For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ക്രിക്കറ്റിലെ 'ചീത്ത' കുട്ടികള്‍- പാകിസ്താന്‍ താരങ്ങള്‍ മുന്‍നിരയില്‍

നാലു പേരില്‍ മൂന്നു പേരും പാകിസ്താനില്‍ നിന്നുള്ളവരാണ്

മാന്യന്‍മാരുടെ ഗെയിമെന്നറിയപ്പെടുന്ന ക്രിക്കറ്റിന് തങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തികളെ തുടര്‍ന്നു നാണക്കേടുണ്ടാക്കിയ ചില പ്രമുഖ താരങ്ങളുണ്ട്. ഒത്തുകളിയടക്കമുള്ള നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കു കൂട്ടുനിന്നാണ് ഇവര്‍ ക്രിക്കറ്റിനു കളങ്കമുണ്ടാക്കിയത്. അത്തരത്തിലുള്ള പ്രമുഖരായ താരങ്ങളുടെ ലിസ്റ്റെടുത്താല്‍ അതില്‍ പാകിസ്താനില്‍ നിന്നുള്ള കളിക്കാരുടെ ആധിപത്യം തന്നെ കാണാം.

പിടിക്കപ്പെടുന്ന ക്രിക്കറ്റര്‍മാര്‍ക്കു കടുത്ത ശിക്ഷാനടപടികളാണ് നേരിടേണ്ടി വന്നത്. ചിലരുടെ കരിയര്‍ തന്നെ ഇതോടെ അവസാനിച്ചപ്പോള്‍ മറ്റു ചിലരാവട്ടെ വിലക്കിനു ശേഷം ക്രിക്കറ്റിലേക്കു തിരിച്ചുവരികയും ചെയ്തു. ഇങ്ങനെയുള്ള താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്)

ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്)

ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസന് സൂപ്പര്‍ ഹീറോ പരിവേഷമാണ് രാജ്യത്തുണ്ടായിരുന്നത്. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം ഒരുപോലെ മികവ് പുലര്‍ത്തിയ ഷാക്വിബില്ലാതെയൊരു ബംഗ്ലാദേശ് ടീമിനെക്കുറിച്ച് ആരാധകര്‍ക്കു ചിന്തിക്കാന്‍ പോലും ആവില്ലായിരുന്നു.
എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് ഷാക്വിബിന് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷനുള്‍പ്പെടെ രണ്ടു വര്‍ഷത്തേക്കു വിലക്ക് വന്നത്. ഒത്തുകളികളിക്കണമെന്നാവശ്യപ്പെട്ട് ഒന്നിലേറെ തവണ വാതുവയ്പുകാര്‍ തന്നെ സമീപിച്ച കാര്യം അധികൃതരെ അറിയിക്കാതെ മറച്ചുവച്ചുവെന്നതായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. ഐസിസിയുടെ ചട്ടപ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ആരെങ്കിലും സമീപിച്ചാല്‍ അത് ഉടന്‍ തന്നെ ആന്റി കറപ്ക്ഷന്‍ വിഭാഗത്തെ അറിയിക്കേണ്ടതുണ്ട്. തനിക്കെതിരേ ചുമത്തിയ കുറ്റം ഷാക്വിബ് അംഗീകരിച്ചതോടെ വിലക്ക് പ്രാബല്യത്തില്‍ വരികയായിരുന്നു.

മുഹമ്മദ് ആമിര്‍ (പാകിസ്താന്‍)

മുഹമ്മദ് ആമിര്‍ (പാകിസ്താന്‍)

