
ഫൈനലില്‍ ഇന്ത്യയുടെ ഹീറോയായത് ധോണിയായിരുന്നു. 79 ബോളില്‍ പുറത്താവാതെ 91 റണ്‍സായിരുന്നു അദ്ദേഹം അടിച്ചെടുത്തത്. എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. കലാശക്കളിയില്‍ ബാറ്റിങ് ഓര്‍ഡറില്‍ ധോണി നടത്തിയ പരീക്ഷണമാണ് ടേണിങ് പോയിന്റായി മാറിയത്. കാരണം അതുവരെയുള്ള മല്‍സരങ്ങളില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തത് യുവരാജ് സിങായിരുന്നു. അദ്ദേഹം ഈ പൊസിഷനില്‍ കസറുകയും ചെയ്തിരുന്നു. പക്ഷെ ഫൈനലില്‍ യുവിക്കു പകരം അഞ്ചാമനായി ക്രീസിലേക്കു വന്നത് ധോണി തന്നെയായിരുന്നു. ഈ തീരുമാനം ധോണി തന്നെ സ്വയം എടുത്തതായിരുന്നു. ഇതേക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് അന്നു ടീമിന്റെ മെന്റല്‍ കണ്ടീഷന്‍ കോച്ചായിരുന്ന പാഡി അപ്റ്റണ്‍.

ഫൈനലില്‍ എംഎസ് ധോണി ബാറ്റിങില്‍ മുന്നിലേക്കു വന്നതിനെക്കുറിച്ച് എന്നോടു പലപ്പോഴും ചോദിക്കാറുണ്ട്. യുവരാജ് സിങിനു പകരം എന്തുകൊണ്ടായിരുന്നു അന്നു ധോണി കളിച്ചതെന്ന് എല്ലാവര്‍ക്കുമറിയേണ്ടത്. ഇപ്പോള്‍ പറയുന്നത് ഞാന്‍ കേട്ട കഥയല്ല, മറിച്ച് നേരിട്ട് അറിയുന്ന കാര്യമാണെന്നും പാഡി അപ്റ്റണ്‍ വ്യക്തമാക്കി.
ഒരു മല്‍സരം നടക്കുമ്പോള്‍ എല്ലായ്‌പ്പോഴും ഡ്രസിങ് റൂമിനകത്തു തന്നെ കഴിയാന്‍ ഇഷ്ടപ്പെടുന്നയാളാണ് ധോണി. അകത്തു തന്നെയിരുന്നാണ് അദ്ദേഹം മല്‍സരം വീക്ഷിക്കാറുള്ളത്. അന്നു ശ്രീലങ്കയുമായുള്ള ലോകകപ്പ് ഫൈനല്‍ ദിവസവും അങ്ങനെ തന്നെയായിരുന്നുവെന്നു അപ്റ്റണ്‍ പറയുന്നു.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമിന്റെ മുന്‍ ഭാഗം ഗ്ലാസ് കൊണ്ടുള്ളതായിരുന്നു. ഞാനും കോച്ച് ഗാരിയും (ഗാരി കേസ്റ്റ്ണ്‍) ഇതിനു പുറത്തിരുന്നായിരുന്നു മല്‍സരം കണ്ടത്. ധോണി ഡ്രസിങ് റൂമിനകത്തായിരുന്നു. പക്ഷെ ചില്ലിലൂടെ അദ്ദേഹത്തിനു ഞങ്ങളെ കാണാമായിരുന്നു. പെട്ടെന്ന് ഗ്ലാസ് വിന്‍ഡോയില്‍ ആരോ മുട്ടുന്ന ശബ്ദം ഞാനും ഗാരിയും കേട്ടു. ഞങ്ങള്‍ ഒരേ സമയത്തു തിരിഞ്ഞുനോക്കിയപ്പോള്‍ ധോണിയാണ് അകത്തു നിന്നും ചില്ലില്‍ മുട്ടിയതെന്നു മനസ്സിലായി. അടുത്തതായി താനാണ് ബാറ്റ് ചെയ്യുന്നതെന്ന സൂചനയായിരുന്നു ആ മുട്ടലിലൂടെ ധോണി ഉദ്ദേശിച്ചത്. ആംഗ്യഭാഷയിലൂടെയായിരുന്നു ഇത്. ഗാരി തലയാട്ടുകയും ചെയ്തതായി അപ്റ്റണ്‍ വെളിപ്പെടുത്തി.

രണ്ടു പേര്‍ക്കുമിടയില്‍ സംസാരമൊന്നുമില്ലായിരുന്നു. മുന്നില്‍ നില്‍ക്കാനുള്ള സമയം എത്തിയിരിക്കുകയാണെന്നും ധോണി തീരുമാനിച്ചിരുന്നു. ഒരു വൈറ്റ് ബോള്‍ മല്‍സരത്തില്‍ റണ്‍ചേസില്‍ ടീമിനെ വിജയിപ്പിക്കുകയെന്നത് ലോകത്തില്‍ ഏറ്റവും നന്നായി ചെയ്യാന്‍ സാധിക്കുന്നയാളാണ് താനെന്നു അദ്ദേഹം കാണിച്ചു തന്നു. ഫൈനലിനു മുമ്പുള്ള എട്ടു മല്‍സരങ്ങളിലും ധോണിക്കു ബാറ്റിങില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും അപ്റ്റണ്‍ വിശദമാക്കി.

ധോണിയുടെ നേതൃമികവും ധൈര്യവും കാണിച്ചുതന്ന അപൂര്‍വ്വ നിമിഷങ്ങളിലൊന്നായിരുന്നു അത്. ഗാരിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും ഇത് ഒരുപാട് പറയുന്നു. അന്നു ബാറ്റിങില്‍ യുവിക്കു മുമ്പ് ഇറങ്ങുന്നതിന്റെ ഗുണത്തെയോ ദോഷത്തേയൊ കുറച്ച് ധോണിയോ ഗാരിയോ പരസ്പരം ചര്‍ട്ട ചെയ്തിട്ടില്ല. ഒരേ രീതിയില്‍ ചിന്തിക്കുന്ന രണ്ടു പേരുടെ മനസ്സുകള്‍ തമ്മിലുള്ള ഐക്യമാണ് അത് തെളിയിക്കുന്നത്. ഗ്ലാസില്‍ മുട്ടുന്നു, ആംഗ്യം കാണിക്കുന്നു, ഗാരി തലയാട്ടുന്നു. ഇതില്‍ എല്ലാമുണ്ടായിരുന്നുവെന്നും അപ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications