ലോക ക്രിക്കറ്റിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡുകളിലൊന്നാണ് ബിസിസിഐയെന്നു എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ കളിക്കാര്‍ക്കു വളരെ ഉയര്‍ന്ന പ്രതിഫലവുമാണ് ബിസിസിഐ നല്‍കിക്കൊണ്ടിരിക്കുന്നത്. ബിസിസിഐയുടെ മുഖ്യ കരാറിലുള്‍പ്പെട്ടിട്ടുള്ള താരങ്ങള്‍ക്കു മാത്രമാണ് പ്രതിവര്‍ഷം ഒരു നിശ്ചിത തുക ശമ്പളമായി നല്‍കുന്നത്. ടീമിലെ സ്ഥിരാംഗങ്ങളായ കളിക്കാരും ടീം പ്ലാനിന്റെ ഭാഗമായിട്ടുള്ള താരങ്ങളുമാണ് മുഖ്യ കരാറില്‍ ഉള്‍പ്പെടാറുള്ളത്.
നാലു വിഭാഗങ്ങളിലായിട്ടാണ് മുഖ്യ കരാര്‍ സംവിധാനത്തെ ബിസിസിഐ തരം തിരിച്ചിട്ടുള്ളത്. എ പ്ലസ് കാറ്റഗറിയാണ് ഇതില്‍ തലപ്പത്തുള്ളത്. തുടര്‍ന്ന് എ, ബി, സി എന്നിങ്ങനെ വിഭാഗങ്ങളിലായിട്ടാണ് കളിക്കാരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിസിസിഐയുടെ ഈ കരാര്‍ പട്ടിക ഓരോ വര്‍ഷവും പുതുക്കുകയും ചെയ്യാറുണ്ട്. ടീമില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കപ്പെട്ട താരങ്ങളെ കരാറില്‍ നിന്നും നീക്കിയ ശേഷം പുതിയ കളിക്കാരെ ചേര്‍ക്കുകയാണ് ചെയ്തു വരുന്നത്.

ബിസിസിഐയുടെ വ്യത്യസ്ത കരാറിലുള്‍പ്പെട്ടുള്ള കളിക്കാര്‍ക്കു പ്രതിവര്‍ഷം ലഭിക്കുന്ന ശമ്പളം എത്രയാണെന്നറിയാം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം എല്ലാ ഫോര്‍മാറ്റുകളിലും ടീമിന്റെ നെടുംതൂണുകളായ നാലു കളിക്കാരാണ് എ പ്ലസ് കരാറിലുള്‍പ്പെട്ടിരിക്കുന്നത്. ഏറ്റവുമുയര്‍ന്ന ശമ്പളം ലഭിക്കുന്നതും ഇവര്‍ക്കു തന്നെയാണ്.
ഏഴു കോടി രൂപയാണ് ഈ ലിസ്റ്റിലെ കളിക്കാരുടെ ശമ്പളം. മാച്ച് ഫീ കൂടാതെയുള്ള പ്രതിഫലമാണിത്. രോഹിത്തിനെക്കൂടാതെ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവണ് എ പ്ലസ് ഗ്രേഡിലുള്ള താരങ്ങള്‍.
രണ്ടാമത്തെ വിഭാഗമായ ഗ്രേഡ് എയിലുള്ളത് അഞ്ചു താരങ്ങളാണ്. എ പ്ലസ് ഗ്രേഡിലെ കളിക്കാര്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീം ഏറ്റവുമധികം വില മതിക്കുന്ന കളിക്കാരാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എ ഗ്രേഡിലുള്‍പ്പെട്ട താരങ്ങളുടെ പ്രതിവര്‍ഷ ശമ്പളം അഞ്ചു കോടി രൂപ വീതമാണ്.
സ്റ്റാര്‍ ഓള്‍റൗണ്ടറും ഭാവി വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ, വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, പ്രമുഖ പേസര്‍ മുഹമ്മദ് ഷമി, ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്ത്, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ എന്നിവര്‍ എ ഗ്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

മൂന്നാമത്തെ വിഭാഗമായ ഗ്രേഡ് ബിയില്‍ ഇടം പിടിച്ചിട്ടുള്ളത് ആറു താരങ്ങളാണ്. ഇവരുടെയെല്ലാം പ്രതിവര്‍ഷ ശമ്പളം മൂന്നു കോടി രൂപയാണ്. സ്റ്റാര്‍ ബാറ്ററും മുന്‍ വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍, നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്ത മധ്യനിര ബാറ്റര്‍ ചേതേശ്വര്‍ പുജാര, പേസര്‍ മുഹമ്മദ് സിറാജ്, 360 ബാറ്ററായ സൂര്യകുമാര്‍ യാദവ്, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍, യുവ ഓപ്പണിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍ എന്നിവരാണ് ഗ്രേഡ് ബിയിലുള്ളത്.
ഇവരില്‍ ചിലരെ പുതിയ കരാറില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് വിവരം. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനോടൊപ്പമുള്ള കരിയര്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞ പുജാരയാണ് പുതുക്കിയ കരാറില്‍ നിന്നും പുറത്താക്കപ്പെടാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരം.
ടെസ്റ്റ് ടീമിലേക്കു അദ്ദേഹത്തിനു ഇനിയൊരു മടങ്ങിവരവ് അസാധ്യമായിരിക്കും. ഈ കാരണത്താല്‍ തന്നെ പുജാരയെ ഇനി ബിസിസിഐയുടെ മുഖ്യ കരാര്‍ ലിസ്റ്റിലും കണ്ടേക്കില്ല. ശ്രേയസ് അയ്യരെ കരാറില്‍ നിന്നും നീക്കാനിടയുണ്ടെന്നു അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതിനുള്ള സാധ്യത തീരെ കുറവാണ്.
ഏറ്റവും തഴെയുള്ള ഗ്രേഡ് സിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഒമ്പതു പേരാണ്. ഇതില്‍ പലരും പുതിയ കരാറില്‍ പുറത്താവും. ഈ കരാര്‍ പ്രകാരം ഒരു താരത്തിന്റെ ശമ്പളം ഒരു കോടി രൂപയാണ്. ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, കെഎസ് ഭരത് എന്നിവരാണ് ഈ കരാറില്‍പ്പെട്ട കളിക്കാര്‍.
ഇവരില്‍ ഉമേഷ്, ധവാന്‍, ചഹല്‍, ഹൂഡ എന്നിവരൊന്നും ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ടീമിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ ഇവരെ ബിസിസിഐ ഒഴിവാക്കിയേക്കും. പകരം യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ് എന്നിവര്‍ കരാറില്‍ ഇടം പിടിക്കാനും സാധ്യതയുണ്ട്.