മുംബൈ: ഇടവേളക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി വരാന്‍ പോവുകയാണ്. ഇത്തവണ പാകിസ്താനാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയരാവുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ പാക് ടീം വീണ്ടുമൊരു കിരീടം ഉയര്‍ത്താനുള്ള സാധ്യതകളുമേറെയാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. പാകിസ്താനില്‍ ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഇത്തവണ പാകിസ്താന്‍ ഇന്ത്യയെ വീഴ്ത്താന്‍ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങിയത്.
2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ ട്രോഫി അലമാരയിലെത്തിച്ചത്. അതുകൊണ്ടുതന്നെ ഇത്തവണയും ഈ നേട്ടം ആവര്‍ത്തിക്കാമെന്നാണ് പാകിസ്താന്‍ പ്രതീക്ഷിക്കുന്നത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യയുടെ തോല്‍വി ഇപ്പോഴും ആരാധക മനസില്‍ മായാതെയുണ്ട്. ചരിത്ര കുതിപ്പ് നടത്തിയ ശേഷം ഇന്ത്യ ഫൈനലില്‍ പാകിസ്താനോട് നാണംകെടുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യ അന്ന് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ തോല്‍ക്കാന്‍ കാരണം വിരാട് കോലിയാണെന്ന് ആരോപിച്ചിരിക്കുകയാണ് അന്നത്തെ ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാര്‍.
അന്ന് നായകനായിരുന്ന കോലിക്ക് സംഭവിച്ചിട്ടുള്ള വലിയ പിഴവാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതെന്നാണ് ബംഗാര്‍ പറയുന്നത്. അത് എന്താണെന്ന് പരിശോധിക്കാം.
ആദ്യം പന്തെറിയാന്‍ തീരുമാനിച്ചതില്‍ പിഴച്ചു
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് ഇന്ത്യക്കായിരുന്നു. എന്നാല്‍ കോലി അന്ന് ആദ്യം പന്തെറിയാനാണ് തീരുമാനിച്ചത്. ആദ്യം പന്തെറിയാനുള്ള തീരുമാനമാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതെന്നാണ് ബംഗാര്‍ പറയുന്നത്. 'അന്നത്തെ ദിവസം ഞങ്ങള്‍ക്കൊരു തെറ്റുപറ്റി. ടോസ് നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്യണമായിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ കാലാവസ്ഥ പരിഗണിക്കണമായിരുന്നു. അന്ന് ആദ്യം പന്തെറിയാന്‍ തീരുമാനിച്ച തെറ്റായ തീരുമാനത്തില്‍ ടീം മാനേജ്‌മെന്റിനും പങ്കുണ്ടായിരുന്നു.
ഞാനും ആ തെറ്റിന്റെ ഭാഗമായി. വിരാട് കോലി, അനില്‍ കുംബ്ലെ, എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവര്‍ക്കെല്ലാം അന്ന് തെറ്റു പറ്റി. അത് ഒരാളുടെ മാത്രം തെറ്റല്ല. ടീമെന്ന നിലയില്‍ സംഭവിച്ച വലിയ പിഴവാണത്' ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കവെ സഞ്ജയ് ബംഗാര്‍ പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സെഞ്ച്വറി മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ അന്ന് ദൗര്‍ഭാഗ്യകരമായി ഹാര്‍ദിക് റണ്ണൗട്ടാവുകയായിരുന്നു.
ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഫഖര്‍ സമാന്റെ സെഞ്ച്വറിക്കരുത്തില്‍ നാല് വിക്കറ്റിന് 338 റണ്‍സാണ് നേടിയത്. ഭുവനേശ്വര്‍ കുമാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ ജസ്പ്രീത് ബുംറക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമെല്ലാം പന്തുകൊണ്ട് തീര്‍ത്തും നിരാശപ്പെടുത്തി. ഇതെല്ലാം പാകിസ്താന്‍ കൃത്യമായി മുതലാക്കുകയും ചെയ്തു. മറുപടിക്കിറങ്ങിയ ഇന്ത്യയെ പാക് പേസര്‍ മുഹമ്മദ് അമീറാണ് തകര്‍ത്തത്.

രോഹിത് ശര്‍മയെ ഡെക്കിന് പുറത്താക്കിയ അമീര്‍ ശിഖര്‍ ധവാനേയും വിരാട് കോലിയേയും പുറത്താക്കി. ഇന്ത്യയുടെ ടോപ് ഓഡറിനെ അമീര്‍ തകര്‍ത്തപ്പോള്‍ മധ്യനിരയെ ഹസന്‍ അലിയും ഷദാബ് ഖാനും ചേര്‍ന്ന് വീഴ്ത്തി. വെറും 158 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്. ഇന്ത്യയുടെ പാകിസ്താനെതിരായ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. ഇംഗ്ലണ്ടിലെ പിച്ചിന്റെ സാഹചര്യം മനസിലാക്കാന്‍ ടീമിന് സാധിക്കാതെ പോയതാണ് തിരിച്ചടിയായി മാറിയത്.
ഇത്തവണ പകരം വീട്ടണം
ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഇന്ത്യക്ക് പകരം വീട്ടാനുള്ള അവസരമാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുന്നത്. പാകിസ്താനെ വീണ്ടും നാണംകെടുത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാകിസ്താന്റെ പേസ് നിര ഇപ്പോഴും ശക്തമാണ്. എന്നാല്‍ സമീപകാല പ്രകടനങ്ങളൊന്നും അത്ര മികച്ചതല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മേല്‍കൈയുണ്ട്. എന്നാല്‍ ജസ്പ്രീത് ബുംറയുടെ പരിക്ക് ഇന്ത്യക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.