മുന്‍ ഇന്ത്യന്‍ താരമായ വീരേന്ദര്‍ സെവാഗ്, ഫെവിക്കോള്‍ പരസ്യം ഉയര്‍ത്തിപ്പിടിച്ചു സ്പിന്നര്‍മാരെ 'ഭിത്തിയിലൊട്ടിച്ച' കാര്യം പറയുന്നതിനിടെയായിരുന്നു ഹര്‍ഭജന്റെ ഗൂഗ്ലി. 'ഞാന്‍ വെറും 14 - 15 വര്‍ഷം മാത്രമാണ് സ്പിന്നര്‍മാരെ തേച്ചൊട്ടിച്ചത്. എന്നാല്‍ ഫെവിക്കോളാകട്ടെ വര്‍ഷം അറുപതു കഴിഞ്ഞിട്ടും ഒട്ടിക്കല്‍ തുടരുന്നു', നര്‍മ്മം കലര്‍ത്തി സെവാഗ് കുറിച്ചു. ട്വീറ്റ് കാണണ്ട താമസം മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജനെത്തി സെവാഗിന് മറുപടിയുമായി.
|
'ശരിയാണ് വീരു, നിനക്ക് പാകിസ്താന്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച ബാറ്റിങ് ശരാശരിയുണ്ട്. പക്ഷെ ഒരുകാര്യം ഓർക്കണം; എല്ലാ സ്പിന്നര്‍മാരും പാകിസ്താന്‍കാരല്ല' — ഉരുളയ്ക്ക് ഉപ്പേരി പോലെ ഹര്‍ഭജനും തൊടുത്തു ട്വീറ്റ്. ടെസ്റ്റില്‍ ആദ്യമായി ഹാട്രിക്ക് നേട്ടം കുറിച്ച ഇന്ത്യന്‍ താരമാണ് ഹര്‍ഭജന്‍ സിങ്. 2001 -ലെ കൊല്‍ക്കത്ത ടെസ്റ്റില്‍ റിക്കി പോണ്‍ടിങ്, ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍ എന്നിവരെ തുടര്‍ച്ചയായി പുറത്താക്കിയായിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയത്.
|
അടുത്തിടെ സമാപിച്ച് ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രിത് ബുംറയും ഇന്ത്യയ്ക്കായി ഹാട്രിക്ക് വിക്കറ്റ് കണ്ടെത്തിയിരുന്നു. ഇതേസമയം, മൂന്നാമത്തെ വിക്കറ്റു കൈക്കലാക്കാന്‍ താരത്തിന് ഡിസിഷന്‍ റിവ്യു സംവിധാനത്തെ ആശ്രയിക്കേണ്ടി വന്നു. 2001 -ല്‍ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ അവസരമുണ്ടായിരുന്നെങ്കില്‍ തനിക്ക് വിക്കറ്റു നഷ്ടപ്പെടില്ലായിരുന്നു എന്നാണ് ഗില്‍ക്രിസ്റ്റിന്റെ അഭിപ്രായം. താരം ഇക്കാര്യം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
പുലിവാലായത് ത്രീഡി ട്വീറ്റോ? പുറത്താക്കിയത് അതോ? ആദ്യമായി പ്രതികരിച്ച് റായുഡു
ഗില്‍ക്രിസ്റ്റിന്റെ അഭിപ്രായത്തിനും ഹര്‍ഭജന്‍ മറുപടി നല്‍കുകയുണ്ടായി. രൂക്ഷമായ ഭാഷയിലാണ് ഹര്‍ഭജന്‍ പ്രതികരിച്ചതും. 'ഇത്തരം നിസാര കാര്യങ്ങള്‍ക്കായി കരയുന്നത് നിര്‍ത്തൂ. ആദ്യ പന്തില്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍ കളി ജയിപ്പിക്കുമെന്ന് കരുതുന്നുണ്ടോ? ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം കൂടുതല്‍ പക്വത കാട്ടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ ചില കാര്യങ്ങള്‍ മാറില്ല. താങ്കള്‍ ഇതിന് ഉത്തമ ഉദ്ദാഹരണമാണ്', ഹര്‍ഭജന്‍ ഗില്‍ക്രിസ്റ്റിന് ചുട്ട മറുപടിയേകി.
ഇന്ത്യയെ വീഴ്ത്താന്‍ ദക്ഷിണാഫ്രിക്കന്‍ പടയൊരുക്കം... തയ്യാറെടുപ്പ് ഇങ്ങനെ, ഉറക്കമില്ലാ രാത്രികള്‍
എന്നാല്‍ സംഭവം പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ശ്രദ്ധ നേടിയതോടെ താരം ട്വീറ്റ് നീക്കം ചെയ്തു. ഇന്ത്യയ്ക്കായി 103 ടെസ്റ്റ് മത്സരങ്ങളും 236 ഏകദിനങ്ങളും ഹര്‍ഭജന്‍ സിങ് കളിച്ചിട്ടുണ്ട്. 2016 ഏഷ്യാ കപ്പില്‍ യുഎഇക്ക് എതിരെയായിരുന്നു ഹര്‍ഭജന്റെ അവസാന രാജ്യാന്തര ട്വന്റി-20 മത്സരം.