മുംബൈ: സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ - ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍. ഒരുമിച്ച് കളിച്ച ഈ നാല് ലെജന്‍ഡുകളും വീണ്ടും ഒരുമിച്ചു. ടീം ഇന്ത്യയുടെ നീല ജേഴ്‌സിയില്‍ അല്ല. എക്‌സിക്യുട്ടീവ് സ്റ്റൈല്‍ വസ്ത്രങ്ങളില്‍. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആത്മകഥയായ പ്ലെയിംഗ് ഇറ്റ് മൈ വേയുടെ പ്രകാശനച്ചടങ്ങായിരുന്നു വേദി. വട്ടം കൂടിയിരുന്ന് നാല് പേരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണനാളുകളെക്കുറിച്ച് സംസാരിച്ചു. പൊട്ടിച്ചിരിച്ചു.

താന്‍ ഔട്ടായ ശേഷം 2011 ലോകകപ്പിന്റെ ഫൈനല്‍ താന്‍ കണ്ടില്ലെന്ന് സച്ചിന്‍ പറഞ്ഞു. കണ്ടില്ല എന്ന് മാത്രമല്ല, ഓപ്പണിംഗ് പാര്‍ട്ണര്‍ ആയിരുന്ന സേവാഗിനെയും ഞാന്‍ കളി കാണാന്‍ വിട്ടില്ല. മുന്‍പത്തെ കളിയില്‍ ഞാന്‍ ഔട്ടായതും മസാജ് ചെയ്യാന്‍ പോയി, സേവാഗും ഒപ്പമുണ്ടായിരുന്നു. ആ കളി ഞങ്ങള്‍ ജയിച്ചു. അതുപോലെ ലോകപ്പ് ഫൈനലും ഞാന്‍ കണ്ടില്ല. സേവാഗിനെയും അടുത്ത് പിടിച്ചിരുത്തി.

മുള്‍ത്താനിലെ കുപ്രസിദ്ധമായ ഡിക്ലയറിംഗിനെ കുറിച്ച് തന്നോട് ഓരോ തവണ ചോദിക്കുമ്പോഴും ഓരോ രൂപ എടുത്തുവെച്ചിരുന്നെങ്കില്‍ താനിപ്പോള്‍ ലക്ഷപ്രഭു ആകുമായിരുന്നു എന്ന് ദ്രാവിഡ് പറഞ്ഞു. പാകിസ്താനെതിരായ ടെസ്റ്റില്‍ സച്ചിന്‍ 194ല്‍ നില്‍ക്കേ ദ്രാവിഡ് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത് വന്‍ വിവാദമായിരുന്നു. ആദ്യമായി കളിക്കാനിറങ്ങിയപ്പോള്‍ പിച്ച് എങ്ങനെയുണ്ട് എന്ന് സച്ചിന്‍ ചോദിച്ചതും ദ്രാവിഡ് ഓര്‍ത്തു. ഏഴ് വര്‍ഷം കളിച്ച താരമായിരുന്നു അന്ന് സച്ചിന്‍.

സിഡ്‌നിയില്‍ സച്ചിന്റെ 241 റണ്‍സായിരുന്നു ലക്ഷ്മണിന് പറയാനുണ്ടായിരുന്നത്. ഒരു കവര്‍ ഡ്രൈവ് പോലും കളിക്കാതെയാണ് സച്ചിന്‍ അന്ന് 241 റണ്‍സടിച്ചത്. ഞാന്‍ ഇന്ന് വരെ കണ്ടിട്ടുള്ള ഏറ്റവും കണ്‍ട്രോള്‍ഡ് ആയിട്ടുള്ള ഇന്നിംഗ്‌സായിരുന്നു അത്. സിഡ്‌നിയില്‍ ലക്ഷ്മണും സെഞ്ചുറി അടിച്ചിരുന്നു. സ്‌ട്രൈക്കെടുക്കാന്‍ മടിയുള്ള സച്ചിനെ, ഒന്നും മിണ്ടാതെ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ പോയി നിന്ന് ഒരിക്കല്‍ സ്‌ട്രൈക്ക് എടുപ്പിച്ച രസകരമായ അനുഭവമാണ് ഗാംഗുലിക്ക് പറയാനുണ്ടായിരുന്നത്.
