ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ഹനുമാ വിഹാരിയുള്‍പ്പെട്ട ആന്ധ്രാ പ്രദേശ് ക്രിക്കറ്റിലെ വിവാദം ഇപ്പോള്‍ ചൂടുപിടിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ആന്ധ്രാ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ വിഹാരി രാജിവയ്ക്കുകയും ചെയ്തിരുന്നു. അന്നു ഇതിന്റെ കാരണം തുറന്നു പറയാതിരുന്ന അദ്ദേഹം ഒരു മാസത്തിനു ശേഷം ടീമംഗമായ കെഎന്‍ പ്രുധ്വിരാജിനെതിരേ പേരെടുത്തു പറയാതെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം.
രാഷ്ട്രീയപരമായി തനിക്കു മേലുള്ള സമ്മര്‍ദ്ദമാണ് രാജിക്കു കാരണമെന്നാണ് വിഹാരി വെളിപ്പെടുത്തിയത്. മാത്രമല്ല ഇനിയൊരിക്കലും ആന്ധ്രയ്ക്കു വേണ്ടി കളിക്കില്ലെന്നു അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. രഞ്ജിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യപ്രദേശിനോടു തോറ്റ് ആന്ധ്ര പുറത്തായതിനു പിന്നാലെയായിരുന്നു വിഹാരി ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ക്യാപ്റ്റനായിരിക്കെ ആന്ധ്രാ ടീമിലെ ഒരു താരത്തെ താന്‍ ശകാരിച്ചപ്പോള്‍ അയാള്‍ രാഷ്ട്രീയ നേതാവായ അച്ഛനോടു പരാതി പറയുകയായിരുന്നുവെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ വിഹാരി കുറിച്ചത്. ഇതേ തുടര്‍ന്നു തനിക്കെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ ഇയാള്‍ ആന്ധ്രാ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനോടു ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിഹാരിയുടെ ആരോപണം.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞങ്ങള്‍ അവസാനം വരെ പൊരുതി നോക്കി. പക്ഷെ ആന്ധ്രയ്‌ക്കൊപ്പം വീണ്ടുമൊരു ക്വാര്‍ട്ടറില്‍ തോറ്റത് നിരാശനാക്കുന്നു. ഈ പോസ്റ്റ് ഞാന്‍ മുന്നോട്ടു വയ്ക്കുന്ന ചില വസ്തുതകളെക്കുറിച്ചുള്ളതാണ്. ബംഗാളുമായുള്ള ആദ്യത്തെ മല്‍സരത്തില്‍ ഞാനായിരുന്നു ടീം ക്യാപ്റ്റന്‍.
ഈ കളിക്കിടെ ടീമിലെ 17ാമനായ ഒരു കളിക്കാരനെ ഞാന്‍ ശകാരിച്ചിരുന്നു. അയാള്‍ അതു രാഷ്ട്രീയ നേതാവായ അച്ഛനെ അറിയിക്കുകയും ചെയ്തു. എനിക്കെതിരേ നടപടിയെടുക്കാനാണ് ആ താരത്തിന്റ അച്ഛന്‍ അസോസിയേഷനോടു ആവശ്യപ്പെട്ടതെന്നും വിഹാരി പോസ്റ്റില്‍ കുറിച്ചു.
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബംഗാളിനെതിരേ 410 റണ്‍സ് ചേസ് ചെയ്തു ജയിക്കാന്‍ ഞങ്ങള്‍ക്കായിരുന്നു. ഒരു തെറ്റ് പോലും ചെയ്യാതിരുന്നിട്ടും എന്നോടു ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെടുകയായിരുന്നു. വ്യക്തിപരമായി ഒരു താരത്തോടും ഞാന്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല.
