ക്രിക്കറ്റില്‍ പല ബാറ്റര്‍മാരെയും സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയെന്നു പറയാവുന്നത് ഷോര്‍ട്ട് ബോളുകളാണ്. മറ്റു ബോളുകള്‍ക്കെതിരേയെല്ലാം ഉജ്ജ്വലമായി കളിക്കാറുള്ള പലരും ഷോര്‍ട്ട് ബോളുകള്‍ നേരിടുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ വിക്കറ്റ് വലിച്ചെറിയുന്നത് സ്ഥിരം കാഴ്ചയാണ്. ഫാസ്റ്റ് ബൗളര്‍മാര്‍ ഈ വീക്ക്‌നെസ് ശരിക്കും മുതലെടുക്കുകയും വിക്കറ്റുകള്‍ കൊയ്തു കൂട്ടുകയും ചെയ്യുന്നു.
പക്ഷെ ഷോര്‍ട്ട് ബോളുകള്‍ 'പുഷ്പം' പോലെ അടിച്ചുപറത്താന്‍ ശേഷിയുള്ള ബാറ്റര്‍മാരും ലോക ക്രിക്കറ്റിലുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഷോര്‍ട്ട് ബോളുകള്‍ ഇവര്‍ ഒരിക്കലും അതു മിസ്സാക്കാറാലില്ല. ഒന്നുകില്‍ സിക്‌സര്‍, അല്ലെങ്കില്‍ ഫോറിലേക്കു ഇവര്‍ അതു പറപ്പിച്ചിരിക്കും. ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ കേമന്‍മാരായ ലോക ക്രിക്കറ്റിലെ പ്രധാനപ്പെട്ട 10 പുൾ ഷോട്ട് ബാറ്റര്‍മാരെ കുറിച്ചറിയാം.

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായിരുന്ന റിക്കി പോണ്ടിങാണ് ഈ ലിസ്റ്റിലെ ഒരാള്‍. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച പുള്‍ ഷോട്ട് താരങ്ങളിലൊരാളായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. സ്വന്തം നാട്ടിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ കളി പഠിച്ചതിനാല്‍ തന്നെ ഷോര്‍ട്ട് ബോളുകള്‍ പോണ്ടിങിനു ഒരിക്കലും പ്രശ്‌നമായിട്ടില്ല.
ഷോര്‍ട്ട് ബോളുകള്‍ 100 ശതമാനം കൃത്യതയോടെ കളിച്ചിരുന്ന പോണ്ടിങ് നല്ലൊരു ബാക്ക് ഫൂട്ട് താരം കൂടിയായിരുന്നു. പേസര്‍മാര്‍ക്കെതിരേ അദ്ദേഹം തന്റെ ബോട്ടം ഹാന്റാണ് പുള്‍ ചെയ്യാന്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റിലെ അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളുമായ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ ഹിറ്റ്മാന്റെ പ്രഹരശേഷി പല തവണ നമ്മള്‍ കണ്ടിട്ടുള്ളതാണ്.
ഷോര്‍ട്ട് ബോളിനെതിരേ അദ്ദേഹത്തിന്റെ പുള്‍ ഷോട്ടുകളില്‍ ഭൂരിഭാഗവും സിക്‌സറുകളിലാണ് കലാശിക്കാറുള്ളത്. ഷോര്‍ട്ട് ബോളുകളെ ഗ്രൗണ്ടിനെ പുറത്തേക്കു പറപ്പിക്കാനാണ് രോഹിത് എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ളത്. ഇക്കാര്യത്തില്‍ വിരാട് കോലിയേക്കാള്‍ മികച്ച ബാറ്റിങ് ടെക്‌നിക്കും അദ്ദേഹത്തിനുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് മുന്‍ ബാറ്റിങ് വിസ്മയം ബ്രയാന്‍ ലാറയും പുള്‍ ഷോട്ട് വിദഗ്ധനായിരുന്നു. ഇടകൈയന്‍ ബാറ്ററായിരുന്ന അദ്ദേഹം ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ അവകാശി കൂടിയാണ്. പുറത്താവാതെ 400 റണ്‍സ് നേടിയാണ് ലാറ ലോക റെക്കോര്‍ഡിട്ടത്. ബോട്ടം ഹാന്റ് കൊണ്ടായിരുന്നു അദ്ദേഹം പുള്‍ ഷോട്ടുകള്‍ വളരെ അനായാസം കളിച്ചിരുന്നത്. ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ വളരെ പ്രത്യേകതയുള്ള ഒരു ബാറ്റിങ് ശൈലിയും ലാറയ്ക്കുണ്ടായിരുന്നു.
