
ഇപ്പോഴിതാ 2011ലെ ലോകകപ്പ് സെമിയില്‍ തന്നെ കളിപ്പിക്കുകയായിരുന്നെങ്കില്‍ സച്ചിനെയും സെവാഗിനെയും പുറത്താക്കുമായിരുന്നെന്നും തന്നെ കളിപ്പിക്കാതിരുന്നത് അനീതിയാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക് പേസര്‍ ഷുഹൈബ് അക്തര്‍. ' 2011ലെ ഏകദിന ലോകകപ്പ് സെമിയില്‍ ടീം മാനേജ്‌മെന്റ് എന്നെ പരിഗണിക്കാതിരുന്നത് തീര്‍ത്തും അനീതിയാണ്. രണ്ട് മത്സരങ്ങള്‍ നഷ്ടമായെന്ന് എനിക്കറിയാം. വാംഖഡെയില്‍ പാകിസ്താന്റെ പതാക ഉയര്‍ന്ന് പറക്കുകയും ടീം ഫൈനല്‍ കളിക്കുകയും ചെയ്യണമെന്നാണ് ആഗ്രഹിച്ചത്. ഇന്ത്യ വളരെയധികം സമ്മര്‍ദ്ദത്തോടെയാണ് ആ മത്സരം കളിച്ചതെന്ന് എനിക്കറിയാം. ലോക രാജ്യങ്ങളെല്ലാം അവരെ ഉറ്റുനോക്കുകയായിരുന്നു. അതിന്റെ സമ്മര്‍ദ്ദം അവര്‍ക്കുണ്ടാവും'-അക്തര്‍ പറഞ്ഞു.

അക്തര്‍ മികച്ച ഫോമിലല്ലായിരുന്നു. കൂടാതെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അമിത ഭാരം അക്തറിന്റെ വേഗത്തെ ബാധിച്ചിരുന്നു. ഇതോടെ സെമിയില്‍ അക്തറില്ലാതെ ഇറങ്ങാന്‍ പാകിസ്താന്‍ തീരുമാനിക്കുകയായിരുന്നു. ഷാഹിദ് അഫ്രീദിയായിരുന്നു പാകിസ്താന്റെ നായകന്‍. തന്നെ പരിഗണിക്കാത്ത തീരുമാനത്തില്‍ അക്തറിന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. അത് അന്ന് തന്നെ അക്തര്‍ തുറന്ന് പറഞ്ഞിരുന്നു.

'ഞാന്‍ അണ്‍ഫിറ്റാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പരിശീലന മത്സരത്തില്‍ തുടര്‍ച്ചയായി എട്ട് ഓവറുകള്‍ ഞാന്‍ എറിഞ്ഞു. ഞാന്‍ അന്നുണ്ടായിരുന്നെങ്കിലും സച്ചിനെയും സെവാഗിനെയും നേരത്തെ തന്നെ പുറത്താക്കുമായിരുന്നു. പാകിസ്താന്റെ തോല്‍വി ശരിക്കും വേദനിപ്പിച്ചു. ഡഗൗട്ടില്‍ ഇരുന്ന് കുറച്ചുപേര്‍ കരയുന്നത് കണ്ടു. എന്നാല്‍ എനിക്ക് കരയാനാവില്ല. വലിയ നിരാശയാണുണ്ടായത്. ആദ്യത്തെ 10 ഓവര്‍ വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് എനിക്കറിയാം'-അക്തര്‍ കൂട്ടിച്ചേര്‍ത്തു.

സച്ചിന്‍ 85 റണ്‍സും സെവാഗ് 38 റണ്‍സുമാണ് മത്സരത്തില്‍ നേടിയത്. ഒന്നാം വിക്കറ്റില്‍ 48 റണ്‍സിന്റെ കൂട്ടുകെട്ടും സൃഷ്ടിക്കപ്പെട്ടു. ഇന്ത്യന്‍ നിരയില്‍ സൂപ്പര്‍ താരങ്ങളില്‍ പലരും നിരാശപ്പെടുത്തിയപ്പോഴും സച്ചിന്റെ പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അഞ്ച് തവണയോളം മത്സരത്തില്‍ സച്ചിനെ പാക് താരങ്ങള്‍ കൈവിട്ടു. ഇത് മത്സരത്തില്‍ നിര്‍ണ്ണായകമായി. ഉമര്‍ ഗുല്‍, അബ്ദുല്‍ റസാഖ്, വഹാബ് റിയാസ് എന്നിവരാണ് പാക് പേസ്‌നിരയിലുണ്ടായിരുന്നത്. വഹാബ് മത്സരത്തില്‍ അഞ്ച് വിക്കറ്റും വീഴ്ത്തി.


Click it and Unblock the Notifications
