ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങള്‍ ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്നവരാണ്. അതുകൊണ്ടു തന്നെ ഇരുടീമുകളും തമ്മിലുള്ള മല്‍സരങ്ങള്‍ വലിയ ആവേശത്തോടെയാണ് അവര്‍ സ്വീകരിക്കാറുള്ളതെന്നു സര്‍ഫറാസ് പറയുന്നു.
കളിക്കളത്തില്‍ ഇരുടീമുകളും വാശിയോടെ ജയത്തിനു വേണ്ടി പോരാടുമുണ്ടെങ്കിലും പുറത്തെത്തിയാല്‍ നല്ല സൗഹൃദമാണ് പുലര്‍ത്താറുള്ളത്. താന്‍ ഇതു പല തവണ മുമ്പ് നേരില്‍ കണ്ടിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. 2017ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ വീഴ്ത്തി പാകിസ്താന്‍ ജേതാക്കളായപ്പോള്‍ സര്‍ഫറാസായിരുന്നു നായകന്‍. പാകിസ്താന്റെ കന്നി ചാംപ്യന്‍സ് ട്രോഫി കിരീടവിജയം കൂടിയായിരുന്നു ഇത്.
2007, 2008ല്‍ വര്‍ഷങ്ങളിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരകളിലാണ് ഇരുടീമിലെയും കളിക്കാര്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചതെന്നു സര്‍ഫറാസ് വെളിപ്പെടുത്തി. അന്ന് ഇരുടീമിലെയും താരങ്ങള്‍ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതു നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2007ല്‍ പാക് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ഞാന്‍ ടീമിലുണ്ടായിരുന്നു. 2008ല്‍ ഇന്ത്യ പാകിസ്താനിലെത്തിയപ്പോഴും ഞാന്‍ ടീമിന്റെ ഭാഗമായിരുന്നു. അപ്പോഴാണ് ഇന്ത്യയുടെയും പാകിസ്താന്റെയും കളിക്കാര്‍ ഒരുമിച്ച് ഇരുന്ന് കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുന്നത് നേരില്‍ കണ്ടത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ നിര്‍ത്തി വച്ചതിനാല്‍ അവയെല്ലാം നിന്നും പോയതായും സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ എപ്പോള്‍ നേര്‍ക്കുനേര്‍ വന്നാലും അതിനെയെല്ലാം ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍ രണ്ടും കൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. അത് ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരയോ, ടൂര്‍ണമെന്റിലെ മല്‍സരമോ ആവട്ടെ എല്ലാം ഒരു പോലെ സ്വീകരിക്കപ്പെടാറുണ്ട്.
ഏഷ്യാ കപ്പിനിടെ ദുബായില്‍ വച്ച് ഒരു പരിപാടിക്കിടെ ശിഖര്‍ ധവാനെ കണ്ടിരുന്നു. പാകിസ്താനെതിരേ ജയിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളും ഇന്ത്യയെ തോല്‍പ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പാക് ജനങ്ങളും ഇതു കാണാനാണ് ഇഷ്ടപ്പെടുന്നത്. ഈ കാരണങ്ങള്‍ കൊണ്ടൊക്കെയാണ് ഇന്ത്യ- പാകിസ്താന്‍ മല്‍സരം എല്ലായ്‌പ്പോഴും ആവേശകരമായി മാറുന്നത്.
2017ലെ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യക്കെതിരേ നേടിയ ജയം മറക്കാനാവില്ല. ഏറെക്കാലത്തിനു ശേഷമാണ് ഒരു വലിയ ടൂര്‍ണമെന്റില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. അത് പാകിസ്താനിലെ എല്ലാവരെയും ആഹ്ലാദത്തിലാക്കിയിരുന്നു. ജൂണ്‍ 18നായിരുന്നു അന്നത്തെ ഫൈനല്‍. ജീവിതകാലം മുഴുവന്‍ മറക്കാന്‍ പറ്റാത്ത ദിവസമാണിതെന്നും സര്‍ഫറാസ് പറഞ്ഞു.