ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാരയെ പുകഴ്ത്തി ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ശരീരത്തില്‍ ആരും അദ്ദേഹത്തെപ്പോലെ പ്രഹരമേറ്റുവാങ്ങുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും ശരിക്കും മതില്‍ തന്നെയാണ് പുജാരയെന്നും കമ്മിന്‍സ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കഴിഞ്ഞ ഓസീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ താരത്തിന്റെ ബാറ്റിങിനെയാണ് പേസര്‍ പ്രശംസിച്ചത്.

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്കു 2-1നു നേടിത്തരുന്നതില്‍ നിര്‍ണായക പങ്കായിരുന്നു പുജാര വഹിച്ചത്. മൂന്നു ഫിഫ്റ്റികളടക്കം 33.88 ശരാശരിയില്‍ 271 റണ്‍സ് അദ്ദേഹം നേടിയിരുന്നു. എന്നാല്‍ തൊട്ടുമുമ്പത്തെ പര്യടനത്തില്‍ നാലു ടെസ്റ്റുകളില്‍ നിന്നും പുജാര വാരിക്കൂട്ടിയത് 521 റണ്‍സായിരുന്നു. 2018-19ലെ പര്യടനത്തിലാണ് മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കം അദ്ദേഹം 74.43 ശരാശരിയില്‍ 500ന് മുകളില്‍ റണ്‍സെടുത്തത്. അന്നും പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
പുജാരയോടു ഇതുവരെ ഒരുവാക്ക് പോലും സംസാരിച്ചിട്ടില്ലെങ്കിലും എനിക്കു അദ്ദേഹത്തെ നന്നായി അറിയുമെന്നാണ് തോന്നാറുള്ളത്. ബാറ്റ് ചെയ്യാനെത്തിയാല്‍ ശരിക്കുമൊരു മതില്‍ പോലെ തന്നെയാണ് പുജാര. തൊട്ടുമുമ്പത്തെ പര്യടനത്തിലേതു പോലെ അദ്ദേഹത്തിന് ഇത്തവണ വലിയ ഇംപാക്ടുണ്ടാക്കാന്‍ കഴിയില്ലെന്നു ഞങ്ങള്‍ കരുതിയിരിക്കെയാണ് സിഡ്‌നിയിലും ഗാബയിയും പുജാര മികച്ച ഇന്നിങ്‌സുകള്‍ പുറത്തെടുത്തതെന്നും കമ്മിന്‍സ് വ്യക്തമാക്കി.

ഗാബ ടെസ്റ്റിനിടെ കമ്മിന്‍സിന്റെയും ജോഷ് ഹേസല്‍വുഡിന്റെയും ഓവറുകളില്‍ പല തവണ ബോള്‍ ദേഹത്തു തട്ടി പുജാരയ്ക്കു പരിക്കേറ്റിരുന്നു. ഇടയ്ക്കു വേദന കൊണ്ടു പുളഞ്ഞ് താരം ഗ്രൗണ്ടില്‍ ഇരിക്കുന്നതും കണ്ടിരുന്നു. എന്നിട്ടും വിട്ടുകൊടുക്കാതെ പുജാര ബാറ്റിങ് തുടരുകയായിരുന്നു.
ശക്തമായി പ്രതിരോധിച്ചു കളിക്കുന്ന ഒരു ബാറ്റ്‌സ്മാന്റെ ദേഹത്ത് കുറച്ചു തവണ ബോള്‍ കൊള്ളിക്കുകയോ ദേഹം ലക്ഷ്യമാക്കി എറിയുകയോ ചെയ്താല്‍ അവരുടെ സമീപനം മാറും. ഒരു ബൗളറെന്ന നിലയില്‍ വിക്കറ്റെടുക്കാനുള്ള അവസരം കൂടിയാണ് ഇതു നിങ്ങള്‍ക്കു നല്‍കുക. എന്നാല്‍ ഗാബയിലെ നാലാം ടെസ്റ്റില്‍ പുജാര പല തവണ ബോള്‍ ദേഹത്ത് കൊണ്ടിട്ടും അതു സഹിച്ച് കളി തുടര്‍ന്നു. ധീരമായ ഇന്നിങ്‌സ് തന്നെയായിരുന്നു ഇത്. ഇതുപോലെയുള്ള പ്രഹരം തടയുന്ന മറ്റൊരെയും താന്‍ കണ്ടിട്ടില്ലെന്നും കമ്മിന്‍സ് വെളിപ്പെടുത്തി.