ദില്ലി: വിവാദമായ ഐ പി എല്‍ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് ബി സി സി ഐ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് എന്‍ ശ്രീനിവാസനെ മാറ്റി. ഐ പി എല്ലിന്റെ ഏഴാം സീസണ്‍ മത്സരങ്ങള്‍ കഴിയുന്നതുവരെ ബി സി സി ഐ തത്കാല ചുമതല മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സുനില്‍ ഗവാസികറിന് നല്‍കി. ഭരണപരമായ കാര്യങ്ങള്‍ക്ക് ഉപാദ്ധ്യക്ഷന്‍ ശിവലാല്‍ യാദവിനെ ചുമതലപ്പെടുത്തി.
എന്‍ ശ്രീനിവാസന്‍ ബി സി സി ഐയുടെ യാതൊരു കാര്യത്തിലും ഇനി ഇടപെടരുതെന്ന് സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. എ പി എല്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രാജസ്ഥാന്‍ റോയല്‍സ് ടീമും ചെന്നൈ സൂപ്പര്‍ കിങ്‌സും ഇത്തവണത്തെ ഐ പി എല്ലില്‍ തുടരുന്നതില്‍ തടസ്സമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഐ പി എല്‍ ഒത്തുകളിക്കേസില്‍ സുതാര്യമായ അന്വേഷണം നടക്കണമെങ്കില്‍ ചെന്നൈ ടീം ഉടമകൂടെയായ എന്‍ ശ്രീനിവാസനെ അദ്ധ്യക്ഷസ്ഥാനത്തു നിന്നു മാറ്റണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. പകരം ബി സി സി ഐയുടെ തത്കാല ചുമതല ഗവാസ്‌കര്‍ന് നല്‍കുന്നത് പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതേ സമയം ബി സി സി ഐ പ്രസിജഡന്റാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് ബംഗാള്‍ കായികമന്ത്രി മദന്‍ മിത്ര പറഞ്ഞിരുന്നു.
എന്നാല്‍ ഗവാസ്‌കറിനെ അദ്ധ്യക്ഷനാക്കുന്നതിനെ ബി സി സി ഐ ശക്തമായി എതിര്‍ത്തിരുന്നു. അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള അധികാരം ബി സി സി ഐയ്ക്ക് മാത്രമെയുള്ളുവെന്ന വാദം കോടതി തള്ളി. ഐ പി എല്ലില്‍ നിന്ന് ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ പുറത്താക്കിയാല്‍ വലിയ പ്രതിസന്ധിയുണ്ടാകും. കോടിക്കണക്കിന് രൂപയുടെ നഷ്ടം ഫ്രാഞ്ചൈസികള്‍ക്ക് ഉണ്ടാകും. അതിനാല്‍ ടീമുകളെ നിലനിര്‍ത്തണമെന്ന് ബി സി സി ഐ ആവശ്യപ്പെട്ടു. ഇക്കാര്യം കോടതി അംഗീകരിച്ചു.
ഇന്ത്യന്‍ ക്യാപ്റ്റ എം എസ് ധോണിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ബി സി സി ഐ കോടതിയെ അറിയിച്ചു. കായിക താരങ്ങള്‍ സ്ഥാപനങ്ങളുടെ ഭാഗമാകുന്നതില്‍ തെറ്റില്ലെന്നും മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റാണെന്നും ബി സി സി ഐ ചൂണ്ടിക്കാണിച്ചു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഭിഭാഷകന്‍ ഹാരിഷ് സല്‍വെ ധോണിക്ക് ഒത്തുകളിയില്‍ നിക്ഷിപ്ത താത്പര്യമുണ്ടെന്നും ധോണി തെറ്റായ പരമാര്‍ശങ്ങള്‍ നടത്തിയെന്നും ആരോപിച്ചിരുന്നു.