നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങൡ നിന്നും ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്തിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ആഞ്ചലോ മാത്യൂസ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്,. ഇന്ത്യയുടെ രോഹിത് ശര്‍മ, ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡികോക്ക് എന്നിവരാണ് നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയിലുള്ളത്.

ഇവര്‍ക്കെതിരേയെല്ലാം ബൗള്‍ ചെയ്തിട്ടുള്ളള താരം കൂടിയാണ് 2014ലെ ടി20 ലോകപ്പില്‍ ലങ്കയ്‌ക്കൊപ്പം കിരീട വിജയത്തില്‍ പങ്കാളിയായ മാത്യൂസ്. ഇക്കൂട്ടത്തില്‍ കോലിയാണ് ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ മുന്‍ ടീമംഗവും മുന്‍ ഇതിഹാസ നായകനുമായ കുമാര്‍ സങ്കക്കാരയ്ക്കു ശേഷം കണ്ട ഏറ്റവും സ്ഥിരതയാര്‍ന്ന ബാറ്റ്‌സ്മാനെന്നാണ് കോലിയെ മാത്യൂസ് വിശേഷിപ്പിച്ചത്.
അതേസമയം, 2011ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്കു ജയിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫൈനലില്‍ ലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ രണ്ടാം ലോകകപ്പുയര്‍ത്തിയിരുന്നു. പരിക്കിനെ തുടര്‍ന്നു ഫൈനലില്‍ മാത്യൂസിന് പുറത്തിരിക്കേണ്ടി വരികയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്കു ടീം സ്‌കോറിലേക്ക് 50 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മല്‍സരഫലം തന്നെ മാറുമായിരുന്നുവെനന്് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യം ബാറ്റ് ചെയ്ത ശേഷം 320 റണ്‍സെങ്കിലും നേടിയിരുന്നെങ്കില്‍ ഇന്ത്യയുടെ ശക്തമായ ബാറ്റിങ് നിരയ്ക്കു വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുമായിരുന്നു. ഇന്ത്യയിലെ വിക്കറ്റുകള്‍ റോഡുകള്‍ പോലെ ഫ്‌ളാറ്റാണ്. ഒരു ബാറ്റ്‌സ്മാന്‍ മികച്ച ഫോമില്‍ കളിച്ച് മുന്നേറുമ്പോള്‍ അയാളെ തടഞ്ഞുനിര്‍ത്തുക വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇന്ത്യയുടെത് അതിശക്തായ ബാറ്റിങ് ലൈനപ്പ് കൂടിയായിരുന്നു. മുംബൈയെ വാംഖഡെ സ്റ്റേഡിയം അത്ര വലുതായിരുന്നില്ല. ഷോട്ട് കളിച്ചാല്‍ അതില്‍ റണ്‍സുറപ്പാമാണെന്നും മാത്യൂസ് വിശദമാക്കി.
ഫൈനലില്‍ ഇന്ത്യക്കെതിരേ ഞങ്ങള്‍ക്കും അവസരമുണ്ടായിരുന്നു. എന്നാല്‍ ഗൗതം ഗംഭീറും വിരാട് കോലിയും നന്നായി ബാറ്റ് ചെയ്തു. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ എംഎസ് ധോണി മല്‍സരം പൂര്‍ത്തിയാക്കുകയും ചെയ്തു. വളരെ മികച്ചൊരു മല്‍സരം തന്നെയായിരുന്നു ഈ ഫൈനലെന്നും മാത്യുസ് അഭിപ്രായപ്പെട്ടു.