ലോക ക്രിക്കറ്റിലെ സമാനതകളില്ലാത്ത ബാറ്റിങ് വിസ്മയമാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഓസ്‌ട്രേലിയന്‍ മുന്‍ ബാറ്റിങ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് ശേഷം സച്ചിനോളം മികച്ചൊരു ബാറ്റര്‍ ഉണ്ടായിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഹോബിയാക്കി മാറ്റിയ മാറ്റര്‍ ബ്ലാസ്റ്റര്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ചാണ് ബാറ്റ് താഴെവച്ചത്.
സച്ചിനുമായി താരതമ്യം ചെയ്യാവുന്ന ബാറ്റര്‍ പിന്നീട് ലോക ക്രിക്കറ്റില്‍ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. അദ്ദേഹത്തിന്റെ ചില ലോക റെക്കോര്‍ഡുകള്‍ ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ ഇതിഹാസം വിരാട് കോലി പിന്നീട് തിരുത്തിയെന്നത് ശരി തന്നെ. പക്ഷെ സച്ചിനുമായി കോലി താരതമ്യം ചെയ്യപ്പെടാറില്ല. എന്നാലിപ്പോള്‍ ഒരു പാകിസ്താന്‍ ആങ്കറുടെ വിചിത്രമായ താരതമ്യം കണ്ട് സ്തബ്ധരാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

പാകിസ്താന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ സൂപ്പര്‍ താരമെന്നറിയപ്പെടുന്ന ബാബര്‍ ആസമിനെയാണ് സച്ചിനുമായി പാക് ആങ്കര്‍ താരതമ്യം ചെയ്തത്. പാകിസ്താനിലെ അറിയപ്പെടുന്ന യൂട്യൂബറായ വാസി ഹബീബിനോടു ബാബറിനെയും സച്ചിനെയും താരതമ്യം ചെയ്യാമോയെന്നായിരുന്നു പാക് ആങ്കറുടെ ചോദ്യം. ഏറെ ആരാധകരുള്ള യൂട്യൂബര്‍ മാത്രമല്ല ക്രിക്കറ്റ് എഴുത്തുകാരനും ക്രിക്കറ്റ് അനാലിസ്റ്റും കൂടിയാണ് ഹബീബ്. സച്ചിനുമായി ബാബറെ താരതമ്യം ചെയ്തതില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച അദ്ദേഹം പാക് ആങ്കര്‍ക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തു.
ബാബര്‍ ആസവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാനായിരുന്നു ഹബീബ് എത്തിയത്. ഇതിനിടെയായിരുന്നു ബാബറിനെയും സച്ചിനെയും ഒന്നു താരതമ്യം ചെയ്യാമോയെന്നു പാക് ആങ്കര്‍ അദ്ദേഹത്തോടു ചോദിച്ചത്. ആദ്യം നിങ്ങള്‍ ബാബര്‍ ആസമിനെ വിരാട് കോലിയുമായി താരതമ്യം ചെയ്തു, പിന്നെ ശുഭ്മന്‍ ഗില്ലുമായും താരതമ്യം ചെയ്തു. ഇപ്പോള്‍ നിങ്ങള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിലേക്കു ചാടിയിരിക്കുകയാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ദയവായി ദൈവത്തെ ഭയപ്പെടണം. ദയവു ചെയ്ത് എന്നോട് ഈ തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കരുത്. ഞാനൊരു പാഷനേറ്റായ ക്രിക്കറ്റ് ഫാനാണ്. ഈ തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരാണ് ആ ആളുകള്‍? ബാബറിനെയും ടെണ്ടുല്‍ക്കറിനെയും താരതമ്യം ചെയ്യുന്നത് എങ്ങനെയാണ് നടക്കുകയെന്നും ഹബീബ് തുറന്നടിക്കുകയായിരുന്നു.
ബാബറിനെ സച്ചിനുമായി താരതമ്യം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ചെങ്കിലും ബാബറിനെ പ്രശംസിക്കാന്‍ അദ്ദേഹം മടിച്ചില്ല. ബാബര്‍ ആസം എന്റെ നാട്ടില്‍ നിന്നുള്ള കളിക്കാരനാണ്. ബാബറിന്റെ ബാറ്റിങിലെ റേഞ്ച്, സമീപനം എന്നിവയെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അദ്ദേഹം ക്ലാസിക് ബാറ്ററാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. മനോഹരമായി ഷോട്ടുകള്‍ കളിക്കുന്നയാളുമാണ്. പക്ഷെ ബാറ്റിങിലെ സൗന്ദര്യമല്ല എനിക്കു വേണ്ടത്, കളി ജയിപ്പിക്കുകയാണ് പ്രധാനമെന്നും ഹബീബ് വ്യക്തമാക്കി.
അടുത്തിടെ പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറും മുന്‍ ക്യാപ്റ്റനുമായ വസീം അക്രവും ബാബറിനെ മുന്‍ ഇതിഹാസങ്ങളായ സച്ചിന്‍, ബ്രയാന്‍ ലാറ എന്നിവരുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാണിച്ചിരുന്നു.

ബാബര്‍ വളരെ മികച്ച താരമാണ്. ലോക ക്രിക്കറ്റില്‍ നിലവിലെ മികച്ച മൂന്നു ബാറ്റര്‍മാരെയെടുത്താല്‍ അക്കൂട്ടത്തില്‍ അദ്ദേഹവുമുണ്ടാവും. വളരെ മികച്ച ക്രിക്കറ്റിങ് ഷോട്ടുകളാണ് ബാബര്‍ കളിക്കാറുള്ളത്. അദ്ദേഹം ഒരു പിഞ്ച് ഹിറ്ററായിരുന്നെങ്കില്‍ എങ്ങനെ പുറത്താക്കാമെന്നു ബൗളര്‍ക്കു അറിയുമായിരുന്നുവെന്നും അക്രം അഭിപ്രായപ്പട്ടിരുന്നു.
പക്ഷെ ബ്രയാന്‍ ലാറ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെപ്പോലെയുള്ള മഹാന്മാരുമായി ബാബര്‍ ആസമിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം സച്ചിന്‍, ലാറ എന്നിവര്‍ക്കെതിരേ ബൗള്‍ ചെയ്യുകയെന്നതു വളരെ കടുപ്പമേറിയ കാര്യമായിരുന്നു. മികച്ച ബോളുകളില്‍ പോലും അവര്‍ ഗംഭീരമായ ഷോട്ടുകള്‍ കളിക്കുമായിരുന്നു.
അതുകൊണ്ടു തന്നെ അവരെ പുറത്താക്കാന്‍ വളരെ കുറച്ച് അവസരങ്ങൾ മാത്രമേ ഒരു ബൗളര്‍ക്കു ലഭിക്കുകയുള്ളൂ. സാങ്കേതികപരമായി വളരെ മികച്ചവരാണ് സച്ചിനും ലാറയും. ഒരു ട്രാക്കില്‍ ഇവര്‍ സെറ്റായിക്കഴിഞ്ഞോയെന്ന് അറിയാന്‍ തുടക്കത്തില്‍ തന്നെ അറ്റാക്കിങ് ലൈനില്‍ ബൗള്‍ ചെയ്യുകയാണ് വേണ്ടതെന്നും അക്രം വ്യക്തമാക്കിയിരുന്നു.