ഇന്ത്യന്‍ ക്രിക്കറ്റ് ടീം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിജയക്കുതിപ്പുമായി മുന്നേറുമ്പോള്‍ എല്ലാവരും മറന്നുപോവുന്ന ഒരു പേരുണ്ട്, അതു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടേതാണ്. ടീം വിജയിക്കുമ്പോള്‍ ഇതിന്റെ ക്രെഡിറ്റ് എല്ലായ്‌പ്പോഴും ക്യാപ്റ്റനും കളിക്കാര്‍ക്കുമാണ് ലഭിക്കാറുള്ളത്. അതിനു പിന്നില്‍ സുപ്രധാന തീരുമാനമെടുക്കാക്കുള്ള മുഖ്യ സെലക്ടറെ കുറിച്ച് ആരും ചിന്തിക്കാറില്ല.
2023 ജുലൈ മുതല്‍ ടീം ഇന്ത്യയുടെ ചീഫ് സെലക്ടര്‍ സ്ഥാനത്തു മുന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ അഗാര്‍ക്കറുണ്ട്. തന്റെ കമ്മിറ്റിയിലുള്ളവര്‍ ഇതിനിടെ മാറിയെങ്കിലും അദ്ദേഹത്തിന്റെ സീറ്റ് ഇപ്പോഴും ഭദ്രമാണ്. അടുത്തിടെ അഗാര്‍ക്കറുടെ കരാര്‍ ബിസിസിഐ വീണ്ടും ഒരു വര്‍ഷത്തേക്കു കൂടി പുതുക്കുകയും ചെയ്തു.

2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം റണ്ണറപ്പായതും കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പും ഈ വര്‍ഷം ചാംപ്യന്‍സ് ട്രോഫിയുമെല്ലാം സ്വന്തമാക്കിയതും അഗാര്‍ക്കറിനു കീഴിലാണ്. രണ്ടു വര്‍ഷത്തോളം നീണ്ട റോളില്‍ അദ്ദേഹത്തിനു റേറ്റിങ് നല്‍കിയാല്‍ പ്രധാന പോസിറ്റീവുകളും നെഗറ്റീവുകളും എന്തൊക്കെയെന്നു നോക്കാം.
കൂടുതലും പോസിറ്റീവുകള്‍
ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടറെന്ന നിലയില്‍ റേറ്റിങ് നല്‍കിയാല്‍ 10ല്‍ എട്ടായിരിക്കും അജിത് അഗാര്‍ക്കറിനു ലഭിക്കുക. നെഗറ്റീവുകകളേക്കാള്‍ പോസിറ്റീവുകളാണ് അദ്ദേഹത്തിനു കൂടുതലുള്ളത്. ഇതില്‍ എടുത്തു പറയേണ്ട കാര്യം താരാരാധനയ്ക്കു പകരം നമ്പറുകള്‍ക്കു പ്രാധാന്യം നല്‍കാന്‍ തുടങ്ങിത്. മുന്‍ സെലക്ടര്‍മാര്‍ താരപരിവേഷം കൂടി പരിഗണിച്ചാണ് ടീം സെലക്ഷന്‍ നടത്താറുള്ളത്.
പക്ഷെ അഗാര്‍ക്കര്‍ ഇവയേക്കാള്‍ താരങ്ങളുടെ സമീപകാല പ്രകടനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെയെല്ലാം ടെസ്റ്റില്‍ നിന്നുള്ള വിരമിക്കലുകള്‍ക്കു വഴിയൊരുക്കിയതും ഇതാണ്. ചേതേശ്വര്‍ പുജാരയെയും അഗാര്‍ക്കര്‍ ടീമിലേക്കു തിരികെ വിളിച്ചില്ല.
ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെയും മോശം പ്രകടനത്തിന്റെ പേരില്‍ അദ്ദേഹം ഇപ്പോള്‍ തഴഞ്ഞിരിക്കുകയാണ്. ഏറ്റവും അവസാനമായി വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഏകദിന ടീമില്‍ നിന്നും തഴയപ്പെട്ടു.
ആഭ്യന്തര ക്രിക്കറ്റില്‍ സീനിയര്‍ കളിക്കാരടക്കം എല്ലാവരും നിര്‍ബന്ധമായും കളിക്കണമെന്നു ആവശ്യപ്പെട്ടതും അഗാര്‍ക്കറുടെ വലിയൊരു പ്ലസ് പേയിന്റാണ്. ഇതു കാരണം രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത് എന്നിവരടക്കമുള്ളവര്‍ പോലും അടത്തിടെ രഞ്ജി ട്രോഫിയില്‍ കളിക്കുകയും ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ കെഎല്‍ രാഹുലിന്റെ ബാറ്റിങില്‍ വിശ്വാസമര്‍പ്പിച്ചതും ടീമില്‍ നിലനിര്‍ത്തിയതും അഗാര്‍ക്കറുടെ മികവാണ്. ഒരു സമയത്തു ടെസ്റ്റില്‍ രാഹുലിന്റെ ശരാശരി 33-34ലേക്കു വീണിരുന്നു. അദ്ദേഹത്തെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കണമെന്നു പോലും ആവശ്യങ്ങളുയര്‍ന്നു.
