For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അടിയോടടി... ഇവരോട് കളിച്ചാല്‍ തല്ല് വാങ്ങും, റിയല്‍ ഹീറോസ്

ടീമുകള്‍ക്കായി ചില താരങ്ങളുടെ ബാറ്റിങ് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ പകുതിയിലെത്തി നില്‍ക്കുമ്പോള്‍ ചില ഗംഭീര പ്രകടനങ്ങള്‍ക്ക് ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുണ്ട്. ബൗളര്‍മാരേക്കാളുപരി ബാറ്റ്‌സ്മാന്‍മാരാണ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം നേട്ടം കൊയ്തത്.

അവിസ്മരണീയ ഇന്നിങ്‌സിലൂടെ ചില താരങ്ങള്‍ തങ്ങളുടെ ടീമിന് തകര്‍പ്പന്‍ ജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും മികച്ച അഞ്ചു ബാറ്റിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

എംഎസ് ധോണി (ചെന്നൈ)

എംഎസ് ധോണി (ചെന്നൈ)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഇന്നിങ്‌സ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അമ്പാട്ടി റായുഡു മികച്ച തുടക്കമേകിയപ്പോള്‍ പിന്നീടെത്തിയ ധോണി തീപ്പൊരി ഇന്നിങ്‌സിലൂടെ ടീമിനെ രക്ഷിക്കുകയായിരുന്നു. ധോണിയുടെ മാസ്മരിക പ്രകടനമാണ് 205 റണ്‍സെന്ന വന്‍ സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കാന്‍ സിഎസ്‌കെയെ സഹായിച്ചത്.
ഒമ്പതോവറില്‍ ചെന്നൈ 74 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് ധോണി ക്രീസിലെത്തിയത്. റായുഡുവിനൊപ്പം പതിയെ തുടങ്ങിയ അദ്ദേഹം പിന്നീട് തന്റെ കരിയറിന്റെ തുടക്കത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ബൗളര്‍മാര്‍ക്കുമേല്‍ സംഹാരതാണ്ഡവമാടുകയായിരുന്നു. മല്‍സരത്തില്‍ പുറത്താവാതെ 30 പന്തില്‍ 70 റണ്‍സാണ് ധോണി വാരിക്കൂട്ടിയത്. ഏഴു സിക്‌സറുകളും ഒരു ബൗണ്ടറിയും ഇതിലുള്‍പ്പെട്ടിരുന്നു.

ഡ്വയ്ന്‍ ബ്രാവോ (ചെന്നൈ)

ഡ്വയ്ന്‍ ബ്രാവോ (ചെന്നൈ)

ഉദ്ഘാടന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ ചെന്നൈ സൂപ്പര്‍കിങ്‌സിനായി നടത്തിയ മാസ്മരിക പ്രകടനം ആരും മറക്കാനിടയില്ല. 166 റണ്‍സെന്ന അത്ര വലിയ വിജയലക്ഷ്യമല്ല മുംബൈ ചെന്നൈക്കു നല്‍കിയത്. മികച്ച രീതിയില്‍ തുടങ്ങിയ ചെന്നൈക്കു പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ആറിന് 75 റണ്‍സെന്ന നിലയിലേക്കു വീണ ചെന്നൈക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നാണ് ആരാധകര്‍ പോലും കരുതിയത്.
എന്നാല്‍ ബ്രോവോയുടെ മനസ്സില്‍ മറ്റൊന്നായിരുന്നു. മുംബൈ ബൗളര്‍മാരെ ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ഓടിച്ച് ബ്രാവോ റണ്‍സ് വാരിക്കൂട്ടി. വെറും 30 പന്തില്‍ 68 റണ്‍സാണ് താരം അടിച്ചെടുത്തത്. ഏഴു കൂറ്റന്‍ സിക്‌സറും മൂന്നു ബൗണ്ടറികളും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. ബ്രാവായുടെ ഈ പ്രകടനം ചെന്നൈക്ക് ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയും ചെയ്തു.

