ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ വഞ്ചനയ്ക്കു ഇരയാവേണ്ടി വന്ന താരങ്ങളിലൊരാളാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സംഭവം നടന്നിട്ട് 10 വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ഇപ്പോഴും വീരുവോ, ഇന്ത്യന്‍ ആരാധകരോ ഈ കൊടുംചതിയോടു ക്ഷമിച്ചിട്ടില്ല. മാന്യന്മാരുടെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിനു ചീത്തപ്പേരുണ്ടാക്കിയ അപൂര്‍വ്വ സംഭവങ്ങളിലൊന്നായിരുന്നു അത്. എന്തായിരുന്നു ഇതെന്നു നമുക്കു പരിശോധിക്കാം.
2010ല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ലങ്കയിലെ ദാംബുള്ളയില്‍ നടന്ന ഏകദിന മല്‍സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത ദിനമായി രേഖപ്പെടുത്തപ്പെട്ട ആ സംഭവം. ത്രിരാഷ്ട്ര പരമ്പര കൂടിയായിരുന്നു അത്. ന്യൂസിലാന്‍ഡായിരുന്നു മൂന്നാമത്തെ ടീം.

ലങ്കയ്‌ക്കെതിരേ റണ്‍ചേസില്‍ അന്നു ഇന്ത്യക്കു വേണ്ടി സെഞ്ച്വറിക്കു കൈയെത്തുംദൂരത്തു നില്‍ക്കവെ മനപ്പൂര്‍വ്വം നോ ബോള്‍ എറിഞ്ഞ ലങ്കന്‍ സ്പിന്നര്‍ സുരാജ് രണ്‍ദിവ് സെഞ്ച്വറി നിഷേധിക്കുകയായിരുന്നു. കളിയില്‍ ഇന്ത്യ ജയിച്ചെങ്കിലും ഈ സംഭവത്തിന്റെ പേരില്‍ രണ്‍ദീവും ലങ്കയും പ്രതിക്കൂട്ടിലാവുകയും ചെയ്തു.
ശ്രീലങ്കയുമായുള്ള മല്‍സരം ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരുന്നു. ജയിച്ചേ തീരുവെന്ന വെല്ലുവിളിയോടെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 46.1 ഓവറില്‍ 170 റണ്‍സിനു ഓള്‍ഔട്ടാക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു. റണ്‍ചേസില്‍ സെവാഗ് വെടിക്കെട്ട് ഇന്നിങ്‌സ് കളിക്കുകയും ചെയ്തതോടെ ലങ്ക വിറച്ചു.
ക്രീസിന്റെ മറുഭാഗത്ത് ബാറ്റിങ് പങ്കാളികളെ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും സെവാഗ് തന്റെ സമീപനത്തില്‍ ഒരു മാറ്റവും വരുത്തിയില്ല. ദിനേശ് കാര്‍ത്തിക് (10), വിരാട് കോലി (0), രോഹിത് ശര്‍മ (0), സുരേഷ് റെയ്‌ന (21) എന്നിവരെല്ലാം ടീം സ്‌കോര്‍ 100 ആവുമ്പോഴേക്കും മടങ്ങി.
നോ ബോളെറിഞ്ഞ് സെവാഗിനു രണ്‍ദീവ് സെഞ്ച്വറി നിഷേധിക്കുന്നു, വീഡിയോ
ഒടുവില്‍ ക്യാപ്റ്റന്‍ എംഎസ് ധോണി കൂട്ടിനെത്തിയതോടെ സെവാഗ് ഇന്ത്യയെ വിജയത്തിനു പടിവാതില്‍ക്കെ വരെയെത്തിച്ചു. 34 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 166 റണ്‍സെന്ന നിലയിലായിരുന്നു. ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സ് മാത്രം. സെവാഗ് 99 റണ്‍സുമായും ധോണി 23 റണ്‍സുമായും ക്രീസില്‍.

ഈ ഘട്ടത്തിലാണ് 35ാം ഓവര്‍ ബൗള്‍ ചെയ്യാന്‍ സുരാജ് രണ്‍ദീവിനെ ലങ്കന്‍ നായകന്‍ വിളിച്ചത്. ആദ്യ ബോള്‍ നേരിട്ടത് സെവാഗായിരുന്നു. സിക്‌സറോ, ഫോറോ പായിച്ച് അദ്ദേഹം തന്റെ സെഞ്ച്വറി തികയ്ക്കുമെന്നായിരുന്നു ആരാധകര്‍ ഉറപ്പിച്ചത്. പക്ഷെ രണ്‍ദീവിന്റെ ആദ്യ ബോള്‍ ബൈ ആയിരുന്നു. താഴ്ന്നു വന്ന ബോള്‍ സെവാഗിനെയും വിക്കറ്റ് കീപ്പറെയും മറികടന്ന് ബൗണ്ടറിയില്‍ കലാശിക്കുകയായിരുന്നു.
ഇന്ത്യക്കു ജയിക്കാനും സെവാഗിനു സെഞ്ച്വറി പൂര്‍ത്തിയാക്കാനും വേണ്ടത് ഒരു റണ്‍സ് മാത്രം. രണ്ടാമത്തെയും മൂന്നാമത്തെയും ബോളുകളില്‍ സെവാഗിനു റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോളില്‍ ലോങ് ഓണിലൂടെ സെവാഗ് സിക്‌സര്‍ പറത്തി. ഇന്ത്യയുടെ വിജയത്തോടൊപ്പം സെവാഗിന്റെ സെഞ്ച്വറിയും പിറന്നെന്നു ആരാധകര്‍ സന്തോഷിച്ച നിമിഷം. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.
റീപ്ലേ വന്നപ്പോള്‍ ബോള്‍ റിലീസ് ചെയ്യുംമുമ്പ് രണ്‍ദീവിന്റെ കാല്‍ ക്രീസിനു ഏറെ പുറത്തായിരുന്നുവെന്നു വ്യക്തമാവുകയായിരുന്നു. ഇതോടെ അംപയര്‍ നോ ബോള്‍ വിളിക്കുകയും ചെയ്തു. നോ ബോളിനെ തുടര്‍ന്നു ലഭിച്ച റണ്‍സിനു ഇന്ത്യ കളി ജയിച്ചെങ്കിലും സെവാഗ് അപ്പോഴും 99ല്‍ തന്നെയായിരുന്നു.
സെവാഗിനും കളി നേരിട്ടും ടെലിവിഷനുകളിലും കണ്ട ആരാധകരെയും സംബന്ധിച്ച് ഇതു വലിയ നിരാശയാണുണ്ടാക്കിയത്. മല്‍സരശേഷം സംസാരിക്കവെ രണ്‍ദീവ് ഇതു മനപ്പൂര്‍വ്വം തന്നെ ചെയ്തതാണെന്നു തനിക്ക് അറിയാമായിരുന്നുവെന്നു സെവാഗ് തുറന്നടിക്കുകയും ചെയ്തിരുന്നു.