക്കുമ്പോള്‍ അടുത്ത ലോകകപ്പിനായി ഒരുങ്ങുന്ന ടീമിന് അതൊരു അശുഭ വാര്‍ത്തയാണ്. 2019-ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനായി ഒരുങ്ങുന്നുവെന്ന് പറയുമ്പോഴും പ്രോടിയാസിന്റെ പടക്കുതിരകള്‍ പ്രായത്തിന്റെ ക്ഷീണത്തിലാണ്.
ഓറഞ്ചിന്റെ സൂപ്പര്‍മാനാവാന്‍ കോമാന്‍... ഡച്ച് പ്രതാപം വീണ്ടെടുക്കുമോ? നാലാമത്തെ കോച്ച്
നിലവിലെ സീനിയര്‍ താരങ്ങളാരും തന്നെ സ്പിന്നിനെതിരെ മികവേറിയ പ്രകടനം പുറത്തെടുക്കുന്നില്ല. മുന്‍ താരങ്ങള്‍ ടീമിന്റെ ഈ ബലഹീനതയെ ചോദ്യം ചെയ്യുകയാണ്. ഇങ്ങനെയാണ് സൗത്ത് ആഫ്രിക്കയുടെ പോക്കെങ്കില്‍ ലോകകപ്പ് വിജയിക്കാമെന്ന് ഇവര്‍ കരുതേണ്ടെന്ന് മുന്‍ പേസ് താരം ഫാനി ഡി വില്ലിയേഴ്‌സ് വ്യക്തമാക്കി. നല്ല സ്പിന്നര്‍മാരും, സ്പിന്നിനെ നേടുന്ന ബാറ്റ്‌സ്മാന്‍മാരും ഉള്ളത് കൊണ്ടാണ് പാകിസ്ഥാനും, ശ്രീലങ്കയും വരെ ലോകകപ്പ് നേടിയത്.
മാറിയ പന്തില്‍ കളി ആരംഭിച്ചത് മുതല്‍ സ്പിന്നര്‍മാര്‍ ഒരു വിജയഘടകമാണ്. 1992-ല്‍ പാക് ലെഗ് സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖ് മാജിക് കാണിച്ചു. 1996-ല്‍ മുത്തയ്യ മുരളീധരന്‍, സനത് ജയസൂര്യ, കുമാര്‍ ധര്‍മ്മസേന, അരവിന്ദ് ഡിസില്‍വ എന്നിവരാണ് ലങ്കയെ കപ്പിലെത്തിച്ചത്. 99-ല്‍ 20 വിക്കറ്റ് വീഴ്ത്തി ഷെയിന്‍ വാണ്‍ ഓസ്‌ട്രേലിയയുടെ മുത്തായി. 2007-ല്‍ ഓസ്‌ട്രേലിയയ്ക്ക് ബ്രാഡ് ഹോഗും, 2011-ല്‍ ഇന്ത്യക്കായി യുവരാജ് സിംഗും മാറ്റങ്ങള്‍ കൊണ്ടുവന്നു. മറുവശത്ത് സൗത്ത് ആഫ്രിക്കയ്ക്ക് സ്പിന്‍ എന്നും കിട്ടാക്കനിയാണ്. സ്പിന്‍ ബൗളര്‍മാര്‍ക്കൊപ്പം സ്പിന്നിനെ നേരിടാന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിജയിക്കുക കൂടി ചെയ്തില്ലെങ്കില്‍ ഇംഗ്ലണ്ട് അവര്‍ക്കൊരു വാരിക്കുഴിയാകും.