പക്ഷെ രാഹുലിനു ഇനിയും ടെസ്റ്റില്‍ ടീമിനായി സംഭാവന ചെയ്യാന്‍ കഴിയുമെന്നു അഗാര്‍ക്കറിനു ഉറപ്പുണ്ടായിരുന്നു. ഈ കാരണത്താല്‍ കൈവിട്ടതുമില്ല. ഇപ്പോള്‍ ടെസ്റ്റ് ഓപ്പണറുടെ റോളില്‍ കസറുകയാണ് താരം.
ശുഭ്മന്‍ ഗില്ലിനെ നായകസ്ഥാനത്തേക്കു കൊണ്ടുവന്നതാണ് അഗാര്‍ക്കറുടെ മറ്റൊരു മാസ്റ്റര്‍സ്‌ട്രോക്ക്. ടെസ്റ്റില്‍ മോശം റെക്കോര്‍ഡുള്ള അദ്ദേഹത്തെ സ്ഥിരം നായകനാക്കിയപ്പോള്‍ എല്ലാവരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ ഗില്ലിന്റെ ടീം 2-2നു തളച്ചതോടെ അഗാര്‍ക്കറായിരുന്നു ശരിയെന്നു തെളിഞ്ഞു.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു നല്‍കി വരുന്ന മികച്ച പിന്തുണയാണ് അഗാര്‍ക്കറുടെ മറ്റൊരു വലിയ പോസിറ്റീവെന്നു പറയാം. ദേശീയ ടീമില്‍ നേരത്തേ അകത്തും പുറത്തുമായി തുടരുകയായിരുന്നു അദ്ദേഹം.
പക്ഷെ അഗാര്‍ക്കര്‍ വന്നതോടെ സഞ്ജു ടീമിലെ സ്ഥിരം സാന്നിധ്യമാവുകയാണ്. ടി20യില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണ് ഇപ്പോള്‍ അദ്ദേഹം. അഭിഷേക് ശര്‍മയ്ക്കു അഗാര്‍ക്കര്‍ നല്‍കിയ പിന്തുണയും എടുത്തു പറയേണ്ടതാണ്.
ടി20യില്‍ അദ്ദേഹത്തെ സ്ഥിരം ഓപ്പണറാക്കി വളര്‍ത്തിയെടുക്കാനുള്ള നീക്കത്തിനു പിന്നില്‍ അദ്ദേഹമാണ്, അരങ്ങേറ്റത്തിനു ശേഷം കുറച്ചു മല്‍സരങ്ങളില്‍ അഭിഷേക് തുടരെ ഫ്‌ളോപ്പായെങ്കിലും താരത്തെ അഭിഷേക് ടീമില്‍ നിലനിര്‍ത്തി. ഇതിന്റെ ഫലമാണ് ഇപ്പോള്‍ ടീമിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൂടാതെ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിക്കു രണ്ടാം ജന്‍മം നല്‍കിയതും അഗാര്‍ക്കര്‍ തന്നെ. ടി20 ടീമിലേക്കു കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ തിരിച്ചുവിളിച്ചതും അഗാര്‍ക്കറുടെ കൂര്‍ബുദ്ധിയാണ്. ഇപ്പോള്‍ ലോകത്തിലെ തന്നെ ബെസ്റ്റുകളിലൊന്നായി വരുണ്‍ മാറിയിരിക്കുകയാണ്.
നെഗറ്റീവകളുമുണ്ട്
മുഖ്യ സെലക്ടറെന്ന നിലയില്‍ വെറും പോസിറ്റീവകുകള്‍ മാത്രമല്ല ചില നെഗറ്റീവുകളും അജിത് അഗാര്‍ക്കറിനുണ്ട്. ഇതില്‍ ഇപ്പോഴും ദുരൂഹമായി തുടരുന്നത് യുവ പേസര്‍ ഹര്‍ഷിത് റാണയ്ക്കു നിരന്തരം ലഭിച്ചു കൊണ്ടിരിക്കുന്ന അവസരങ്ങളാണ്. മൂന്നു ഫോര്‍മാറ്റുകളിലും ഇതിനകം താരം കളിച്ചു കഴിഞ്ഞു. ശരാശരിയില്‍ താഴെ പ്രകടനം നടത്തിയും ഹര്‍ഷിത്തിനു വീണ്ടും വീണ്ടും ടീമില്‍ അവസരങ്ങളും ലഭിക്കുന്നു.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ജോലി ഭാരത്തിന്റെ കാരണം പറഞ്ഞ് ഇടയ്ക്കിടെ വിശ്രമം നല്‍കുന്ന അഗാര്‍ക്കറുടെ തീരുമാനമാണ് മറ്റൊരു നെഗറ്റീവായി പറയാവുന്ന കാര്യം. ആവശ്യത്തില്‍ കൂടുതല്‍ ബുംറയ്ക്കു അദ്ദേഹം വിശ്രമം നല്‍കുന്നുണ്ടെന്നതാണ് സത്യം.