ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ടൂര്‍ണമെന്റുകളിലൊന്നാണ് 2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പ്. കാരണം 1983നു ശേഷം ആദ്യത്തെ ലോക കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചത് ഈ ടൂര്‍ണമെന്റായിരുന്നു. മുംബൈയിലെ വാംഖഡയില്‍ നടന്ന കലാശപ്പോരില്‍ ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ച ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ സിക്‌സര്‍ നമുക്ക് എങ്ങനെ മറക്കാന്‍ കഴിയും?
അന്നു യഥാര്‍ഥത്തില്‍ ആ സിക്‌സര്‍ പറന്നിറങ്ങിയത് വാംഖഡെയിലെ ഗാലറിയിലുള്ള കാണികള്‍ക്കിടയിലേക്കു ആയിരുന്നില്ല. മറിച്ച് കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ ഹൃദയത്തിലേക്കായിരുന്നു. ഇന്ത്യക്കൊപ്പം അന്നു ലോകകപ്പല്‍ മുത്തമിടാന്‍ സാധിച്ച ഭാഗ്യവാന്‍മാരുടെ നിരയില്‍ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയുമുണ്ടായിരുന്നു.

പക്ഷെ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ഇതിനുള്ള ഭാഗ്യമുണ്ടായില്ല. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ധോണിക്കു കീഴില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ഹിറ്റ്മാനും സംഘത്തിലുണ്ടായിരുന്നു. പക്ഷെ 2011ലെ ഏകദിന ലോകകപ്പില്‍ അദ്ദേഹം ടീമില്‍ നിന്നും തഴയപ്പെട്ടു.
യഥാര്‍ഥത്തില്‍ കോലിക്കൊപ്പം അന്നു രോഹിത്തും ടീമില്‍ ഇടം പിടിക്കേണ്ടതായിരുന്നെന്നും പക്ഷെ അന്നത്തെ ക്യാപ്റ്റനായ ധോണി അദ്ദേഹത്തിനു സ്ഥാനം നിഷേധിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍. കെ ശ്രീകാന്ത് ചെയര്‍മാനായ സെലക്ഷന്‍ കമ്മറ്റിയില്‍ അംഗമായിരുന്ന മുന്‍ സെലക്ടര്‍ രാജ വെങ്കട്ടാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ലോകകപ്പിനായി ഇന്ത്യന്‍ ടീമിനെ തിരഞ്ഞടുക്കവെ ഞങ്ങളുടെ പരിഗണനയിലുണ്ടായിരുന്ന താരമായിരുന്നു രോഹിത് ശര്‍മ. ഒന്നു മുതല്‍ 14 വരെ ഞങ്ങള്‍ നിര്‍ദേശിച്ച താരങ്ങളെയെല്ലാം ടീം മാനേജ്‌മെന്റ് അംഗീകരിച്ചു. 15ാമനായി രോഹിത്തിന്റെ പേരായിരുന്നു ഞങ്ങള്‍ നിര്‍ദേശിച്ചത്. അതു വളരെ പെര്‍ഫെക്ടായ സെലക്ഷനാണെന്നാണ് കോച്ച് ഗാരി കേസ്റ്റണിനും തോന്നിയത്.

പക്ഷെ ക്യാപ്റ്റന്‍ എംഎസ് ധോണിക്കു ടീമില്‍ ഒരു മാറ്റം ആവശ്യമായിരുന്നു. രോഹിത് ശര്‍മയ്ക്കു പകരം സ്പിന്നര്‍ പിയൂഷ് ചൗള വേണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ഉടന്‍ തന്നെ ഗാരി കേസ്റ്റണും ധോണിയുടെ ഈ അഭിപ്രായത്തെ അനുകൂലിച്ചു. രോഹിത്തിനു പകരം കൂടുതല്‍ മെച്ചപ്പെട്ട ചോയ്‌സ് ചൗളയാണെന്നു അദ്ദേഹവും പറഞ്ഞു. അങ്ങനെയാണ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും രോഹിത് ഒഴിവാക്കപ്പെട്ടതെന്നും രാജ വെങ്കട്ട് വ്യക്തമാക്കി.
2011ലെ ഫൈനലില്‍ കുമാര്‍ സങ്കക്കാര നയിച്ച ശ്രീലങ്കയെ ആറു വിക്കറ്റിനു തകര്‍ത്തായിരുന്നു ഇന്ത്യ തങ്ങളുടെ രണ്ടാം ലോക കിരീടം ഷെല്‍ഫിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നിശ്ചിത ഓവറില്‍ നേടിയത്. 103 റണ്‍സോടെ പുറത്താവാതെ നിന്ന മഹേല ജയവര്‍ധനെയായിരുന്നു ടീമിനു മികച്ച ടോട്ടല്‍ സമ്മാനിച്ചത്. സങ്കക്കാര 48 റണ്‍സെടുത്തു.
റണ്‍ചേസില്‍ വീരേന്ദര്‍ സെവാഗിനെയും (0) സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും (18) തുടക്കത്തില്‍ നഷ്ടമായ ഇന്ത്യ പതറിയിരുന്നു. എന്നാല്‍ ഗൗതം ഗംഭീര്‍ (97), ധോണി (91*) എന്നിവരുടെ ഇന്നിങ്‌സുകള്‍ 48.2 ഓവറില്‍ നാലു വിക്കറ്റിനു ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. നാലാം നമ്പറില്‍ കളിച്ച കോലി 35 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ധോണി 79 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുകളുമടിച്ചപ്പോള്‍ ഗംഭീര്‍ 122 ബോളില്‍ ഒമ്പതു ഫോറുകളടിച്ചു.