അഡ്‌ലെയ്ഡ്: പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഒരു അപൂര്‍വ്വനേട്ടം കുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 244 റണ്‍സിനു മറുപടിയില്‍ ഓസീസിന് ആദ്യ ഇന്നിങ്‌സിലെ ആദ്യ റണ്‍സ് കുറിക്കാന്‍ 28 ബോളുകള്‍ നേരിടേണ്ടി വന്നിരുന്നു. ഇതൊരു റെക്കോര്‍ഡ് കൂടിയാണ്. ഈ നൂറ്റാണ്ടില്‍ ഇതിനു മുമ്പൊരു ടെസ്റ്റിലും ഒരു ഇന്നിങ്‌സിലെ ആദ്യത്തെ റണ്‍സ് നേടാന്‍ ഓസീസിനു ഇത്രയും ബോളുകള്‍ കളിക്കേണ്ടി വന്നിട്ടില്ല.

തീര്‍ച്ചയായും ഇന്ത്യന്‍ ബൗളര്‍മാര്‍ തന്നെയാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാരെ ഏറെ നേരം റണ്ണെടുക്കാതെ നിര്‍ത്തിയതിനു അഭിനന്ദനമര്‍ഗിക്കുന്നത്. ഇന്ത്യയുടെ ന്യൂബോള്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഓസീസ് ഓപ്പണര്‍മാരായ ജോ ബേണ്‍സിനും മാത്യു വെയ്ഡിനും മുട്ട് ഇടിക്കുകയായിരുന്നു. ജസ്പ്രീത് ബുംറയും ഉമേഷ് യാദവും ചേര്‍ന്നായിരുന്നു ന്യൂ ബോള്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. ഇരുവരും മല്‍സരിച്ച് പന്തെറിഞ്ഞതോടെ റണ്‍സ് കണ്ടെത്താനാവാതെ ഓസീസ് ഓപ്പണര്‍മാര്‍ വലഞ്ഞു.
നാലോവര്‍ കഴിഞ്ഞപ്പോഴും ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ അക്കൗണ്ട് തുറന്നിരുന്നില്ല. ഒടുവില്‍ അഞ്ചാം ഓവറിലായിരുന്നു ഓസീസ് ഇത് അവസാനിപ്പിച്ചത്. ഉമേഷിന്റെ ഓവറിലെ നാലാമത്തെ പന്ത് കവേഴ്‌സിലൂടെ ബൗണ്ടറിയിലേക്കു പായിച്ച് വെയ്ഡ് ഓസീസിന്റെ നെഞ്ചിടിപ്പ് സാധാരണ ഗതിയിലാക്കുകയായിരുന്നു. തുടര്‍ന്നും ഇരുവരും വളരെ മന്ദഗതിയിലാണ് കളിച്ചത്. വെയ്ഡ് 51 പന്തുകള്‍ കളിച്ച് വെറും എട്ടു റണ്‍സിന് പുറത്തായപ്പോള്‍ ബേണ്‍സ് 41 ബോളുകള്‍ നേരിട്ട് നേടിയത് ഇതേ റണ്‍സ് തന്നെയാണ്.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 244 റണ്‍സില്‍ അവസാനിച്ചിരുന്നു. ആറിന് 233 റണ്‍സെന്ന നിലയില്‍ ആദ്യദിനത്തിലെ കളി അവസാനിപ്പിച്ച ഇന്ത്യക്കു പക്ഷെ രണ്ടാംദിനത്തില്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമായത്. 11 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും നാലു വിക്കറ്റുകള്‍ ഇന്ത്യ കൈവിട്ട് കൂടാരത്തില്‍ തിരികെയെത്തി.
ക്യാപ്റ്റന്‍ വിരാട് കോലി (74), ചേതേശ്വര്‍ പുജാര (43), അജിങ്ക്യ രഹാനെ (42) എന്നിവര്‍ മാത്രമേ ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിടിച്ചുനിന്നുള്ളൂ. ഓസീസ് പേസര്‍മാര്‍ ചേര്‍ന്നാണ് ഇന്ത്യയുടെ കഥ കഴിച്ചത്. മിച്ചെല്‍ സ്റ്റാര്‍ക്ക് നാലു വിക്കറ്റുകളുമായി മുന്നില്‍നിന്നപ്പോള്‍ പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റുകളെടുത്ത് മികച്ച പിന്തുണ നല്‍കി.