പക്ഷെ കഴിഞ്ഞ വര്‍ഷം പരിക്കേറ്റിട്ടും ഇടംകൈയനായി ബാറ്റ് ചെയ്ത, ഏഴു വര്‍ഷത്തിനിടെ 5 തവണ ആന്ധ്രയെ നോക്കൗട്ടിലെത്തിച്ച, ഇന്ത്യക്കായി 16 ടെസ്റ്റുകള്‍ കളിച്ച എന്നേക്കാള്‍ പ്രധാനം ആ താരമാണെന്നാണ് അസോസിയേഷന്‍ ചിന്തിച്ചതെന്നും വിഹാരി പോസ്റ്റില്‍ തുറന്നടിച്ചിരുന്നു.
എനിക്കു വലിയ അമ്പരപ്പാണ് തോന്നിയത്. ക്രിക്കറ്റെന്ന ഗെയിമിനെയും സ്വന്തം ടീമിനെയും ബഹുമാനിക്കുന്നതു കൊണ്ടു മാത്രമാണ് ഞാന്‍ ഈ സീസണില്‍ തുടര്‍ന്നു കളിച്ചത്. എന്തു പറഞ്ഞാലും കളിക്കാര്‍ അതു കേള്‍ക്കണമെന്നും അവര്‍ കാരണമാണ് താരങ്ങള്‍ ടീമിലുള്ളതെന്നുമാണ് അസോസിയേഷന്‍ കരുതുന്നത്. ഇതാണ് ഏറ്റവും സങ്കടകരമായ കാര്യം. എനിക്കു വലിയ അപമാനവും ലജ്ജയുമാണ് തോന്നിയത്, ഇന്നു വരെ ഞാന്‍ ഇതൊന്നും പുറമെ പ്രകടിപ്പിക്കാതെ നില്‍ക്കുകയായിരുന്നു.

എനിക്കു ആത്മാഭിമാനം നഷ്ടമായ ആന്ധ്രയ്ക്കു വേണ്ടി ഇനിയൊരിക്കലും കളിക്കില്ലെന്നാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ടീമിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഓരോ സീസണിലും ഞങ്ങളുടെ വളര്‍ച്ച ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷെ ഞങ്ങള്‍ വളരാന്‍ അസോസിയേഷന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹനുമാ വിഹാരി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിമര്‍ശിക്കുകയായിരുന്നു.
അതിനു പിന്നാലെയാണ് ആരോപണ വിധേയനായ ആന്ധ്രയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെഎന്‍ പ്രുധ്വിരാജ് വിഹാരിക്കെതിരേ രംഗത്തുവന്നത്. വിഹാരിയുടെ ആരോപങ്ങള്‍ താരം പൂര്‍ണമായി തള്ളുകയും ചെയ്തു. വിഹാരി പരാമര്‍ശിച്ച താരം ആരാണെന്ന കാര്യത്തില്‍ ആദ്യം വ്യക്തതയില്ലായിരുന്നു. ഒടുവില്‍ പ്രുധ്വിരാജ് തന്നെയാണ് അതു താനാണെന്നു സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്.
കമന്ററി ബോക്‌സില്‍ നിങ്ങള്‍ തിരയുന്ന ആ താരം ഞാനാണ്. നിങ്ങള്‍ കേട്ടതെല്ലാം കളവാണ്. ഗെയിമിനേക്കാള്‍ വലുതായി ആരും തന്നെയില്ല, ഞാന്‍ മറ്റെന്തിനേക്കാളും ക്രിക്കറ്റിനെ ബഹുമാനിക്കുകയും ചെയ്യുന്നു. വ്യക്തിപരമായ ആക്രമണവും അസഭ്യമായ ഭാഷയുമൊന്നും ഒരു പ്ലാറ്റ്‌ഫോമിലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.
ആ ദിവസം എന്തായിരുന്നു സംഭവിച്ചതെന്നു ടീമിലെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ നിങ്ങള്‍ക്കു വേണമെങ്കില്‍ ഈ തരത്തിലുള്ള സഹതാപ ഗെയിമുകള്‍ കളിക്കൂയെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രുധ്വിരാജ് കുറിക്കുകയും ചെയ്തു.