Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്റെ പിഴ, ജീവിതകാലം മുഴുവന്‍ ഇത് വേട്ടയാടും!! പൊട്ടിക്കരഞ്ഞ് സ്മിത്തിന്റെ ക്ഷമാപണം

സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ശിക്ഷിക്കപ്പെട്ട ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മാധ്യമങ്ങള്‍ക്കു മുന്നില്‍ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സ്മിത്ത് വിതുമ്പിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണ്ടില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതാണ് സ്മിത്തുള്‍പ്പെടെ മൂന്നു താരങ്ങളെ കുടുക്കിയത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തില്‍ സ്മിത്തിനെ കൂടാതെ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെയും കുറ്റക്കാരായി കണ്ടെത്തിയിരുന്നു. തുടര്‍ന്നു സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കും വിലക്കുകയായിരുന്നു. സംഭവത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷം ആദ്യമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സ്മിത്ത് ക്ഷമാപണം നടത്തിയത്.

എന്നോടു പൊറുക്കൂ...

എന്നോടു പൊറുക്കൂ...

ലോകം മുഴുവനമുള്ള ക്രിക്കറ്റ് ആരാധകരെയും രാജ്യത്തുള്ളവരെയും ടീമംഗങ്ങളെയും നിരാശപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തതില്‍ മാപ്പു ചോദിക്കുന്നുവെന്ന് സ്മിത്ത് വാര്‍ത്താസമ്മേളനത്തില്‍ വികാരധീനനായി പറഞ്ഞു. കേപ്ടൗണിലാണ് എന്താണ് സംഭവിച്ചത് എന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ നേരത്തെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു. വളരെ ഗുരുതരമായ കുറ്റമാണ് തന്റെ ഭാഗത്തു നിന്നും സംഭഭവിച്ചത്. ഇപ്പോള്‍ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. തന്റെ നേതൃത്വത്തിന്റെ പിഴവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തെറ്റ് തിരുത്താന്‍ കഴിവിന്റെ പരമാവധി ശ്രമിക്കും

തെറ്റ് തിരുത്താന്‍ കഴിവിന്റെ പരമാവധി ശ്രമിക്കും

സംഭവിച്ചു പോയ തെറ്റ് തിരുത്തുന്നതിനു വേണ്ടി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുമെന്നും സ്മിത്ത് കലങ്ങിയ കണ്ണുകളോടെ പറഞ്ഞു. മറ്റുള്ളവര്‍ക്കുള്ള ഒരു പാഠം കൂടിയാണിത്. മറ്റുള്ളവരെയും മാറി ചിന്തിക്കാന്‍ താനുള്‍പ്പെടെയുള്ളവര്‍ക്കു ലഭിച്ച ശിക്ഷ പ്രേരിപ്പിക്കും.
തീര്‍ച്ചയായും ജീവിതകാലം മുഴുവന്‍ ഈ സംഭവം തന്നെ വേട്ടയാടിക്കൊണ്ടിരിക്കും. മാനസികമായി തകര്‍ന്നു കഴിഞ്ഞു. കുറച്ചു കാലം കഴിഞ്ഞാല്‍ തന്നോട് എല്ലാവരും പൊറുക്കുമെന്നും പഴയതുപോലെ ഇഷ്ടപ്പെടുമെന്നുമാണ് വിശ്വാസം. സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കാനും പിന്നീട് ടീമിനെ നയിക്കാനും ലഭിച്ചത് വളരെ വലിയ അംഗീകാരമായാണ് കാണുന്നതെന്നും സ്മിത്ത് വിശദമാക്കി.

ക്രിക്കറ്റ് ജീവിതമാണ്

ക്രിക്കറ്റ് ജീവിതമാണ്

ലോകത്തിലെ ഏറ്റവും മഹത്തായ കായിക ഇനമാണ് ക്രിക്കറ്റ്. തന്റെ ജീവിതം കൂടിയാണിത്. ഇനിയും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് പറഞ്ഞു.
പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റസമ്മതം നടത്തിയപ്പോള്‍ നേരത്തേയും ഓസീസ് ടീം ഇതുപോലെ ചെയ്തിട്ടുണ്ടാവാമെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുമ്പൊരിക്കലും ഇത്തരമൊരു തെറ്റ് തങ്ങള്‍ ചെയ്തിട്ടില്ലെന്നായിരുന്നു സ്മിത്തിന്റെ മറുപടി.
തന്റെ അറിവില്‍ ഇതിനുമുമ്പ് ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇതാദ്യമായാണ് ഇങ്ങനെയൊരു തെറ്റ് തങ്ങളുടെ ഭാഗത്തു നിന്നുണ്ടായത്. ഇനിയൊരിക്കലും ഇതുപോലെ സംഭവിക്കില്ലെന്നു ഉറപ്പു നല്‍കുന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ല. താന്‍ ഓസീസ് ടീമിന്റെ ക്യാപ്റ്റനാണ്. അതുകൊണ്ടു തന്നെ കേപ്ടൗണ്ടിലുണ്ടായ സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വവും തനിക്കാണെന്നു സ്മിത്ത് വിശദമാക്കി. പലപ്പോഴും വാക്കുകള്‍ ലഭിക്കാതെ ഇടറിയ സ്മിത്തിനെ തൊട്ടുപിറകില്‍ നില്‍ക്കുന്ന പിതാവ് തോളില്‍ തട്ടി ആശ്വസിപ്പിക്കുകയായിരുന്നു.

മൂന്നു കാര്യങ്ങള്‍ പറയാനുണ്ട്

മൂന്നു കാര്യങ്ങള്‍ പറയാനുണ്ട്

മൂന്നു കാര്യങ്ങളാണ് പറയാനുള്ളത്. ആദ്യമായി എല്ലാവരും ക്ഷമിക്കണം. ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താന്‍. കുട്ടികള്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുകയും രാജ്യത്തിനു വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുകയുംചെയ്യുന്നതു താന്‍ ഇഷ്ടപ്പെടുന്നു. സംശയകരമായി എന്തെങ്കിലും ചെയ്യുമ്പോള്‍ അത് ആരൊക്കെയാണ് ബാധിക്കുകയെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇപ്പോള്‍ പ്രായമായ അച്ഛനെയും അമ്മയെയും കാണുമ്പോള്‍ അത് തന്റെ ദുഖം വര്‍ധിപ്പിക്കുന്നു. താന്‍ കാരണം ഓസ്‌ട്രേലിയ ദുഖിക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു. ജനങ്ങളും ആരാധകരുമെല്ലാം പൊറുക്കണമെന്നും കണ്ണീരോടെ സ്മിത്ത് പറഞ്ഞുനിര്‍ത്തി.

Story first published: Thursday, March 29, 2018, 16:52 [IST]
Other articles published on Mar 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+