നിലവിലെ ഇന്ത്യന്‍ കോച്ചും ഇതിഹാസ ബാറ്ററുമായിരുന്ന രാഹുല്‍ ദ്രാവിഡും പുള്‍ ഷോട്ടുകളുടെ കാര്യത്തില്‍ കേമനായിരുന്നു. ഷോര്‍ട്ട് ബോളുകളെ അദ്ദേഹം ഒരിക്കലും ഒഴിവാക്കിയിരുന്നില്ല. അതു ബൗണ്ടറി കടത്താന്‍ ദ്രാവിഡ് എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ പലപ്പോഴും അദ്ദേഹത്തിനെതിരേ ഷോര്‍ട്ട് ബോള്‍ തന്ത്രം പ്രയോഗിച്ചിട്ടുണ്ടെങ്കിലും ദ്രാവിഡ് ഇതിലൊന്നും വീണിരുന്നില്ലെന്നു ചരിത്രം പറയുന്നു.

ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഒയ്ന്‍ മോര്‍ഗനും ഷോര്‍ട്ട് പിച്ച് ബോളുകള്‍ക്കെതിരേ പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ ബെസ്റ്റായിരുന്നു. കരിയറിന്റെ തുടക്കകാലത്തു ഷോര്‍ട്ട് ബോളുകള്‍ അദ്ദേഹത്തിനു ചില പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് ബാറ്റിങ് ടെക്‌നിക്ക് മെച്ചപ്പെടുത്തിയ മോര്‍ഗന്‍ ഇവയ്‌ക്കെതിരേ പുള്‍ ഷോട്ടുകള്‍ അനായാസം കളിച്ച് റണ്‍സ് വാരിക്കൂട്ടി.
റെക്കോര്‍ഡുകളുടെ തോഴനും ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറും ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ അസാധാരണ മികവ് പുലര്‍ത്തിയിരുന്നു. ഓഫ് സ്റ്റംപിന് പുറത്തു നിന്നും, മിഡില്‍ സ്റ്റംപ് ഏരിയയില്‍ നിന്നുമെല്ലാം അദ്ദേഹം അനായാസം പുള്‍ ഷോട്ടുകള്‍ പായിച്ച് റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ബാറ്റിങില്‍ സച്ചിന്റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു പുള്‍ ഷോട്ടുകള്‍.
ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും പുള്‍ ഷോട്ടുകളുടെ കാര്യത്തില്‍ മിന്നിച്ചിട്ടുണ്ട്. ഉയരം അധികമില്ലായിരുന്നെങ്കിലും അതൊന്നും പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു തടസ്സമായില്ല. ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സാണ് ഈ ലിസ്റ്റിലെ എട്ടാമത്തെ താരം. ആഷസില്‍ ഓസ്‌ട്രേലിയക്കെതിരേ വളരെ മികച്ച റെക്കോര്‍ഡാണ് സ്‌റ്റോക്‌സിനുള്ളത്. പുള്‍ ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്കായിരുന്നു ഇതിന്റെയൊരു പ്രധാന കാരണം.
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ് ധോണി, മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് എന്നിവരും പുള്‍ ഷോട്ടുകള്‍ കളിക്കുന്നതില്‍ വിദഗ്ധരാണ്. തീര്‍ത്തും വ്യത്യസ്തമായ ബാറ്റിങ് ശൈലിക്കു അവകാശിയായിരുന്നു ധോണി.
പലപ്പോഴും പേസര്‍മാരുടെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ അദ്ദേഹം മിഡ് വിക്കറ്റ് ഏരിയയിലൂടെ പുള്‍ ഷോട്ടുകള്‍ കളിച്ചിട്ടുണ്ട്. യുവരാജും വേഗതയേറിയ പിച്ചുകളില്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതില്‍ മികവ് പുലര്‍ത്തിയിരുന്നു. പുള്‍ ഷോട്ടുകള്‍ യുവിയുടെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു.