ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ വര്‍ഷങ്ങളിലൊന്നായാണ് 2024 രേഖപ്പെടുത്തിയിട്ടുള്ളത്. കാരണം ഏഴു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് ആദ്യത്തെ ഐസിസി ട്രോഫി ഇന്ത്യ സ്വന്തമാക്കിയത് 2024ലായിരുന്നു. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ സൗത്താഫ്രിക്കയെ വീഴ്ത്തിയായിരുന്നു ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടധാരണം. പരാജയം മുന്നില്‍ കണ്ട ശേഷമായിരുന്നു അവസാന നാലോവറില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ ടി20 ലോകകപ്പില്‍ മുത്തമിട്ടത്.
ഫൈനലിലെ ടേണിങ് പോയിന്റായി മാറിയത് വെടിക്കെട്ട് താരം ഹെന്‍ട്രിച്ച് ക്ലാസെന്റെ വമ്പന്‍ വിക്കറ്റായിരുന്നു. ഇടിവെട്ട് ഫിഫ്റ്റിയുമായി ടീമിനെ അദ്ദേഹം തനിച്ച് ലോകകിരീടത്തിലേക്കു നയിക്കവെയാണ് കളിയിലെ വഴിത്തിരിവ് സംഭവിച്ചത്. ക്ലാസെനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ സമ്മാനിക്കുകയായിരുന്നു.

ഇതിനു ശേഷമാണ് സൗത്താഫ്രിക്കയെ വരിഞ്ഞുകെട്ടി ഇന്ത്യ വിശ്വവിജയികളായത്. ക്ലാസെന്റെ ഈ പുറത്താവലിനെക്കുറിച്ച് ചില പ്രധാനപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ഹാര്‍ദിക്. ഈ വിക്കറ്റെടുക്കാനുള്ള തന്ത്രം സ്വയം താന്‍ തന്നെ എടുത്തതാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ക്ലാസെന്റെ വിക്കറ്റ്
സൗത്താഫ്രിക്കയെ കന്നി ടി20 ലോക കിരീടത്തിലേക്കു ഹെന്‍ട്രിച്ച് ക്ലാസെന്‍ നയിക്കവെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിനെ രക്ഷിച്ചത്. 27 ബോളില്‍ 52 റണ്‍സ് വാരിക്കൂട്ടി ക്ലാസെന്‍ കുതിച്ചപ്പോള്‍ അവസാനത്തെ നാലോവറില്‍ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ വെറും 26 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ, ഇന്ത്യ കളി തോറ്റുവെന്നു ആരാധകര്‍ ഭയന്ന നിമിഷമായിരുന്നു ഇത്. എന്നാല്‍ 17ാം ഓവര്‍ എറിയാനെത്തിയ ഹാര്‍ദിക് പാണ്ഡ്യയാണ് ക്ലാസെനെ മടക്കി ഇന്ത്യയെ തിരിച്ചു കൊണ്ടുവന്നത്.
ആ ബോളെറിയുന്നതിനു മുമ്പ് ഞാന്‍ രോഹിത്തിനോടു ഒരു കാര്യം പറഞ്ഞിരുന്നു. ക്ലാസെനെതിരേ വൈഡ് ബോളാണ് ഞാന്‍ എറിയുകയെന്നായിരുന്നു അദ്ദേഹത്തെ അറിയിച്ചത്. കാരണം സ്റ്റംപുകളിലേക്കാണ് ബോള്‍ വരികയെന്നു ക്ലാസെന്‍ പ്രതീക്ഷിക്കുമെന്നു എനിക്കു അറിയാമായിരുന്നു.
അദ്ദേഹത്തിന്റെ കാല്‍ അല്‍പ്പം ലെഗ് സൈഡിലേക്കായിരുന്നു കാണപ്പെട്ടത്. അതുകൊണ്ടു തന്നെ അവിടേക്കാണ് ക്ലാസെന്‍ ഷോട്ട് കളിക്കാന്‍ പോവുന്നതെന്നും മനസ്സിലായി. റണ്ണപ്പിനു തൊട്ടുമുമ്പാണ് കാസെനെ നോക്കിയതിനു ശേഷം ഞാനൊരു സ്ലോ ബോളാണ് എറിയുന്നതെന്നു രോഹിത്തിനോടു പറഞ്ഞത്. കാരണം സ്ലോ ബോളിനായി ഒരു ഫീല്‍ഡറെ താന്‍ നിര്‍ത്തിയിരുന്നില്ലെന്നും ഹാര്‍ദിക്ക് വ്യക്തമാക്കി.

ഏതു തരത്തിലുള്ള ബോളായിരിക്കും ഞാന്‍ എറിയാന്‍ പോവുകയെന്നു ക്ലാസെനു അറിയില്ലായിരുന്നു. കാരണം അത്രയും ഗംഭീരമായിട്ടായിരുന്നു അദ്ദേഹം ബോളുകളെ പ്രഹരിച്ചു കൊണ്ടിരുന്നത്. ക്ലാസെന്റ വിക്കറ്റോടെ കളിയിലേക്കു തങ്ങള്‍ക്കു വാതില്‍ തുറന്നതായും അദ്ദേഹം പറഞ്ഞു.
ഓഫ്സ്റ്റംപിന് ഏറെ പുറത്തേക്കു പോയ സ്ലോ ബോളിനെതിരേ ആഞ്ഞുവീശിയ ക്ലാസെനു പിഴയ്ക്കുകയായിരുന്നു. എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അനായാസം പിടികൂടുകയും ചെയ്തു. ഈ ഓവര്‍ മാത്രമല്ല 20ാമത്തെ ഓവറും ബൗള്‍ ചെയ്തത് ഹാര്‍ദിക്കായിരുന്നു. 16 റണ്‍സായിരുന്നു അദ്ദേഹത്തിനു പ്രതിരോധിക്കേണ്ടിയിരുന്നത്. പക്ഷെ ഒമ്പതു റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ.
ഏഴു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ഇന്ത്യ ലോക കിരീടവും ചൂടി. ഫൈനലില്‍ മൂന്നോവറില്‍ 20 റണ്‍സിന് മൂന്നു വിക്കറ്റുകളാണ് ഹാര്‍ദിക് പോക്കറ്റിലാക്കിയത്. ടൂര്‍ണമെന്റിലുടനീളം ശ്രദ്ധേയമായ പ്രകടനമാണ് അദ്ദേഹം നടത്തിയത്. 151.57 സ്‌ട്രൈക്ക് റേറ്റില്‍ 144 റണ്‍സെടുത്ത ഹാര്‍ദിക് 7.64 ഇക്കോണമി റേറ്റില്‍ 11 വിക്കറ്റുകളും പിഴുതിരുന്നു.