പാകിസ്താന്‍ ക്രിക്കറ്റിലെ പേസ് ബൗളിങ് സെന്‍സേഷനെന്നു കരിയറിന്റെ തുടക്കകാലത്തു വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു മുഹമ്മദ് ആമിര്‍. എന്നാല്‍ വാതുവയ്പുകാരുമായി ചേര്‍ന്ന് ഒത്തുകളിയിലേര്‍പ്പെട്ടതിനെ തുടര്‍ന്നു താരം കുടുങ്ങുകയായിരുന്നു. വാതുവയ്പുകാരില്‍ നിന്നും പണം കൈപ്പറ്റി മനപ്പൂര്‍വ്വം രണ്ടു നോ ബോളുകള്‍ ആമിര്‍ എറിഞ്ഞതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഐസിസി അഞ്ചു വര്‍ഷത്തേക്കു താരത്തെ വിലക്കുകയായിരുന്നു.
2011ലായിരുന്നു ടീമംഗങ്ങളായ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആസിഫ് എന്നിവര്‍ക്കൊപ്പം ആമിറും പിടിക്കപ്പെട്ടത്. പിന്നീട് വിലക്ക് വെട്ടിക്കുറച്ചതോടെ ആമിര്‍ 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തുകയായിരുന്നു. എന്നാല്‍ അന്നു ശിക്ഷയേറ്റുവാങ്ങിയ മറ്റു സഹതാരങ്ങളായ ബട്ട്, ആസിഫ് എന്നിവര്‍ക്കു ദേശീയ ടീമിലേക്കു പിന്നീടൊരു തിരിച്ചുവരവുണ്ടായിട്ടില്ല.

ഡാനിഷ് കനേരിയ (പാകിസ്താന്‍)

ഡാനിഷ് കനേരിയ (പാകിസ്താന്‍)

പാകിസ്താന്റെ മുന്‍ സ്പിന്നറായിരുന്ന ഡാനിഷ് കനേരിയയും ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് കൗണ്ടിയില്‍ എസെക്‌സ് ടീമിനായി കളിക്കവെ 2009ല്‍ സഹതാരമായിരുന്ന മെര്‍വിന്‍ വെസ്റ്റ്ഫീല്‍ഡിനെ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചുവെന്നതായിരുന്നു കനേരിയക്കെതിരായ കുറ്റം. ഇസിബി നടത്തിയ അന്വേഷണത്തില്‍ കനേരിയയെ കുറ്റക്കാരനായി കണ്ടെത്തുകയും തുടര്‍ന്നു 2012ല്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു.
വിലക്കിനെതിരേ കനേരിയ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഇതു തള്ളിപ്പോവുകയായിരുന്നു. ഈ വിലക്ക് അദ്ദേഹത്തിന്റെ കരിയറിനെയും ബാധിച്ചു. 2010ലാണ് കനേരിയ അവസാനമായി പാക് ടീമിനായി പന്തെറിഞ്ഞത്. 2000 മുതല്‍ 10 ദേശീയ ടീമിനു വേണ്ടി 261 വിക്കറ്റുകളെടുത്തിട്ടുള്ള അദ്ദേഹം പാകിസ്താനു വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ സ്പിന്നര്‍മാരില്‍ ഒരാള്‍ കൂടിയാണ്.

ഉമര്‍ അക്മല്‍ (പാകിസ്താന്‍)

ഉമര്‍ അക്മല്‍ (പാകിസ്താന്‍)

ഈ ലിസ്റ്റില്‍ ഏറ്റവും അവസാനമായി ശിക്ഷിക്കപ്പെട്ട താരമാണ് യുവ ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മല്‍. മുന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ കമ്രാന്‍ അക്മലിന്റെ സഹോദരന്‍ കൂടിയാണ് ഉമര്‍. മൂന്നു വര്‍ഷത്തെ വിലക്കാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) താരത്തിനു ചുമത്തിയത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിനിടെ വാതുവയ്പുകാര്‍ തന്നെ സമീപിച്ച കാര്യം ആന്റി കറപ്ക്ഷന്‍ വിഭാഗത്തെ അറിയിച്ചില്ലെന്നതാണ് താരത്തിനെതിരായ കുറ്റം. പിസിബിയുടെ അച്ചടക്ക പാനല്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഉമര്‍ തെറ്റുചെയ്തിട്ടില്ലെന്നു കണ്ടെത്തിയെങ്കിലും മാപ്പു ചോദിക്കാന്‍ തയ്യാറായില്ലെന്നു വ്യക്തമാക്കുകയായിരുന്നു.
പിസിബിയുടെ അഴിമതി വിരുദ്ധ നിയമപ്രകാരം രണ്ടു കുറ്റങ്ങള്‍ ഉമര്‍ ചെയ്തതായി തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്നു 2023 വരെ ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും താരത്തെ അയോഗ്യനാക്കുകയായിരുന്നു.

Story first published: Monday, July 13, 2020, 14:56 [IST]
Other articles published on Jul 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+