ജാസണ്‍ റോയ് (ഡല്‍ഹി)

ജാസണ്‍ റോയ് (ഡല്‍ഹി)

മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി ഇംഗ്ലണ്ട് താരം തകര്‍പ്പന്‍ ഇന്നിങ്‌സാണ് കെട്ടഴിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 195 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ സ്വപ്‌നതുല്യമായ തുടക്കമാണ് ജാസണ്‍ ഡല്‍ഹിക്കു നല്‍കിയത്. ടീം സ്‌കോര്‍ 50ല്‍ നില്‍ക്കെ ഓപ്പണിങ് പങ്കാളി ഗൗതം ഗംഭീറും 74ല്‍ റിഷഭ് പന്തും 135ല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും പുറത്തായെങ്കിലും ജാസണ്‍ വിട്ടുകൊടുത്തില്ല. ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് താരം ടീമിനെ മുന്നോട്ടു നയിച്ചു.
53 പന്തില്‍ നിന്നും ആറു സിക്‌സറും നാലു ബൗണ്ടറിയുമടക്കം പുറത്താവാതെ 91 റണ്‍സാണ് താരം അടിച്ചെടുത്തത്. അവസാന പന്തിലാണ് ഡല്‍ഹി വിജയറണ്‍സ് നേടിയത്.

എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയില്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ ഉജ്ജ്വല ബാറ്റിങാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 155 റണ്‍സില്‍ പിടിച്ചുകെട്ടാന്‍ ആര്‍സിബിക്കു കഴിഞ്ഞു. പക്ഷെ മറുപടിയില്‍ പഞ്ചാബും തിരിച്ചടിച്ചതോടെ ആര്‍സിബിയുടെ നില പരുങ്ങലിലായി. 11 ഓവര്‍ കഴിയുമ്പോള്‍ 87 റണ്‍സാണ് ആര്‍സിബിയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.
മന്‍ദീപ് സിങിനൊപ്പം ഡിവില്ലിയേഴ്‌സ് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ജയിക്കാനാവശ്യമായ റണ്‍റേറ്റ് വളരെ മുകളിലായിരുന്നു. അതുവരെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിച്ച ഡിവില്ലിയേഴ്‌സ് ഒടുവില്‍ മുജീബുര്‍ റഹ് മാന്റെ ഓവറില്‍ തനിനിറം പുറത്തെടുത്തു. രണ്ടു സിക്‌സറുകളാണ് താരം നേടിയത്. ഇതോടെ റണ്‍റേറ്റിനെ വരുതിയിലാക്കാന്‍ ആര്‍സിബിക്കു കഴിഞ്ഞു. 40 പന്തില്‍ നാലു സിക്‌സറുകളും രണ്ടു ബൗണ്ടറിയുമടക്കം 57 റണ്‍സെടുത്ത് ഡിവില്ലിയേഴ്‌സ് മടങ്ങിയെങ്കിലും ആര്‍സിബി വിജയമുറപ്പിച്ചിരുന്നു.

 സാം ബില്ലിങ്‌സ് (ചെന്നൈ)

സാം ബില്ലിങ്‌സ് (ചെന്നൈ)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതതിരേ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി മാച്ച് വിന്നിങ് ഇന്നിങ്‌സാണ് സാം ബില്ലിങ്‌സ് കളിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 205 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഷെയ്ന്‍ വാട്‌സനും അമ്പാട്ടി റായുഡുവും ചേര്‍ന്നു മികച്ച തുടക്കം ചെന്നൈക്കു നല്‍കിയെങ്കിലും വാട്‌സന്‍ പുറത്തായതോടെ റണ്‍റേറ്റ് കുറഞ്ഞു. 11 ഓവറില്‍ ചെന്നൈ 101 റണ്‍സെടുത്തു നില്‍ക്കെയാണ് ബില്ലിങ്‌സ് ക്രീസിലെത്തിയത്.
ക്യാപ്റ്റന്‍ എംഎസ് ധോണിക്കൊപ്പം 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി അദ്ദേഹം ടീമിനെ മല്‍സരത്തിലേക്കു മടക്കിക്കൊണ്ടുവന്നു. ധോണി പുറത്തായതോടെ ബില്ലിങ്‌സ് കൂടുതല്‍ ആക്രമണകാരിയാവുന്നതാണ് കണ്ടത്. 23 പന്തില്‍ അഞ്ചു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം 56 റണ്‍സ് നേടിയ താരം ടീമിന്റെ വിജയമുറപ്പിച്ച ശേഷമാണ് ക്രീസ് വിട്ടത്.

Story first published: Saturday, April 28, 2018, 14:30 [IST]
Other articles published on Apr 28, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+