കൊട്ടാരത്തില്‍ നിന്നും കുടിലിലേക്ക്
2016ലെ ഐപിഎല്ലിനു മുമ്പായിരുന്നു കാര്‍ത്തികിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച സംഭവം. അഭിഷേകിന്റെ സഹായം തേടി കാര്‍ത്തിക് പോയതോടെയാണ് എല്ലാത്തിന്റെയും തുടക്കം. കരിയറിലെ മോശം ഫോമിലൂടെ കടന്നുപോവുകയായിരുന്ന കാര്‍ത്തിക് തന്റെ ഫോം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാഹസത്തിനു മുതിര്‍ന്നത്.
മുംബൈ നഗരത്തില്‍ നിന്നും അല്‍പ്പം വിട്ട് താന്‍ താമസിക്കുന്ന വീടിന് തൊട്ടരികിലുള്ള ഒരു മുറിയിലേക്ക് അഭിഷേക് ആവശ്യപ്പെട്ടതിനെ തുടര്‍ന്നു കാര്‍ത്തിക് താമസം മാറ്റുകയായിരുന്നു. എല്ലാ സൗകര്യങ്ങളോടെയും താമസിച്ച ശേഷം പെട്ടെന്ന് ഇവിടേക്കു മാറിയപ്പോള്‍ പൊരുത്തപ്പെടാന്‍ കാര്‍ത്തിക് ശരിക്കും വിഷമിച്ചു.
കാര്‍ത്തികിന് പീഡനമുറി
കാര്‍ത്തികിനെ സംബന്ധിച്ചിടത്തോളം ഒരു പീഡന മുറി തന്നെയായിരുന്നു അതെന്ന് അഭിഷേക് പറയുന്നു. ചെന്നൈയില്‍ ഒരു വലിയ ബംഗ്ലാവിലാണ് ഇതിനു മുമ്പ് കാര്‍ത്തിക് കഴിഞ്ഞിരുന്നത്. അവിടെ നിന്നാണ് ഒറ്റമുറി താമസസ്ഥലത്തേക്ക് കാര്‍ത്തിക് മാറിയത്. അവന്‍ സഹായം തേടി സമീപിച്ചപ്പോള്‍ ഒരിക്കലും ശീലിച്ചിട്ടില്ലാത്ത ഒരു ചുറ്റുപാടിലേക്ക് കൂട്ടികൊണ്ടുപോവാനാണ് ശ്രമിച്ചതെന്നും അഭിഷേക് വ്യക്തമാക്കി.
വളരെ കഷ്ടപ്പെട്ടാണ് കാര്‍ത്തിക് ഒറ്റമുറിയില്‍ താമസിച്ചത്. പലപ്പോഴും വിശപ്പും മറ്റും കാരണം അവന്‍ അസ്വസ്ഥനായിരുന്നു. ചിലപ്പോള്‍ തന്നോട് ദേഷ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടലില്‍ തങ്ങാന്‍ അനുവാദം ചോദിച്ചു
ഒരു ദിവസം തന്നെ ഏതേങ്കിലും ഹോട്ടലില്‍ ഒരു രാത്രിയെങ്കിലും താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തിക് അപേക്ഷിച്ച കാര്യവും അഭിഷേക് ഓര്‍മിക്കുന്നു. എന്നാല്‍ താന്‍ അതിനു അനുമതി നല്‍കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചുവെന്ന് കാര്‍ത്തിക് ഭയപ്പെട്ട സമയങ്ങളിലായിരുന്നു തനിക്കു കീഴിലെ അഗ്നിപരീക്ഷണം. സ്വന്തം കഴിവില്‍പ്പോലും അവന്‍ സംശയിച്ചിരുന്ന കാലമായിരുന്നു അത്. രഞ്ജി ട്രോഫിയില്‍ നിറംമങ്ങിയതോടെ ഐപിഎല്ലില്‍ നേരത്തേ ഒമ്പതു കോടി വരെയുണ്ടായിരുന്ന തന്റെ മൂല്യം രണ്ടു കോടിയിലേക്ക് കുറഞ്ഞതുമെല്ലാം കാര്‍ത്തികിനെ അസ്വസ്ഥനാക്കിയിരുന്നു. രണ്ടു കോടിക്ക് ഗുജറാത്ത് ലയണ്‍സാണ് 2016ല്‍ കാര്‍ത്തികിനെ സ്വന്തമാക്കിയത്. 2016 സീസണിലെ ഐപിഎല്ലില്‍ ഫോമിലെത്തിയില്ലെങ്കില്‍ ഇനിയൊരിക്കലും ഒരുപക്ഷെ ഐപിഎല്ലില്‍ കളിക്കാന്‍ കഴിയില്ലെന്നും കാര്‍ത്തിക് ഭയപ്പെട്ടിരുന്നതായും അഭിഷേക് പറഞ്ഞു.
ദീര്‍ഘകാലമായുള്ള ബന്ധം
കാര്‍ത്തികുമായി തനിക്കു വളരെ മുമ്പ് തന്നെ ബന്ധമുണ്ടായിരുന്നതായി അഭിഷേക് വ്യക്തമാക്കി. എന്നാല്‍ 2016ലാണ് അവന്റെയൊരു ഉപദേഷ്ടാവിനെ പോലെ ആയി താന്‍ മാറിയതെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനം നടത്താന്‍ പ്രവീണ്‍ ആംറെയ്‌ക്കൊപ്പം കാര്‍ത്തിക് മുംബൈയില്‍ വന്ന ശേഷമായിരുന്നു ഇത്.
ചുരുങ്ങിയത് അടുത്ത രണ്ടു ആഭ്യന്തര സീസണുകളിലെങ്കിലും തനിക്ക് കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും തന്നെ സഹായിക്കണമെന്നും കാര്‍ത്തിക് അഭ്യര്‍ഥിച്ചതായി അഭിഷേക് ഓര്‍മിക്കുന്നു. തൊട്ടുമുമ്പത്തെ സീസണില്‍ 12 ഇന്നിങ്‌സുകളിലായി ഒരു സെഞ്ച്വറിയടക്കം വെറും 355 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. തമിഴ്‌നാടിനു വേണ്ടി എട്ടു ഏകദിനങ്ങളില്‍ നിന്നും നേടിയതാവട്ടെ 272 റണ്‍സും. ഇന്ത്യന്‍ ടീമിലേക്ക് കാര്‍ത്തിക് തിരിച്ചെത്തുമെന്ന് അന്നു ആരും കരുതിയിരുന്നില്ലെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
മുംബൈയില്‍ നിന്നുള്ള പരിശീലകന്‍
മുംബൈയിലെ ഒരു പ്രാദേശിക കോച്ചായിരുന്ന അപൂര്‍വ് ദേശായിയെയാണ് അന്നു കാര്‍ത്തികിന്റെ പരിശീലകനായി തിരഞ്ഞെടുത്തതെന്ന് അഭിഷേക് പറഞ്ഞു. കൂടാതെ കാര്‍ത്തികിന്റെ സഹായത്തിനായി മുംബൈയുടെ മുന്‍ ഓപ്പണര്‍ അമിത് പഗ്നിസുമുണ്ടായിരുന്നു. കൂടാത പേര് വെളിപ്പെടുത്താന്‍ അഭിഷേക് ആഗ്രഹിക്കാത്ത മറ്റൊരാള്‍ കൂടി കാര്‍ത്തികിനെ സഹായിക്കാനുണ്ടായിരുന്നു. ക്രീസില്‍ കാര്‍ത്തികിന്റെ പാദചലനം മെച്ചപ്പെടുത്തുകയെന്നതായിരുന്നു ഇയാളുടെ ചുമതല.
ഉച്ചസമയങ്ങളില്‍ രണ്ടു തവണ താനും കാര്‍ത്തികും അന്ന് പരിശീലനം നടത്തിയിരുന്നതായി അഭിഷേക് പറഞ്ഞു. കൂടാതെ ജിമ്മില്‍ വര്‍ക്കൗട്ടും യോഗയുമെല്ലാം പരിശീലിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. കാര്‍ത്തികിനെ മാത്രമല്ല ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും നിദാഹാസ് ട്രോഫിയിലെ ക്യാപ്റ്റനുമായ രോഹിത് ശര്‍മയെയും കരിയറിന്റെ മോശം കാലത്ത് ടീമിലേക്ക് തിരിച്ചെത്താന്‍ അഭിഷേക് സഹായിച്ചിട്ടുണ്ട്.
ഗംഭീര തിരിച്ചുവരവ്
കഠിനമായ പരിശീലനരീതികള്‍ കാര്‍ത്തികിന്റെ കരിയറിലുണ്ടാക്കിയ മാറ്റം വളരെ വലുതായിരുന്നു. തൊട്ടടുത്ത സീസണിലെ ആഭ്യന്തര ക്രിക്കറ്റില്‍ 14 മല്‍സരങ്ങളില്‍ 50നു മുകളില്‍ ശരാശരിയില്‍ 704 റണ്‍സ് കാര്‍ത്തിക് നേടിയിരുന്നതായി അഭിഷേക് പറഞ്ഞു.
ഇതിനു ശേഷം നടന്ന ഒമ്പത് മല്‍സരങ്ങളില്‍ 118 ശരാശരിയില്‍ 607 റണ്‍സും കാര്‍ത്തിക് അടിച്ചെടുത്തിരുന്നു. രണ്ടു സെഞ്ച്വറികളും ഒരു അര്‍ധസെഞ്ച്വറിയും ഇതിള്‍പ്പെടുന്നു.
ഇപ്പോള്‍ അഭിഷേകിനെ ഗുരുതുല്യനായാണ് കാര്‍ത്തിക് കാണുന്നത്. ദിവസവും രണ്ടു തവണയെങ്കിലും കാര്‍ത്തിക് തന്നെ വിളിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സെക്രട്ടറിയെപ്പോലെയാണ് താനെന്നും അഭിഷേക് തമാശയായി പറയുന്നു.